‘ആ നാറിയെ കഴിഞ്ഞ ദിവസംകേന്ദ്ര സർക്കാർ സർവ്വീസിൽനിന്നു പിരിച്ചു വിട്ടു’

‘ഒരു കരിനിയമം ഇമ്മാതിരി ദുരുപയോഗിച്ചു ഒരേയൊരു ഏജൻസിയെ ലോകത്തിലുണ്ടാകൂ:ഇ ഡി’
തിരുവനന്തപുരം:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അസിസ്റ്റന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറക്കിവിട്ട പി രാധാകൃഷ്ണൻ എന്ന മാധ്യമങ്ങളുടെ ‘ഇഷ്ടതോഴൻ’കേരളീയ പൊതുസമൂഹത്തെയും മാധ്യമ ലോകത്തെയും മലിമസമാക്കിയതിനെപ്പറ്റി പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ്.ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്താൻ കഠിനപ്രയത്നം ചെയ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റെടുത്താൽ അതിൽ ആദ്യത്തെ പേരുകാരിൽ ഒരാളായ ശിവശങ്കറെ ഒരു കരിനിയമത്തിൻ്റെ ഭരണഘടനാവിരുദ്ധമായ പഴുതുകൾ വച്ച് ഈ രാധാകൃഷ്ണൻ പൂട്ടിയതും മാസങ്ങളോളം ജയിലിലടച്ചതും ഒരൊറ്റ കാര്യത്തിനാണ്: പിണറായി വിജയൻ എന്ന പേര് ആ നാവിൽനിന്ന് വീഴാൻ.ശിവശങ്കർ എന്ന ഉദ്യോഗസ്ഥനെ കൊല്ലാക്കൊല ചെയ്ത ആ ഉദ്യോഗസ്ഥൻ ഒടുവിൽ നാണം കെട്ട് പുറത്തുപോയതുകൊണ്ടുമാത്രം കാര്യങ്ങൾ അവസാനിച്ചോ?രാഷ്ട്രീയ ലക്ഷ്യം വച്ച് അധികാരമദലഹരിയിൽ പുളഞ്ഞ രാധാകൃഷ്ണൻമാരും അദ്ദേഹം വാരിക്കോരിക്കൊടുത്ത എല്ലിൻ കഷണങ്ങൾ നൊട്ടിനുണഞ്ഞ് സത്യസന്ധരെ അഴിമതിക്കാരാക്കിയ മാധ്യമങ്ങളും ഇതിൽ മാപ്പുപറയേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.

കെ ജെ ജേക്കബ്
കെ.ജെ ജേക്കബിൻ്റെ ഫെയ്സ് ബുക് പോസ്റ്റ്:
അഞ്ചര കൊല്ലം മുൻപ് തിരുവന്തപുരത്തെ രണ്ടു ബാങ്കുകളിലെ ഒരു ഹോണറബിൾ മാഡത്തിന്‍റെ ലോക്കറുകളിൽനിന്നായി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഒരു കോടിയോളം രൂപയുടെ കറൻസിയും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു.
ആ പണം ആ മാഡം കള്ളക്കടത്തിൽനിന്നുണ്ടാക്കിയതാണെന്നു അവർക്കു കൊടുത്ത കുറ്റപത്രത്തിലും അതേ പണം ഒരുദ്യോഗസ്ഥൻ അഴിമതിയിലൂടെ സമ്പാദിച്ചതാണെന്ന് അദ്ദേഹത്തിന് കൊടുത്ത കുറ്റപത്രത്തിലും ഒരു ഏജൻസി പറഞ്ഞു.
എന്നുവച്ചാൽ ഒരേ തൊണ്ടിപ്പണം രണ്ടു പേര് രണ്ടു വിധത്തിൽ സമ്പാദിച്ചതാണെന്നു ഒരേ ഏജൻസി ഒരേ കോടതിയിൽ കൊടുത്ത രണ്ടു കുറ്റപത്രങ്ങളിൽ പറഞ്ഞു.
