ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാരായ അമിത് ഷാ,രാജ് നാഥ് സിങ് എന്നിവരുള്‍പ്പെടെ ചടങ്ങിനെത്തി.

ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തും രാഷ്ട്രപതി ദ്രൗപദി മുർമ്മുവും സത്യപ്രതിജ്ഞാ ചടങ്ങിൽ
ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയാണ് സൂര്യകാന്ത്.ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് .ബി ആർ ഗവായിയുടെ കാലാവധി അവസാനിച്ചതിനുപിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ.2027 ഫെബ്രുവരി 9 വരെയെണ് അദ്ദേഹത്തിന്‍റെ കാലാവധി.നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്.കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്.
കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന നൽകും.ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനം എടുക്കും. കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകും നിയമരംഗത്ത് എഐ ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തും.സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകും. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






