കേരള ശാസ്ത്ര പുരസ്‌കാരം ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസ്സി തോമസ്സിന്

2 ലക്ഷം രൂപയും, പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങിയപുരസ്‌കാരം ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സിന്
തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ആവിഷ്കരിച്ച ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്‌കാരം ഡി ആർ ഡി ഒ (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സിന്.
ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഡി ആർ ഡി ഒ ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസ്സി നെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തെരഞ്ഞെടുത്തത്. ഫെബ്രുവരി 1 ന് എറണാകുളം സെൻ്റ് ആൽബെർട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമർപ്പിക്കും. 2 ലക്ഷം രൂപയും, പ്രശസ്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങിയതാണ് പുരസ്‌കാരം.
കേരളത്തിൽ ജനിച്ചു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്കാണ് ഈ അവാർഡ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്.
ഒരു മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. അഗ്‌നി – V ഭൂഖണ്ഡാന്തര മിസൈലിൻ്റെ മുഖ്യശില്പിയും പദ്ധതി മേധാവിയുമാണ്. ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്‌ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി, ആദ്യ മലയാളി, ആദ്യ വനിത.
1963 ഏപ്രിൽ 27 ന് ആലപ്പുഴയിൽ ജനിച്ച ടെസ്സി തോമസ് തൃശൂർ ഗവൺമെൻ്റ് എൻജിനിയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടി.