ഒരു കരിനിയമം ഇമ്മാതിരി ദുരുപയോഗിച്ചു ഒരേയൊരു ഏജൻസിയെ ലോകത്തിലുണ്ടാകൂ. ആ ഏജൻസിയുടെ പേരാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.
അന്ന് ആ കഥയുണ്ടാക്കി അടിയിൽ ഒപ്പിട്ടു കോടതിയിൽ കൊണ്ടുപോയി കൊടുത്ത കൊട്ടേഷൻ ടീമിൻ്റെ ക്യാപ്റ്റൻ്റെ പേരാണ് പി രാധാകൃഷ്ണൻ. അന്ന് അസിസ്റ്റന്റ് ഡയറക്ടർ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അസിസ്റ്റന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറക്കിവിട്ട പി രാധാകൃഷ്ണൻ
ഇന്നുവന്ന വാർത്തകൾ പ്രകാരം ആ നാറിയെ കഴിഞ്ഞ ദിവസംകേന്ദ്ര സർക്കാർ സർവ്വീസിൽനിന്നു പിരിച്ചു വിട്ടു. അഴിമതി, കൈക്കൂലി, അന്വേഷണം അട്ടിമറിക്കൽ എന്നിങ്ങനെയുള്ള പുണ്യപ്രവർത്തികളുടെ പേരിലാണ് കേന്ദ്രസർക്കാർ നടപടി.
***
അഞ്ചുകൊല്ലം മുൻപ്, തെരഞ്ഞെടുപ്പിന് മുൻപുമുള്ള ഈ സമയം ഓർമ്മയുണ്ടോ?
ഈന്തപ്പഴത്തിന്‍റെ കുരുവിന്‍റെ രൂപത്തിലും ഖുർആൻ്റെ പേജുകളുടെ ഇടയിലും കേരളത്തിലേക്കു സ്വർണ്ണമൊഴുകിയ അപസർപ്പകകഥകൾ നമ്മളൊക്കെ ശ്വസിച്ചുകൊണ്ടുനടന്ന കാലം. മുഖ്യമന്ത്രിയുടെ പ്രധാന പണി സ്വർണ്ണം, ഡോളർ എന്നിവ കടത്തലാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നതന്നെ കള്ളക്കടത്തിനാണെന്നൊക്കെ മനുഷ്യർ വിശ്വസിക്കുകയും പറഞ്ഞുനടക്കുകയും ചെയ്തിരുന്ന കാലം. കേരളത്തെ ബാധിച്ച എല്ലാ ദുര്യോഗങ്ങൾക്കും പ്രതിവിധിയായി ഒരുപറ്റം ഊള മനുഷ്യർ ദേവലോകത്തുംനിന്ന് വന്ന ഈ കൊട്ടേഷൻ ഏജൻസിയുടെ പേര് ഉരുക്കഴിച്ചിരുന്ന കാലം.
അക്കാലത്താണ് എം ശിവശങ്കർ എന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയെ കൊട്ടേഷൻ സംഘം അറസ്റ്റ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്താൻ കഠിനപ്രയത്നം ചെയ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റെടുത്താൽ അതിൽ ആദ്യത്തെ പേരുകാരിൽ ഒരാളായ ശിവശങ്കറെ ഒരു കരിനിയമത്തിൻ്റെ ഭരണഘടനാവിരുദ്ധമായ പഴുതുകൾ വച്ച് ഈ രാധാകൃഷ്ണൻ പൂട്ടിയതും മാസങ്ങളോളം ജയിലിലടച്ചതും ഒരൊറ്റ കാര്യത്തിനാണ്: പിണറായി വിജയൻ എന്ന പേര് ആ നാവിൽനിന്ന് വീഴാൻ. കിരാതനിയമത്തിൻ്റെ കണ്ണിൽക്കൂടി കാര്യങ്ങൾ കണ്ട ന്യായാധിപന്മാരും കനിഞ്ഞില്ല; ഏകദേശം പത്തുമാസത്തോളമാണ് ആ മനുഷ്യൻ ജയിലിൽ കിടന്നത്.
