ചാപ്ലിൻ്റെ മലയാളപരിഭാഷ

തിരക്കഥകളിൽ നർമ്മത്തിൻ്റെ അന്തർധാര

കലവൂർ രവികുമാർ
മൈ ഡിയർ കുട്ടിച്ചാത്തൻ ഡബ് ചെയ്യാൻ വിഷമിച്ച ശ്രീനിവാസനെ കുറിച്ചു കേട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം അതു ശരിയായി ചെയ്തതത്രേ. അവിടെ നിന്നു അദ്ദേഹം ഒരു മാമരമായി വളർന്നു.അതും
നടൻ ആവാൻ നമ്മുടെ തിരശ്ശീല നിശ്ചയിച്ച എല്ലാ അളവുകോലുകളെയും തകർത്തു കൊണ്ട്.
പിന്നെ മലയാളം കാത്തിരുന്ന ഏറ്റവും നല്ല നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. നർമ്മം പോലെ തന്നെ ഗൗരവവും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സ്വന്തം കാഴ്ചപ്പാടുകളുടെയും സങ്കലനമാ യിരുന്നു അദ്ദേഹത്തിൻ്റെ അഭിനയം.
എഴുതിയ തിരക്കഥകളിൽ എല്ലാം നർമ്മത്തിൻ്റെ `അന്തർധാര സജീവമായിരുന്നു’.ഭൗതികമായ മനുഷ്യൻ്റെ ദാരിദ്ര്യത്തെക്കുറിച്ച് ഇത്രയധികം വ്യാകുലനായ മറ്റൊരു തിരക്കഥാകൃത്ത് നമുക്കില്ല.മനുഷ്യൻ്റെ ആത്മീയദാരിദ്ര്യത്തെ കുറിച്ചു എം ടി യുടെ തിരക്കഥകൾ വിഷാദപ്പെട്ടപ്പോൾ ഭൗതികദാരിദ്ര്യത്തെ ശ്രീനിവാസൻ പൊട്ടിച്ചിരിയാക്കി. ആ ചിരിയുടെ അടിയിലെ വേദന നമ്മുടെ നാട്ടിലെ സാധാരണക്കാരൻ്റെ വർത്തമാനമായിരുന്നു. ചാർളി ചാപ്ലിൻ ആയിരുന്നിരിക്കണം ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ മാതൃക.തൻ്റെ കാലത്തിലെയും സമൂഹത്തിലെയും മനുഷ്യരുടെ വേദനയിൽ ചിരി നട്ട ആളായിരുന്നല്ലോ ചാപ്ലിൻ.

അപ്രിയ സത്യങ്ങൾ പറയുന്നതിലാണ് ശ്രീനിവാസൻ ഏറ്റവും ശ്രദ്ധ ഊന്നിയിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെങ്ങനെ നർമ്മത്തിൽ പറയാം. അതെങ്ങനെ സ്വാരസ്യത്തോടെ പറയാം എന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരൻ എപ്പോഴും ചിന്തിച്ചിരുന്നത്.
ഇഷ്ടം എന്ന ചിത്രത്തിൻ്റെ രചനക്കിടയിലാണ് ഞാൻ ശ്രീനിയേട്ടനെ അടുത്തു കണ്ടത്. അതു അദ്ദേഹത്തിനു പ്രിയപ്പെട്ട കഥയൊന്നും ആയിരുന്നില്ല.പിന്നീടും അദ്ദേഹം എൻ്റെ ചില കഥകൾ കേട്ടിട്ടുണ്ട്.മിക്കതും നിരസിച്ചു.
ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആയി തോന്നിയത് ഒരിക്കൽ എൻ്റെ ഒരു കഥ കേട്ട ഉടൻ ഇത് എനിക്ക് എഴുതാൻ ആഗ്രഹമുണ്ട് എന്ന് അദ്ദേഹം പറഞ്ഞതാണ്. വലിയ സന്തോഷം തോന്നിയെങ്കിലും അക്കാലത്തെ തിരക്കുകൾ മൂലമാവാം അത് ഒരിക്കലും അദ്ദേഹം എഴുതുകയുണ്ടായില്ല. പിന്നീട് ആ കഥ മറ്റൊരു രീതിയിൽ ഉപയോഗിച്ച് ഞാൻ നക്ഷത്രങ്ങളുടെ ആൽബം എന്ന നോവൽ എഴുതി. ഗ്രീൻ ബുക്സ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈയിടെ ശ്രീനിയേട്ടനോട് പറഞ്ഞ ആ കഥ തന്നെ ഞാൻ സ്വയം തിരക്കഥയാക്കി. അത് എഴുതി പൂർത്തിയാക്കുമ്പോഴത്രയും ഞാൻ അദ്ദേഹത്തെ ഓർത്തു. നോവലിനേക്കാൾ വലിയ സാധ്യതകൾ ആ തിരക്കഥയിൽ ഉണ്ടെന്ന് എഴുതുമ്പോഴെല്ലാം അറിഞ്ഞു. ശ്രീനിയേട്ടന് അത് നേരത്തെ മനസ്സിലായിക്കാണണം. അതായിരുന്നല്ലോ അദ്ദേഹത്തിൻ്റെ പ്രതിഭ.
മറ്റൊരിക്കൽ അഷ്ടമൂർത്തിയുടെ പത്തുരൂപ നോട്ട് എന്ന എന്ന കഥയുടെ പകർപ്പവകാശം വാങ്ങി മറ്റൊരു രീതിയിൽ അതു സിനിമയാക്കാൻ ഞാൻ ആലോചിച്ചിരുന്നു.അതിൽ എടുക്കാത്ത പത്തുരൂപാ നോട്ട് ലഭിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കാണ് എന്നാണ് ഞാൻ കല്പിച്ചത്. ആ വഴിയിൽ ഉണ്ടാക്കിയ കഥ കേട്ട് ശ്രീനിയേട്ടൻ പറഞ്ഞതും എന്നെ അഗാധമായി സ്പർശിച്ചിട്ടുണ്ട്. ഇത് ഞാൻ എഴുതിയാൽ ശരിയാവില്ല. ഞാൻ എഴുതിയാൽ ഇത് പാർട്ടിക്ക് പുറത്തു നിന്നുള്ള വിമർശനം ആയിപ്പോകും, നിങ്ങൾ തന്നെ എഴുതൂ നിങ്ങൾ എഴുതുമ്പോൾ ഇത് പാർട്ടിക്ക് അകത്തുനിന്ന് നടത്തുന്ന വിമർശനമായേ തീരൂ.
എന്നെ അത്രയൊന്നും പരിചയമില്ലാത്ത ഒരാൾ എന്നെ നന്നായി അറിഞ്ഞ
വാക്കുകളായിരുന്നു അത്.
മനുഷ്യൻ്റെ ഭൗതിക ദാരിദ്ര്യത്തെക്കുറിച്ച് സദാ വേവലാതിപ്പെട്ടിരുന്ന ശ്രീനിയേട്ടൻ എനിക്കു നൽകിയത് ആത്മാവിൽ തൊട്ട സന്തോഷങ്ങളാണ്. ഞാനവ ഉള്ളിൽ കൊണ്ട് നടക്കുന്നു
അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്കും വിനീതിനും ധ്യാനും കുടുംബാംഗങ്ങൾക്കും ഒക്കെ ഈ വിയോഗം താങ്ങാൻ ആവട്ടെ.
വിട, ശ്രീനിയേട്ടാ…






