തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

പൊള്ളിക്കാൻ തെരഞ്ഞെടുപ്പ് തീച്ചൂട്
എം.ബി.സന്തോഷ്
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം അടുത്ത ഒരു മാസത്തിനുള്ളില്‍ യുദ്ധസമാനമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാവുകയാണ്. ഈ മത്സരത്തില്‍ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനും ഒമ്പത് വര്‍ഷത്തിലേറെയായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനും കേന്ദ്രഭരണ കക്ഷിയായ ബിജെപിക്കും ജയിച്ചേ തീരൂ.അതുകൊണ്ടുതന്നെ മുമ്പില്ലാത്ത തീച്ചൂട് ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ പൊള്ളിക്കുമെന്നുറപ്പ്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വമ്പൻ വിജയം നേടി നൂറിലേറെ സീറ്റുമായി 2026ല്‍ അധികാരത്തിലേറുമെന്ന് യുഡിഎഫ് സ്വപ്നം കാണുന്നുണ്ടെങ്കിലും അവരെ പേടിപ്പിക്കുന്നത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പാണ്. അത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലുകൾ,ബിരിയാണിച്ചെമ്പുമുതലുള്ള സ്വർണക്കടത്ത്, ഖുറാൻ്റ മറവിലുള്ള ഈന്തപ്പഴ-സ്വർണക്കടത്ത് തുടങ്ങിയവിഷയങ്ങളില്‍ ഭരണകക്ഷിയെ ആകെ സമ്മർദത്തിലാക്കി കേന്ദ്ര ഏജൻസികളും കളം നിറഞ്ഞ പശ്ചാത്തലത്തില്‍ അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പോലെ അനായാസ ജയമായിരുന്നു പ്രതീക്ഷ.പക്ഷെ, തെരഞ്ഞെടുപ്പു ഫലം യുഡിഎഫിനെ ഞെട്ടിച്ചു.ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൻ്റെ വിളവെടുപ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന സിപിഎം കണക്കുകൂട്ടലുകൾ ശരിവയ്പിക്കുന്നതായിരുന്നു അപ്പോഴത്തെ ജനവിധി.എന്നിട്ടും തന്ത്രങ്ങളൊന്നും മാറ്റിപ്പിടിക്കാതിരുന്ന കോൺഗ്രസിനും ബിജെപിക്കും ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തതായിരുന്നല്ലോ പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലം.

കഴിഞ്ഞ കുറേ കാലമായി ‘മാറിമാറിവരുന്ന’ ഭരണം എന്ന നടപ്പുരീതി അട്ടിമറിക്കുന്നതായിരുന്നുവല്ലോ അത്. ഭരണമുന്നണിയ്ക്ക് ആ തുടർഭരണ ജനവിധിയില്‍ സീറ്റുകൂടി.യുഡിഎഫിലെ മുഖ്യഘടകകക്ഷിയായ കോൺഗ്രസും രണ്ടാം കക്ഷിയായ മുസ്ലിംലീഗുമായ വ്യത്യാസം ഇതോടെ തീരെ നേർത്തു.നിയമസഭയില്‍ ആദ്യമായി അംഗമായതിൻ്റെ നേട്ടത്തില്‍ ആർക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭ വരുമെന്നും അപ്പോൾ ബിജെപി ആദ്യമായി ഭരണം പിടിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച കേന്ദ്രഭരണകക്ഷിക്ക് ആകെയുണ്ടായിരുന്ന നേമം സീറ്റും പോയി.
അതുകൊണ്ടുതന്നെ ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലോ അഞ്ചോ മാസത്തിനുള്ളില്‍ വരുന്ന നിയസഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്സലായാണ് മുന്നണികൾ കാണുന്നത്.

എ കെ ജി സൻ്റർ
എല്‍ഡിഎഫും സിപിഎമ്മും മൂന്നാം തുടർഭരണം ആഗ്രഹിക്കുകയും അതിനായി കരുക്കൾ നീക്കുകയും ചെയ്യുന്നു.കോൺഗ്രസിൻ്റെ വോട്ടാണ് ബിജെപി പിടിക്കുന്നതെന്നായിരുന്നു ഇതുവരെ സിപിഎം വിശ്വസിച്ചിരുന്നത്. നേമത്ത് കോൺഗ്രസ് കെ.മുരളീധരനെ നിർത്തി അവരുടെ വോട്ട് സമാഹരിക്കുകയും ചെയ്തപ്പോൾ അവിടെ ചെങ്കൊടി നാട്ടാനായി എന്ന് സിപിഎം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍,കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലെ വോട്ട് ബിജെപിയിലേക്ക് മറിഞ്ഞത് അവരെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.അതുകൊണ്ടുതന്നെ ഇടഞ്ഞുനിന്നവരെയും പലേകാരണങ്ങളാല്‍ വിട്ടുനിന്നവരേയും കൂടെക്കൂട്ടാൻ സംസ്ഥാന തലത്തില്‍ തീരുമാനമെടുത്തു. അത് എല്ലായിടത്തും പ്രായോഗികമായില്ലെങ്കിലും ചിലേടത്തെങ്കിലും നടപ്പിലായി. സിപിഎം വിട്ടവരെ സിപിഐയും സിപിഐ വിടുന്നവരെ സിപിഎമ്മും വ്യാപകമായി സ്വീകരിക്കുന്നതും അതിൻ്റെ പേരിലുള്ള എതിർപ്പ് മുകളിലേക്ക പോകാതെ നോക്കുന്നതും അത്തരക്കാരുടെ വോട്ട് ബിജെപിയിലേക്ക് പോകുന്നതിൻ്റെ അപകടം തിരിച്ചറിഞ്ഞാണ്.ഇന്ത്യയിലാകെ ഭരണമുള്ള കേരളത്തില്‍ ഭരണംപോയാല്‍ ‘അസ്ഥിത്വം’ പോയി എന്ന അവസ്ഥയും ഇടതുപാർട്ടികളെ തുറിച്ചു നോക്കുന്നതിനാല്‍ എപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന മുൻതൂക്കം ഇത്തവണ വമ്പൻ വിജയമാക്കുകയാണ് ഭരണമുന്നണിയുടെ ലക്ഷ്യം.

