പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…

ഇതൊരു പുതിയ കാര്യമല്ലെന്ന് വി.ശിവൻകുട്ടി,മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം :സിപിഎം ഗൃഹസന്ദർശന പരിപാടിക്കിടെ പാർട്ടി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് ആഹാരം കഴിച്ച പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പാത്രം കഴുകി വച്ചത് മഹാപരാധമെന്നും ഗതികേടെന്നും വിമർശിച്ച് എതിർ കക്ഷിക്കാർ.യു.ഡി.എഫ്,ബിജെപി പ്രൊഫൈലുകളിൽനിന്നാണ് ഇതു സംബന്ധിച്ച ട്രോളുകളേറെയും.എന്നാൽ,കോൺഗ്രസിൽനിന്ന് പിണങ്ങി 10 വർഷത്തിലേറെ എൽഡിഎഫിനൊപ്പം നിന്നശേഷം പിണങ്ങിപ്പോയ ചെറിയാൻ ഫിലിപ്പിനുപോലും അത്തരം ട്രോളുകൾ സഹിച്ചില്ല എന്നതും എടുത്തു പറയണം.ഒന്നാം ക്ലാസിലെ ഒരു പാഠം നമ്മുടെ സ്കൂൾ കുട്ടികൾക്ക് പഠിക്കാനുണ്ട്.അതേപ്പറ്റി ദയവുചെയ്ത് മക്കളോടോ പേരക്കുട്ടികളോടോ ചോദിച്ചു മനസ്സിലാക്കണം.

ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന്

മന്ത്രി വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഇതു സംബന്ധിച്ച ഫെയ്സ് ബുക് കുറിപ്പ് വായിക്കാം :
‘ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.

തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ ‘മോശപ്പെട്ട’ പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.

ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.’
കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിൻ്റെ ഫെയ്സ് ബുക് കുറിപ്പ് :
‘എം.എ. ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരം: ചെറിയാൻ ഫിലിപ്പ്’
‘എം.എ. ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണ്.
വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എൻ്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിട്ടുണ്ട്.

ചെറിയാൻ ഫിലിപ്പ്
എം.എ. ബേബിയുടെ പേരിൻ്റെ ഇൻഷ്വലിൽ അമ്മ മറിയത്തിൻ്റെ പേരു കൂടിയുണ്ട്. മകൻ അശോകിൻ്റെ പേരിനൊപ്പം ഭാര്യ ബെറ്റിയുടെ പേരും ചേർത്തിട്ടുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ മാതൃത്വത്തിനു നൽകുന്ന വലിയ അംഗീകാരമാണിത്.
ബേബിയുടെ മകൻ അശോകിൻ്റെ വിവാഹത്തിന് വരണമാല്യം എടുത്തു കൊടുത്തത് ഗായകൻ കെ. ജെ. യേശുദാസാണ്. പിതാവിൻ്റെ കർമ്മം യേശുദാസിനെ ഏല്പിച്ചത് ശരിയായില്ലെന്ന് അന്ന് തന്നെ ഞാൻ ഫേസ്ബുക്കിൽ വിമർശിച്ചിരുന്നു.’






