കൊവിഡ് ഭീഷണി വീണ്ടും : അമേരിക്ക ഉൾപ്പെടെയുള്ള 20ലേറെ രാജ്യങ്ങളിൽ പുതിയ ഉപവകഭേദമായ ‘സിക്കാഡ’ പടരുന്നു

സിക്കാഡ വകഭേദം ബാധിച്ചവരിൽ പ്രധാന ലക്ഷണം കഠിനമായ തൊണ്ടവേദന
വാഷിംഗ്ടൺ :അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പുതിയ കൊവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നു.അമേരിക്കയിലെ ഇരുപതോളം സംസ്ഥാനങ്ങൾക്കുപുറമേ 20ലധികം രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതയായാണ് വിവരം.
വർഷങ്ങളോളം ഭൂമിക്കടിയിൽ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്ന സിക്കാഡ എന്ന പ്രാണിയുടെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിശബ്ദമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനാലാണ് വിദഗ്ധർ ഇതിനെ ഈ പേരിൽ വിളിക്കുന്നത്.
ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതാണ്. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ഒമിക്രോൺ വകഭേദമായ BA 3 ൽ നിന്ന് ജനിതക മാറ്റം വന്നതാണ് സിക്കാഡ. ഇതിന്‍റെ സ്പൈക് പ്രോട്ടീനുകളിൽ 70 മുതൽ 75 വരെ മാറ്റങ്ങൾ കണ്ടെത്തി. ഇത് ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു. നിലവിലുള്ള വാക്സിനുകളെ പ്രതിരോധിക്കാൻ ഈ വകഭേദത്തിന് ശേഷിയുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുന്നറിയിപ്പ് നൽകി.
2024 നവംബർ 22 ന് ദക്ഷിണാഫ്രിക്കയിലാണ് ഈ ഉപവകഭേദം ആദ്യമായി കണ്ടെത്തിയത്. നിലവിൽ അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും മറ്റ് 23 രാജ്യങ്ങളിലും ഇത് സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളുടെ മൂക്കിലെ സ്രവ സാമ്പിളുകളിൽ നിന്നും വിമാനങ്ങളിലെയും നഗരങ്ങളിലെയും മലിനജല സാമ്പിളുകളിൽ നിന്നുമാണ് അമേരിക്കയിൽ ഇത് പ്രധാനമായും തിരിച്ചറിഞ്ഞത്.
സിക്കാഡ വകഭേദം ബാധിച്ചവരിൽ കഠിനമായ തൊണ്ടവേദനയാണ് പ്രധാന ലക്ഷണം. പനി, മൂക്കൊലിപ്പ്, തളർച്ച, തലവേദന, ശ്വാസംമുട്ടൽ, പേശി വേദന എന്നിവയും ലക്ഷണങ്ങളാണ്. ഇത് വേഗത്തിൽ പടരുമെങ്കിലും നിലവിലുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല.എന്നാലും വൈറസിനുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനിതക മാറ്റം ഭാവിയിൽ ആശങ്കയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധരുടെ അഭിപ്രായം.






