ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

പതിനാല് വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിനേഷൻ
തിരുവനന്തപുരം:പതിനാല് വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി നവംബർ 3ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ദേശീയ വാക്‌സിനേഷൻ ക്യാമ്പയിനിൻ്റെ ഭാഗമായാണ് 14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നത്.
14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധകുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിൻ നൽകും. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാം.

എൻ.ടി.എ.ജി.ഐയും (National Technical Advisory Group on Immunization) ലോകാരോഗ്യ സംഘടനയും ഗർഭാശയഗള ക്യാൻസർ തടയുന്നതിനുള്ള എച്ച്.പി.വി. വാക്സിനേഷൻ പെൺകുട്ടികൾക്ക് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഒരു ഡോസിന് ഏകദേശം 4000 രൂപയോളമാണ് വാക്‌സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. സെർവിക്കൽ ക്യാൻസർ തടയുന്നതിൽ എച്ച്പിവി വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ്. എച്ച്പിവി വാക്സിൻ കാൻസറിന് കാരണമാകുന്ന എച്ച്പിവി മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു.
99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്പിവി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, എച്ച്പിവിയുടെ തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക്: 1,00,000 സ്ത്രീകൾക്ക് വർഷത്തിൽ 5.1 എന്നതാണ്. എച്ച്പിവി അണുബാധ ഗർഭാശയഗള ക്യാൻസറിന് പുറമേ, ഏനൽ കാൻസർ, ഓറോ ഫാരഞ്ജിയൽ, വൾവാർ, വജൈനൽ, പെനൈൽ ക്യാൻസറുകൾക്കും കാരണമാകും.
ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിൻ്റെ ഭാഗമായി കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാനം വലിയ പ്രവർത്തനങ്ങൾ നടത്തി. ഇതിന്‍റെ കൂടി ഭാഗമായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ നൽകുന്ന പദ്ധതി സംസ്ഥാനം ആരംഭിച്ചത്. സമയബന്ധിതമായ എച്ച്പിവി വാക്സിനേഷനും സെർവിക്കൽ സ്‌ക്രീനിംഗും വഴി സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.