ഇന്ദിരാ ഭവൻ
ഈ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ തിരിച്ചറഞ്ഞത് കോൺഗ്രസാണ്.സാധാരണ ഗതിയില്‍ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞ ശേഷമാവും തമ്മിലടി പറഞ്ഞു തീർക്കാൻ നേതൃത്വം ഇറങ്ങുക. എന്നാല്‍,ഇത്തവണ കുറച്ചിടത്തെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു മുമ്പുതന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കോൺഗ്രസിനായി എന്നത് നിസ്സാരമല്ല. മാത്രമല്ല, കേഡർ പാർട്ടികളായിട്ടും സിപിഎമ്മിനും ബിജെപിക്കും അതിന് സാധിച്ചുമില്ല.ഇത്തവണ തദ്ദേശം പിടിച്ചില്ലെങ്കില്‍ അടുത്ത സംസ്ഥാന ഭരണം പോവും എന്നത് യുഡിഎഫിനെ വല്ലാതെ നടുക്കുന്നുണ്ട്.അതിന് അവരെ തടയുന്നതിലെ പ്രധാന കാരണം കോൺഗ്രസ് ഗ്രൂപ്പുപോരാണ്.അത് ആളിക്കത്തി നില്‍ക്കുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിന് വലിയ പരുക്കുകളില്ലാതെ ആദ്യഘട്ടം മുന്നോട്ടുകൊണ്ടുപോകാനായി എന്നത് ‘ആപത്ത’റിഞ്ഞുകൊണ്ടുള്ള ഒരുമിച്ചുനില്‍ക്കലായി വ്യാഖ്യാനിക്കാമെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് ചെറിയ കാര്യമല്ല.തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയാല്‍ എല്‍ഡിഎഫില്‍ നിന്ന് മാണി കേരള കോൺഗ്രസിനെയടക്കം അടർത്തിയെടുക്കാമെന്ന പ്രതീക്ഷയും അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.

മാരാർജി ഭവൻ
പണം ഒട്ടും പ്രശ്നമല്ലാത്ത ബിജെപിയേയും വലയ്ക്കുന്നത് ഗ്രൂപ്പുപോരാണ്.രാഷ്ട്രീയ സംഘടനാ പ്രവർത്തന പരിചയമൊന്നുമില്ലാതെ എംപിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡൻ്റായത് ഇപ്പോഴും ദഹിക്കാത്ത ഒട്ടേറെ നേതാക്കൾ പാർട്ടിയില്‍ കണ്ണായ സ്ഥാനങ്ങളിലുണ്ട്. പ്രധാന നേതാക്കളെ അവഗണിച്ച് പ്രസിഡൻ്റ് മുന്നോട്ടു പോവുന്നതില്‍ പാർട്ടി പ്രവർത്തകരില്‍ വലിയൊരു വിഭാഗം അമർഷത്തിലുമാണ്. ‘ആയ’കാലത്ത് തങ്ങളെ നിലംപരിശാക്കാൻ നോക്കിയശേഷം വിരമിച്ച് നേട്ടം കൊയ്യാനെത്തിയവർക്കും മറ്റ് പാർട്ടികൾക്ക് വേണ്ടാതാവുന്നവരുമടങ്ങിയ പുത്തൻകൂറ്റുകാർ നേതൃത്വം കൈയടക്കുന്നതും ഈതെരഞ്ഞെടുപ്പില്‍ അതൃപ്തിയായി പ്രതിഫലിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കഴിഞ്ഞ വർഷം ആഞ്ഞുപിടിച്ചെങ്കിലും കോൺഗ്രസിനെ പിന്തള്ളി മഖ്യ പ്രതിപക്ഷമാവാനായി. ഇത്തവണ തിരുവനന്തപുരത്ത് അധികാരത്തിലെത്തിയാല്‍ നിയമസഭയില്‍ രണ്ടക്കത്തില്‍ കുറയാത്ത സീറ്റുകൾ ഉറപ്പാണെന്നാണ് ബിജെപി പ്രതീക്ഷ.
വ്യവസായി സാബു ജേക്കബ് നേതൃത്വം കൊടുക്കുന്ന ‘ട്വൻ്റി 20’യുടെ കിഴക്കമ്പലത്തെ പരീക്ഷണം എറണാകുളത്തെ കുറെ പ്രദേശങ്ങളെ ചതുഷ്കോണമത്സരമാക്കുന്നുണ്ട്.’വി ഫോർ കൊച്ചി’ പോലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കിയ പ്രാദേശക പരീക്ഷണങ്ങൾ അധികമില്ലാത്തത് പ്രധാന മുന്നണകൾക്ക് ആശ്വാസമാണ്.






