കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

10 വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയപ്പോൾ സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി രൂപയുടെ ആസ്‌തികള്‍ മരവിപ്പിച്ചു
കോഴിക്കോട്:കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് സിപിഎമ്മിൻ്റെ കോഴിക്കോട് എ.കെ.ജി സ്‌മാരക ഹാള്ളിൽ സെപ്തംബർ 12 മുതൽ 15വരെ നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
10 വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളുകയും ചെയ്‌തിട്ടുണ്ട്. മാധ്യമ ഭീമനും, ബി.ജെ.പി മുന്‍ എം.പിയുമായ സുഭാഷ് ചന്ദ്രക്കുണ്ടായിരുന്ന 2,200 കോടി രൂപയുടെ കടം 6.5 കോടി രൂപയായി ചുരുക്കുന്ന നില ഇതിന്റെ ഭാഗമാണ്. അതേസമയം, സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി രൂപയുടെ ആസ്‌തികള്‍ മരവിപ്പിച്ചു.
രാജ്യത്ത് തൊഴിലില്ലായ്‌മ വലിയ തോതില്‍ കുതിക്കുകയാണ്. ഡിപ്ലോമ ബിരുദധാരികളില്‍ 40 ശതമാനം തൊഴില്‍ രഹിതരായി മാറിയിരിക്കുകയാണ്. സ്‌ത്രീകളില്‍ ഈ നിരക്ക് 75 ശതമാനമായി മാറിയിരിക്കുകയാണ്. നിയമന നിരോധനം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രമേയം പൂർണ രൂപത്തിൽ ചുവടെ:
‘കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ അണിനിരക്കുക’
‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണം.
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങളാണ് ഓരോ മേഖലയിലും ഇവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലേബര്‍ കോഡ് ബ്രിട്ടീഷ് കാലത്ത് പോലും നിലനിന്നിട്ടുള്ള തൊഴിലാളികളുടെ അവകാശത്തെ തകര്‍ക്കുന്ന വിധമുള്ളതാണ്. കോര്‍പ്പറേറ്റ് നികുതി കുറച്ചും, അവരുടെ കടങ്ങള്‍ എഴുതിത്തള്ളിയും മുന്നോട്ടുപോകുന്ന നിലപാട് തുടരുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപം രാജ്യത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായി മാറ്റപ്പെടുന്ന നിലയാണ് നിലനില്‍ക്കുന്നത്. ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതിക്കായി കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
10 വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളുകയും ചെയ്‌തിട്ടുണ്ട്. മാധ്യമ ഭീമനും, ബി.ജെ.പി മുന്‍ എം.പിയുമായ സുഭാഷ് ചന്ദ്രക്കുണ്ടായിരുന്ന 2,200 കോടി രൂപയുടെ കടം 6.5 കോടി രൂപയായി ചുരുക്കുന്ന നില ഇതിന്റെ ഭാഗമാണ്. അതേസമയം, സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി രൂപയുടെ ആസ്‌തികള്‍ മരവിപ്പിച്ചിട്ടുണ്ട്. വന്‍കിടക്കാര്‍ക്ക് പരവതാനി ഒരുക്കുകയും, പാവപ്പെട്ടവര്‍ക്ക് ദുരിതം വിതയ്‌ക്കുകയുമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലകളും സ്വകാര്യ കുത്തക മേഖലകള്‍ക്ക് തീറെഴുതുന്ന നിലയാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്‌മ വലിയ തോതില്‍ കുതിക്കുകയാണ്. ഡിപ്ലോമ ബിരുദധാരികളില്‍ 40 ശതമാനം തൊഴില്‍ രഹിതരായി മാറിയിരിക്കുകയാണ്. സ്‌ത്രീകളില്‍ ഈ നിരക്ക് 75 ശതമാനമായി മാറിയിരിക്കുകയാണ്. നിയമന നിരോധനം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇത്തരം നയങ്ങള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധമാണ് ജെന്‍ സി സമരത്തിലേക്ക് എത്തിച്ചേര്‍ന്നത്.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ധാതുലവണങ്ങള്‍ വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയില്‍ വലിയ തോതിലുള്ള കുടിയൊഴുപ്പിക്കല്‍ നടക്കുകയാണ്. മാധ്യമ മേഖലയില്‍ പിടിമുറുക്കുന്ന നിലപാടും സ്വീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ജൂലൈ വരെയുള്ള 5 മാസത്തില്‍ 1.95 ലക്ഷം ഉള്ളടക്കങ്ങളാണ് നീക്കം ചെയ്‌തിട്ടുള്ളത്. പ്രതിദിനം 1,275 പോസ്റ്റുകളിലാണ് സര്‍ക്കാര്‍ സെന്‍സറിങ് നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതാണ് ഇന്ത്യയിലെ ബിസിനസ്സിന് നല്ലതെന്ന് ഫേസ്‌ബുക്ക് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ട കാര്യവും പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റം അതിരൂക്ഷമായി മാറുകയാണ്.
കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ വികാരം വിവിധ മേഖലകളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഇവയെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കപ്പെടുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇതിനെ പിന്തുണയ്‌ക്കുന്നതും ഇതിന്റെ ഭാഗമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ ഓരോന്നും ഇത്തരത്തിലുള്ളതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമെന്നുള്ള പ്രഖ്യാപനവും, എസ്.ഐ.ആറിന്റെ രൂപീകരണവും, പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കുന്ന നടപടിയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതമായ അധികാരത്തെ പോലും ഓരോ മേഖലയിലും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടുവെക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും, ദളിത് ജനവിഭാഗങ്ങള്‍ക്കും, സ്‌ത്രീകള്‍ക്കും എതിരായുള്ള ആക്രമണങ്ങളും രാജ്യത്ത് പെരുകുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ കര്‍ഷകരും, തൊഴിലാളികളുമെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്. ആഗസ്‌ത് 10-ന് തൊഴിലാളികളും, കര്‍ഷകരും സംയുക്തമായി നടത്തിയ പോരാട്ടവും ശ്രദ്ധേയമാണ്. ഉയര്‍ത്തിയ ഐക്യത്തിന്റെ ശബ്ദം ഇത്തരം പോരാട്ടത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്.’






