തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

ആട് 4 ൻ്റെയും സൂചന നൽകി ‘ആട് 3’
കൊച്ചി:മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആട് 3’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു.ആദ്യദിനം 5.9 കോടിരൂപയാണ് കേരളത്തിലെ ഗ്രോസ് കലക്ഷൻ.
റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഷാജി പാപ്പനും സംഘവും മൂന്നാം തവണയും പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, മലയാള സിനിമയിലെ മുൻകാല കളക്ഷൻ റെക്കോർഡുകളെല്ലാം ഈ ചിത്രം തകർക്കുമെന്നാണ് ആദ്യ ദിനങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറമെ വിദേശ വിപണിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20,000-ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയത്. 23,000-ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്‍റേതായി വിറ്റു പോയത്. എമ്പുരാൻ, തുടരും, ലോക എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ.
പ്രതീക്ഷിച്ചതിനും അപ്പുറം നിൽക്കുന്ന അമ്പരപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്ന ചിത്രമായി മാറിയെന്നാണ് നിർമാതാക്കളുടെ അഭിപ്രായം.
കോമഡിയും പിരീഡ് ഡ്രാമയും ടൈം ട്രാവലുമെല്ലാം ചേർന്ന് പോകുന്ന ചിത്രം പാപ്പനും ഡ്യൂഡും സർബത്ത് ഷമീറും സാത്താൻ സേവ്യറുമൊക്കെയായി രസകരമായാണ് മുൻപോട്ട് പോകുന്നത്. ഹ്യൂമർ ഫാൻ്റസി ഫൺ റൈഡ് ആയി ഒരുക്കിയിരിക്കുന്ന സിനിമ പറയാനുദ്ദേശിച്ച വിഷയങ്ങളെ അതി ലളിതമായി തന്നെയാണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ നിർത്താത്ത പൊട്ടിച്ചിരി ഉണർത്തുന്ന ചിത്രം 400 വർഷം വർഷം മുമ്പു നടക്കുന്ന കഥയും വർത്തമാന കാലത്തു നടക്കുന്ന കഥയും നോൺലീനിയർ എഡിറ്റിങിലൂടെ വ്യത്യസ്ത ടൈം ലൈനിൽ അവതരിപ്പിക്കുന്നു.
ധർമജനും ജയസൂര്യയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളും കൗണ്ടർ കോമഡികളുമാണ് പടത്തിന്‍റെ പ്രധാന ഹൈലൈറ്റ്. പാപ്പനും പദ്മനാഭ രാജാവുമായി ജയസൂര്യ അനായാസമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പാപ്പന്‍റെ പിള്ളേർടെ നിരയും തമാശകളും കൈയ്യടി നേടുന്നു. സർബത്ത് ഷമീറും വറീത് മാപ്ലയുമായി വിജയ് ബാബുവും പൊട്ടിച്ചിരിപ്പിക്കുന്നു. അസം ഖാനും ഡ്യൂഡുമായി വിനായകനും കേളു കുറുപ്പും അബുവുമായി സൈജു കുറുപ്പുമൊക്കെ രണ്ട് കാലഘട്ടങ്ങളിലും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. നീലക്കൊടുവേലിയും കമ്മട്ടവും തപ്പി പോയ ആദ്യ ഭാഗങ്ങൾ പോലെ തന്നെ മൂന്നാം ഭാഗത്തിലുമുണ്ട് എല്ലാവരും അന്വേഷിക്കുന്ന അപൂർവ വസ്തു.
സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, അജു വർഗീസ്, സുധി കോപ്പ, സേതുലക്ഷ്മി, ബിജുകുട്ടൻ തുടങ്ങി ആട് ഫ്രാഞ്ചൈസിയിലേക്ക് പുതുതായി എത്തിയ ഫുക്രു വരെയുള്ളവർ തിളങ്ങി. വിദേശതാരമായ അല്ലെയ ബോൺ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മികച്ച സ്ക്രീൻ പ്രസൻസും ആക്ഷൻ രംഗങ്ങളിലെ മികവും കൊണ്ട് ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഇടംപിടിക്കാൻ അല്ലെയ ബോണിന് സാധിക്കുന്നു. അടുത്ത ഭാഗത്തിനുള്ള സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്.
വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അഖിൽ ജോർജിൻ്റെ ഛായാഗ്രഹണവും ലിജോ പോളിന്‍റെ എഡിറ്റിംഗും ചിത്രത്തിന്‍റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.






