‘എ എ റഹീം പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും ഭാഷാപരമായ കുഴപ്പം ഉണ്ടോ?’:ഡോ.ടി.ടി ശ്രീകുമാർ

‘ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെക്കാള്‍ നന്നായി എ എ റഹീം സംസാരിക്കുന്നില്ലേ?’
തിരുവനന്തപുരം:ഒരു രാഷ്ട്രീയ നേതാവിനെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ പേരില്‍ അപഹസിക്കുന്നത് അപമര്യാദയാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ടി.ടി ശ്രീകുമാർ.എ എ റഹീമിൻ്റെ ഇംഗ്ലിഷിനെക്കുറിച്ച് അപഹസിക്കുന്നത് തെറ്റാണെന്നും അദ്ദേഹത്തിൻ്റെ ഇംഗ്ലീഷിൽ ഭാഷാപരമായ എന്തു കുഴപ്പമാണുള്ളതെന്നും എഴുത്തുകാരൻ ചോദിക്കുന്നു.

ഡോ.ടി ടി ശ്രീകുമാർ
ഡോ.ടി.ടി ശ്രീകുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ഒരു രാഷ്ട്രീയ നേതാവിനെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ പേരില്‍ അപഹസിക്കുന്നത് അപമര്യാദയാണ്. എല്ലാക്കാലത്തും എനിക്കതിനോട് എതിര്‍പ്പാണ്. അതവിടെ നില്‍ക്കട്ടെ. റിപ്പോര്‍ട്ടരുടെ ചോദ്യത്തിന് രാജ്യസഭാ അംഗമായ ശ്രീ എ.എ. റഹിം കൊടുത്ത ഇംഗ്ലീഷിലുള്ള ദീര്‍ഘവും കൃത്യവുമായ മറുപടിയും അതിന്‍റെ വിവര്‍ത്തനവുമാണ് ആ വീഡിയോയില്‍ നിന്ന് താഴെ പകര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായ ഉന്നം എന്താണ് എന്ന ചര്‍ച്ചയൊക്കെ ആര്‍ക്കും നടത്താം. പക്ഷെ താഴെ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഭാഷാപരമായ കുഴപ്പം ഉണ്ടോ? ആ ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെക്കാള്‍ നന്നായി അദ്ദേഹം സംസാരിക്കുന്നില്ലേ? ഇതില്‍ കൂടുതല്‍ എന്ത് കാര്യമാണ് അദ്ദേഹത്തിന് ഈ so called ഭാഷപരിമിതിമൂലം കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാതെ പോയത്? ഭാഷാപ്രാവീണ്യം മാതം പോരല്ലോ രാഷ്ട്രീയം പറയാന്‍. ഏറ്റവും മികച്ച ഭാഷയില്‍ അല്ലെ ഈ അടുത്തകാലത്ത് ഒരു പ്രതിപക്ഷ നേതാവ് മോദിയെ പുകഴ്ത്തിപ്പോന്നിരുന്നത്? തികച്ചും വ്യക്തമായ ഇംഗ്ലീഷില്‍ തെറ്റൊന്നുമില്ലാതെ, കൃത്യമായി തനിക്കു പറയാനുള്ളത് ശ്രീ റഹിം പറഞ്ഞിരിക്കുന്നു. ഇനി അതെല്ലെങ്കില്‍ പോലും എന്‍റെ ചോദ്യം, എന്തിനാണ് രാഷ്ട്രീയ നേതാക്കളെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്നത്? ഇതിലും വലിയൊരു കൊളോണിയല്‍ ദാസ്യമുണ്ടോ? എത്ര ലജ്ജാകരമായ അവസ്ഥയാണത്. എത്ര ഭാഷകള്‍ അറിയുന്നോ അത്രയും നല്ലത്. പക്ഷെ അതല്ല നേതൃത്വത്തിന്‍റെ മാനദണ്ഡം എന്ന് നമ്മള്‍ ഉറക്കെ ഉറക്കെ പറയേണ്ടതുണ്ട്. മാത്രമല്ല, എനിക്കും ഒരു പക്ഷെ നമ്മളില്‍ പലര്‍ക്കും പറയാനുള്ളതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് എടുത്തെഴുതുന്നതിന്റെ പ്രധാന കാരണവും അതുതന്നെ.

ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം,ദളിത് താമസക്കാരുടെ വീടുകൾ തകർത്ത സംഭവ സ്ഥലം സന്ദർശിക്കുന്ന എ എ റഹീം എം പി
A.A. Rahim speaks:
“Actually, they are real victims. It is very unfortunate and unconstitutional activity done by the Sidharamayya led congress govt. Actually, more than 180 houses were vandalized by the bulldozers. It is bulldozer raj. What is the rational explanation of the state govt of Karnataka? There is no justification. This bulldozer raj is the repetition of UP and other BJP led govts. What is the difference between BJP led and Congress govts? AICC must answer. Why did Sonia Gandhi and Rahul Gandhi keep mum?
You please look at these. 180 houses and more than thousand people, all of them are Muslims and Dalits. All are marginalized people. So, without further delay the State govt of Karnataka should launch an enquiry, a fair enquiry in this regard. Stop further demolitions. A dignified rehabilitation is the need of the hour. We demand for the same.
And as a political question I would like to ask the AICC and State govt, how can you explain this unconstitutional activity? It is unfortunate that Sidharamayya is acting as Yogi Adithyanath. It is very clear that this demolition is a well-prepared execution of bulldozer raj. It means that govt orchestrated the well-planned execution. Govt should explain it.
It is a political decision. Without a political will, how can an administration do this? So, it is a political decision that the administration has executed through their mechanisms. Where is the rehabilitation plan for the 180 families? Where is the minister? No one has come here and met the victims here.”

ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം,ദളിത് താമസക്കാരുടെ വീടുകൾ തകർത്ത സംഭവ സ്ഥലം സന്ദർശിക്കുന്ന എ എ റഹീം എം പി
“സത്യത്തിൽ ഈ ജനങ്ങൾ ബുള്‍ഡോസര്‍ രാജിന്‍റെ ഇരകളാണ്. സിദ്ധാരമയ്യ സർക്കാർ ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായ ഒരു കാര്യം ചെയ്തത് വളരെ ദൗർഭാഗ്യകരമാണ്. 180 ലധികം കുടുംബങ്ങൾ, ആയിരക്കണക്കിന് ആളുകളുടെ വീടുകൾ ആണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകർക്കപ്പെട്ടിരിക്കുന്നത്. എന്താണ് കർണാടക സർക്കാരിന് നൽകാനുള്ള വിശദികരണം? എന്തു കൊണ്ടാണ് AICC യും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒന്നും ഇതിനെതിരെ പ്രതികരിക്കാത്തത്? ഇത് UP യിലും BJP ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നതിനോട് സമാനമല്ലേ? നിങ്ങൾ ചുറ്റും നോക്ക്. ഇവരൊക്കെയും മുസ്ലിങ്ങളും ദളിതരും ആണ്. ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവരാണ് ഇവർ. ഒട്ടും താമസം കൂടാതെ സംസ്ഥാന സർക്കാർ ഒരു അന്വേഷണം നടത്തണം. കുറ്റമറ്റ അന്വേഷണം വേണം. വീടുകള്‍ പൊളിക്കൽ ഇതോടെ നിർത്തണം. അന്തസ്സുറ്റ രീതിയിൽ ഇവരെ പുനരധിവസിപ്പിക്കണം. അതാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
ഒരു രാഷ്ട്രീയ ചോദ്യമെന്ന നിലയിൽ എ.ഐ.സി.സി.യോടും സംസ്ഥാന സർക്കാരിനോടും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഈ ഭരണഘടനാ വിരുദ്ധ പ്രവർത്തനത്തെ നിങ്ങൾക്ക് എങ്ങനെ വിശദീകരിക്കാൻ കഴിയും? സിദ്ധരാമയ്യ യോഗി ആദിത്യനാഥായി മാറുന്നത് നിർഭാഗ്യകരമാണ്.
മാത്രമല്ല തികഞ്ഞ ഒരു രാഷ്ട്രിയയുക്തി ഇതിനു പുറകിൽ ഉണ്ട്. അത് AICC യും സംസ്ഥാന സർക്കാരും വിശദികരിച്ചേ മതിയാവു. ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടപ്പിൽ ആക്കിയ ഒരു രാഷ്ട്രിയ തീരുമാനം ആണ്. അതു വിശദികരിക്കണം. ഇതിന്റെ പുറകിലെ രാഷ്ട്രീയ തീരുമാനം എന്തായിരുന്നു? ഉദ്യോഗസ്ഥർ അതു നടപ്പിലാക്കുക മാത്രമായിരുന്നു എന്ന് വ്യക്തമാണ്. പുനരധിവാസത്തിനു എന്തെങ്കിലും പരിപാടി ഉണ്ടോ? എവിടെയാണ് മന്ത്രി? ആരെങ്കിലും ഇവരെ വന്നുകാണുന്നതുപോലും ഉണ്ടോ?” –
അദ്ദേഹത്തിന്‍റെ ഇംഗ്ലീഷും അദ്ദേഹത്തിന്‍റെ ആശയവും തമ്മില്‍ ഒരു പൊരുത്തക്കേടും ഉണ്ടായിട്ടില്ല. രണ്ടും കൃത്യമാണ്.’






