കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന വാക്കുപാലിച്ചിരിക്കുന്നു:മന്ത്രി കെ.ബി ഗണേഷ് കുമാർ
തിരുവനന്തപുരം:’എന്‍റെ പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഞാൻ വാക്കുനല്കിയിരുന്നു, കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന്. ഞാൻ ആ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. സർവീസിലിരിക്കെ അപകടത്തിൽ മരണപ്പെട്ട കെഎസ്ആർടിസി ജീവനക്കാരനായ ഒരു സഹോദരന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക കൈമാറി.’ -ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ വാക്കുകൾ.

കെഎസ്ആർടിസി ജീവനക്കാർക്ക് കെഎസ്ആർടിസി -എസ് ബിഐ കോർപ്പറേറ്റ് സാലറി പാക്കേജിന്‍റെ ഭാഗമായുള്ള അപകട ഇൻഷുറൻസ് തുകയായ ഒരു കോടി രൂപ ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസി പൂവാർ യൂണിറ്റിലെ ഡ്രൈവറായിരുന്ന സുഗതന്‍റെ ആശ്രിതർക്ക് കൈമാറി.കെഎസ്ആർടിസി ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി,എസ് ബിഐ ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്‍റെ നട്ടെല്ലായ കെ.എസ്.ആർ.ടി.സി, ജീവനക്കാരുടെ ജീവിത സുരക്ഷയും കുടുംബത്തിന്‍റെ ഭാവിയും ഉറപ്പാക്കുന്നതിനായി വിപുലമായ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ജീവനക്കാർക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതിസന്ധികളോ അവരുടെ കുടുംബത്തെ തളർത്താതിരിക്കാൻ, കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ ചരിത്രപരമായ ചുവടുവെപ്പായി മാറുകയാണ്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും, മറ്റെല്ലാ ആനുകൂല്യങ്ങളും 2013 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് വിതരണം ചെയ്തുവരുന്നത്. ആയതിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കെഎസ്ആര്‍ടിസിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഈ വിഷയത്തിന്മേല്‍ ഗതാഗത മന്ത്രി, സിഎംഡി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയതിൻ്റെ അടിസ്ഥാനത്തില്‍ 2025 മെയ് 5ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേകമായി തയ്യാറാക്കിയ ‘കോര്‍പ്പറേറ്റ് സാലറി പാക്കേജ്’ കരാറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, കെ.എസ്.ആര്‍.ടി.സി.യും ഒപ്പുവെക്കുകയുണ്ടായി.
കെ.എസ്.ആര്‍.ടി.സി.യിലെ 22,500-ഓളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് 2025 ജൂൺ 4 മുതല്‍ കോര്‍പ്പറേറ്റ് സാലറി പാക്കേജിൻ്റെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ജീവനക്കാര്‍ക്ക് ഒരു കോടി രൂപ വരെ ലഭ്യമാകുന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുളള വിവിധ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ടി കോര്‍പ്പറേറ്റ് സാലറി പാക്കേജിൻ്റെ സവിശേഷതകളാണ്.

ജീവനക്കാർക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയുമില്ലാതെ ലഭിക്കുന്ന ഈ സുരക്ഷാ പദ്ധതി കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റിൻ്റെ തൊഴിലാളി സൗഹൃദ സമീപനത്തിൻ്റെ തെളിവാണ്. 22,500-ഓളം വരുന്ന സ്ഥിരം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു ആശ്വാസമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സമഗ്രമായ ഇൻഷുറൻസ് സുരക്ഷാ കവചം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് നടപ്പിലാക്കിയ ഈ പാക്കേജിലെ പ്രധാന ക്ഷേമ സവിശേഷതകൾ താഴെ പറയുന്നവയാണ്:
* അപകട മരണ പരിരക്ഷ: ജോലിയിലായിരിക്കുമ്പോഴോ അല്ലാതെയോ ഉണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു.
* വൈകല്യ പരിരക്ഷ: അപകടം മൂലം
ജോലി ചെയ്യാൻ കഴിയാത്ത വിധം വൈകല്യം സംഭവിക്കുന്ന ജീവനക്കാർക്ക് ഒരു കോടി വരെയും, ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ഇൻഷുറൻസ് ലഭ്യമാക്കും. ഇത് ജീവനക്കാരുടെ തുടർന്നുള്ള ജീവിതത്തിന് വലിയൊരു താങ്ങായി മാറും.
* സ്വാഭാവിക മരണം: നിശ്ചിത ശമ്പളപരിധിയുള്ള ജീവനക്കാർ മരണപ്പെട്ടാൽ കുടുംബത്തിന് അടിയന്തര സഹായമായി6 ലക്ഷം രൂപ ലഭിക്കും.
കുടുംബത്തിൻ്റെ ഭാവിക്കായി പ്രത്യേക കരുതലുകൾ:
ജീവനക്കാരൻ ഇല്ലാത്ത സാഹചര്യത്തിലും അവരുടെ മക്കളുടെയും കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ ഈ പദ്ധതിയിൽ പ്രത്യേക വ്യവസ്ഥകളുണ്ട്:
1. മക്കളുടെ വിദ്യാഭ്യാസം: അപകടം സംഭവിച്ച ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനം തടസ്സപ്പെടാതിരിക്കാൻ 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ സഹായം.
2. പെൺമക്കളുടെ വിവാഹം: ജീവനക്കാരുടെ മക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി ₹5 ലക്ഷം (പരമാവധി ₹10 ലക്ഷം വരെ)രൂപ അധിക സഹായം.
3. വിദഗ്ദ്ധ ചികിത്സ: അപകടം സംഭവിക്കുന്നവർക്ക് അത്യാധുനിക ചികിത്സ ഉറപ്പാക്കാൻ വിദേശത്ത് നിന്നുള്ള മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും പ്രത്യേക കവറേജ്.
ആരോഗ്യ സുരക്ഷയും ദീർഘകാല പരിരക്ഷയും
ജീവനക്കാരുടെ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിക്കൊണ്ട്, ₹2 ലക്ഷം മുതൽ ₹30 ലക്ഷം വരെയുള്ള വിവിധ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ശേഷവും, അതായത് 75 വയസ്സ് വരെ, ഈ ഇൻഷുറൻസ് പുതുക്കി ഉപയോഗിക്കാമെന്നത് പ്രായമായ കാലത്തെ ചികിത്സാ ചെലവുകൾക്ക് വലിയ പരിഹാരമാകും.
എസ്.ബി.ഐ.ക്ക് പുറമെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും സമാനമായ കരാറിൽ ഏർപ്പെട്ടതിലൂടെ, ജീവനക്കാർക്ക് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ബാങ്കിംഗ് സേവനവും ആനുകൂല്യങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരം കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്.






