പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി.
തിരുവല്ലയില്‍ 19 കാരിയെ തീകൊളുത്തി കൊന്ന കേസിലാണ് പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം. അഞ്ചു ലക്ഷം രൂപ പിഴത്തുക പ്രതി കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണം.
2019 മാര്‍ച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തില്‍ വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ അജിന്‍ റെജി മാത്യു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
പെട്രോള്‍ പമ്പില്‍നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയ പ്രതി, നടന്നു പോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി. ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ കവിത ചികില്‍സയിലിരിക്കെയാണ് മരിച്ചത്.






