അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

തിരുവനന്തപുരം:കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കേരള പിറവി ദിനമായ നവംബർ 1-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും.
ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിൻ്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നു.
അതി ദാരിദ്ര്യത്തിൽ 64,006 കുടുംബം
2021ൽ സംസ്ഥാന സർക്കാർ ‘അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി’ ആരംഭിച്ചു. തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകൾ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തിൽ താഴെ തട്ടിൽ നടത്തിയ സർവേയോടെയാണ് ഇത് ആരംഭിച്ചത്. സർവേയിൽ അതി ദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി.ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്.
അടുത്ത വെല്ലുവിളി ഓരോ കുടുംബത്തിനും വേണ്ടി വ്യക്തിഗത മൈക്രോ പ്ലാനുകൾ രൂപപ്പെടുത്തുക എന്നതായിരുന്നു. പാർപ്പിടമില്ലായ്മ, ഉപജീവനമാർഗ്ഗത്തിലെ പ്രശ്‌നങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അനാരോഗ്യം, രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ ക്ഷേമ പദ്ധതികൾ ലഭിക്കാത്തത് തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ അതിദാരിദ്ര്യത്തിന് കാരണമായി.
ഈ പദ്ധതിയുടെ കീഴിൽ, ഓരോ കുടുംബത്തിന്‍റെയും പ്രത്യേക ദാരിദ്ര്യാവസ്ഥകൾക്ക് അനുസൃതമായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കി.
20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം
ഈ പദ്ധതിയുടെ ഫലമായി: 5,422 പുതിയ വീടുകൾ നിർമ്മിച്ചു, 439 കുടുംബങ്ങൾക്ക് 28.32 ഏക്കർ ഭൂമി ലഭ്യമാക്കി, 5,522 വീടുകൾ നവീകരിച്ചു, 34,672 കുടുംബങ്ങൾക്ക് അവിദഗ്ദ്ധ തൊഴിൽ മേഖല വഴി അധികമായി 77 കോടി രൂപ വരുമാനം നേടാൻ സഹായിച്ചു, 4,394 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നൽകി, 579 വ്യക്തികൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു, 7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകി, 5,777 വ്യക്തികൾക്ക് പാലിയേറ്റീവ് കെയർ നൽകി, 29,427 കുടുംബങ്ങളിലെ 85,721 ആളുകൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകി, 2,210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു, 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി, 20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം വിതരണം ചെയ്തു. കൂടാതെ 21,263 അടിയന്തര സേവനങ്ങളും രേഖകളുടെ വിതരണങ്ങളും നടത്തി.