അന്ന് ഈ പന്നൻ കൊടുത്ത നീട്ടുകൾവായിച്ചാണ് പത്രപ്രവർത്തനത്തിൻ്റെ അക്ഷരമാല അറിയാത്ത ഇരുമ്പുക്കൈ മായാവികൾ കീബോർഡിൽ കമിഴ്ന്നുകിടന്നു രണ്ടു കൈകളും രണ്ടു കാലുകളും കൊണ്ട് കാറ്റാടിപ്പാടത്തിൻ്റെയും കടലിനക്കരെയുള്ള ടെക്നോളജി പാർക്കിൻ്റെയും കള്ളക്കഥകൾ എഴുതിയുണ്ടാക്കിയതും പത്രാധിപന്മാരുടെ കൈകളിൽനിന്നും പലതരം മെഡലുകൾ വാങ്ങി നെഞ്ചിൽകുത്തിവച്ചു നമ്മുടെ കൺമുന്പിൽകൂടി നടന്നതും. എന്തൊരു കാലം!
അതൊക്കെ കഴിഞ്ഞു.
ഇന്നിപ്പോൾ കേട്ടത് പ്രകാരം സർവീസിൽനിന്നും പിരിയാൻ അഞ്ചുവർഷം കൂടി ബാക്കിയുള്ളപ്പോളാണ് പണി നിർത്തിച്ചു പൊക്കോളൂ എന്ന് പറഞ്ഞു ഇന്ത്യൻ പ്രസിഡന്‍റ് ഇയാളെ വീട്ടിൽ വിട്ടത്.
ഇരുമ്പുക്കൈ മായാവികളുടെ തൂലികയിൽനിന്നുയിർകൊണ്ട “ഉണ്ടത്രെ”കളും “സൂചന”കളും “കുരുക്കു”കളും മെഴുകിയാർത്ത കള്ളക്കഥകളല്ലാതെ ഒരു കഷ്ണം തെളിവ് ഇന്നും കണ്ടെത്തിയിട്ടില്ലാത്ത ആ കൂറക്കേസുകളൊന്നും ഇനിയും ഒരിടത്തുമെത്തിയിട്ടില്ല. അനേഷണമോ വിചാരണയോ വിധിയോ ഒന്നും ഇനിയുമായിട്ടില്ല. കുറ്റാരോപിതരായ മനുഷ്യർ തങ്ങളുടെ നിരപരാധിത്വം ആരെ ബോധ്യപ്പെടുത്തണം എന്നറിയാതെ ഇപ്പോഴും തലയിണകളോട് സങ്കടം പറഞ്ഞു കിടക്കുന്നുണ്ടാവണം.
കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ല എന്ന് സുനിൽ മാഷ് പറയുന്നതിനോട് എനിക്ക് യോജിപ്പൊന്നുമില്ല. മനുഷ്യരെ മാസങ്ങൾ ജയിലിൽകിടത്തിയിട്ടും “തെളിവെവിടെ” എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മുൻപിൽ വാപൊളിച്ചു നിന്ന കൊട്ടേഷൻ ക്രൂരൻമാരൊക്കെ ഇപ്പോഴും നാട്ടിലൂടെ മദിച്ചുനടപ്പുണ്ട്, ഒരു കുഴപ്പവുമില്ലാതെ. പക്ഷെ അമ്മാതിരി കൈയിലിരുപ്പിനു ഇവനൊക്കെ എന്നെങ്കിലും കൈകെട്ടിനിന്നു ഉത്തരം പറയേണ്ടിവരും എന്നൊരു സാധ്യത ഇപ്പോഴും നമ്മുടെ സംവിധാനം ബാക്കിവച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു ചെറിയ സന്തോഷം തോന്നുന്നു.
കാലത്തിന്‍റെ നീതിയ്ക്കു കാത്തുനിൽക്കാതെ ഇവനെക്കൊണ്ടൊക്കെ കണക്കു പറയിക്കാൻ തുനിഞ്ഞിറങ്ങിയവർക്കു ഇവരുടെ ഇരകളുടെ പേരിൽ ഒരഭിവാദ്യം.






