‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

‘നെടുമങ്ങാട് -2184 ഉം വർക്കലയിൽ – 585 പേരും മാത്രമാണ് അധികമായി വോട്ടു ചെയ്തത്. രണ്ടിടത്തും 2021 ലേക്കാൾ ആറു ശതമാനം പോളിംഗ് വർദ്ധിച്ചപ്പോഴുള്ള അവസ്ഥയാണിത്’
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള തരംഗ പ്രവചനങ്ങളിലെ കഥയില്ലായ്മകളെ വ്യക്തമാക്കുകയാണ് ഇടത് സഹയാത്രികനും പ്രമുഖ മാധ്യമവിമർശകനും പബ്ലിക് റിലേഷൻസ് വകുപ്പ് റിട്ട.അഡീഷണൽ ഡയറക്ടറുമായ എൻ ഇ മേഘനാദ്. ഉയർന്ന ശതമാനം മരിച്ചവരും സ്ഥലം മാറി പോയവരും എസ്ഐആറിൽ ഒഴിവാക്കപ്പെട്ടതിനാലാണ്. എല്ലാ തവണയുമുണ്ടാകുന്ന നോർമൽ പോളിംഗ് ആണ് നടന്നതെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നു.

എൻ ഇ മേഘനാദ്
എൻ ഇ മേഘനാദിൻ്റെ കുറിപ്പ് വായിക്കാം:
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാധ്യമങ്ങളും മുന്നണികളും മത്സരിച്ചുണ്ടാക്കിയ തരംഗ കഥ വോട്ടിംഗിനു ശേഷവും തുടരുകയാണ്.
SIR നു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ഏക സവിശേഷത കൊണ്ടാണ് പല മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുത്തനെ ഉയർന്നത്. ഈ വർദ്ധന അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങളും മുന്നണികളും തരംഗ കഥയുമായി ഇറങ്ങിയിരിക്കുന്നത്. SIR നു ശേഷം 2021 ലേക്കാൾ 40000 വോട്ടർമാർ വരെ കുറഞ്ഞ മണ്ഡലങ്ങളുണ്ട്. 95 മണ്ഡലങ്ങളിൽ ഗണ്യമായ കുറവുണ്ടായപ്പോൾ 45 മണ്ഡലങ്ങളിൽ മാത്രമാണ് വർദ്ധന. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും വൻ കുറവുണ്ടായപ്പോൾ വർദ്ധന രേഖപ്പെടുത്തിയ ഭൂരിഭാഗ മണ്ഡലങ്ങളും മലബാർ മേഖലയിലേതാണ്.
40000 ലേറെ കുറവ് രണ്ടു മണ്ഡലങ്ങളിലാണ് . തിരുവനന്തപുരത്ത് – 47647 പേർ . വട്ടിയൂർക്കാവിൽ – 42850 . മൂന്നു മണ്ഡലങ്ങളിൽ കുറവ് 30000 നും 40000 നും മദ്ധ്യേയാണ്. നേമം – 38063 , കഴക്കൂട്ടം – 32769 , എറണാകുളം – 32399.
14 മണ്ഡലങ്ങളിൽ 30000 നും 20000 നും ഇടയിലും , 30 മണ്ഡലങ്ങളിൽ 10000 നു മുകളിലും 46 ഇടങ്ങളിൽ 10000 ൽ താഴെയും വോട്ടർമാർ കുറഞ്ഞു.
വർദ്ധന ഏറ്റവുമധികം മലപ്പുറം വേങ്ങരയിലാണ് – 19297 . രണ്ടാമത് തിരൂർ – 18639. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും വോട്ടർമാർ വർദ്ധിച്ചു.
കണ്ണൂർ – 10 , കോഴിക്കോട് – 7 , കാസറഗോഡ് – 5 , പാലക്കാട് – 4 , വയനാട്- 2 , തൃശൂർ – 1 . വർഗീയത പറയുകയാണെന്ന വ്യാഖ്യാനമുണ്ടായാലും , സത്യം സത്യമല്ലാതാകില്ല. വോട്ടർമാർ കൂടിയത് മുസ്ലിം ഭൂരിപക്ഷമുള്ളതോ , നിർണായക സ്വാധീനമുള്ളതോ ആയ മണ്ഡലങ്ങളിലാണ്.
തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞു. കൊല്ലം – 11 , പത്തനംതിട്ട – 5 , ആലപ്പുഴ – 9 , കോട്ടയം – 9 , ഇടുക്കി – 5 , എറണാകുളം- 14 , തൃശൂർ – 12 , പാലക്കാട് – 8 , കോഴിക്കോട്- 6 , വയനാട് , കണ്ണൂർ ഒന്നു വീതം മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം ഇടിഞ്ഞു.
ഈ പശ്ചാത്തലത്തിൽ കനത്ത പോളിംഗ് എന്ന പ്രയോഗം ശരിയാകണമെങ്കിൽ 85 ശതമാനത്തിൽ കൂടുതൽ വോട്ടിംഗ് നടക്കണം . രണ്ടോ മൂന്നോ ജില്ലകളിൽ മാത്രമാണ് 80 നു മുകളിൽ പോയത്. അതും ഒന്നോ രണ്ടോ ശതമാനം . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ നിരവധിയാണ്.
തിരുവനന്തപുരം ജില്ല ഒരുദാഹരണം. ജില്ലയിൽ നെടുമങ്ങാട് -2184 ഉം വർക്കലയിൽ – 585 പേരും മാത്രമാണ് അധികമായി വോട്ടു ചെയ്തത്. രണ്ടിടത്തും 2021 ലേക്കാൾ ആറു ശതമാനം പോളിംഗ് വർദ്ധിച്ചപ്പോഴുള്ള അവസ്ഥയാണിത്. മറ്റെല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഉയർന്നെങ്കിലും വോട്ടു ചെയ്തവർ കുറഞ്ഞു. തിരുവനന്തപുരം സെൻട്രലിൽ 2021 നേക്കാൾ 12 ശതമാനം അധികം വോട്ടു രേഖപ്പെടുത്തി. 2021 ൽ 62.99 , ഇപ്പോൾ 74.89 . പക്ഷെ വോട്ടു ചെയ്തവരുടെ എണ്ണം 9502 കുറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ അധിക വോട്ടിംഗ് ശതമാനവും , വോട്ട് ചെയ്തവരുടെ എണ്ണത്തിലുണ്ടായ കുറവും … വട്ടിയൂർക്കാവ് 10% , 10,509. നേമം – 9 % , 8013 , കഴക്കൂട്ടം – 7 % , 8947 , കാട്ടാക്കട – 6 % ,2769 . പാറശാലയിൽ 3.54 ശതമാനം അധിക വോട്ട് രേഖപ്പെടുത്തിയിട്ടും 2021 ലേക്കാൾ 11 287 വോട്ടിൻ്റെ കുറവുണ്ട്.
നെയ്യാറ്റിൻകരയിൽ 3. 27 ശതമാനം പോളിംഗ് ഉയർന്നപ്പോൾ 9507 വോട്ടിൻ്റെ കുറവുണ്ടായി . ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും സമാന സ്ഥിതിയാണ്.
മറ്റ് ജില്ലകളിലും പലയിടത്തും സ്ഥിതി വിഭിന്നമല്ല. വിസ്താര ഭയത്താൽ എല്ലാം എഴുതുന്നില്ല. വോട്ടിംഗ് തുടങ്ങിയ മുതൽ ” തരംഗ നിസരി ഗമ …. മപ ” …. എന്ന് കച്ചേരി നടത്തുന്നവർ ഒന്ന് ഡാറ്റ പരിശേധിച്ച ശേഷം ….. തരംഗ കഥ തുടരുന്നതാവും അഭികാമ്യം. ഉയർന്ന ശതമാനം മരിച്ചവരും സ്ഥലം മാറി പോയവരും SIR ൽ ഒഴിവാക്കപ്പെട്ടതിനാലാണ്. എല്ലാ തവണയുമുണ്ടാകുന്ന നോർമൽ പോളിംഗ് ആണ് നടന്നത്. അതേ സമയം 85 ശതമാനത്തിനു മേൽ പോളിംഗ് നടന്ന അസമിൽ … തരംഗം ആരോപിച്ചാൽ തെറ്റില്ല. സംസ്ഥാനത്ത് തരംഗമുണ്ടോ എന്ന് വോട്ട് എണ്ണുമ്പോഴേ അറിയാൻ കഴിയൂ എന്ന് … ചുരുക്കം .






