‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്

‘ഇറാൻ യുദ്ധം തെളിയിക്കുന്ന കാര്യം എത്ര വലിയ ആയുധ ശേഖരം ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് ജയം ഉറപ്പല്ല എന്നതാണ്’
തിരുവനന്തപുരം:അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ പോപ്പിനുനേരെ തിരിഞ്ഞിരിക്കുകയാണെന്ന് സിപിഎം കേന്ദ്രലകമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്.അതിനുപയോഗിച്ച ഭാഷ പൂഞ്ഞാറിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി സി ജോർജും മകനും പാലായിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഷോൺ ജോർജും തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ചില ബിഷപ്പുമാർക്കെതിരെ ഉപയോഗിച്ചതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഡോ.ടി.എം തോമസ് ഐസക് എഴുതിയത് വായിക്കാം:
ട്രംപ് ഇപ്പോൾ പോപ്പിനുനേരെ തിരിഞ്ഞിരിക്കുകയാണ്. അതിനുപയോഗിച്ച ഭാഷയാവട്ടെ പി സി ജോർജും മകനും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ചില ബിഷപ്പുമാർക്കെതിരെ ഉപയോഗിച്ചതും. (ഇങ്ങനെ വിശദീകരിക്കുന്നത് കാര്യങ്ങൾ മലയാളിക്ക് പെട്ടെന്ന് മനസിലാക്കാൻ സഹായിക്കും). ലിയോ പതിനാലാമൻ മാർപ്പാപ്പ ആയത് താൻ പ്രസിഡന്‍റ് ആയതുകൊണ്ടാണ് എന്നാണ് ട്രംപിൻ്റെ ഭാഷ്യം. നന്ദിവേണം!
“ലിയോ നന്ദിയുള്ളവനാകണം. കാരണം എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഒരു ഞെട്ടിക്കുന്ന ആശ്ചര്യമായിരുന്നു. അദ്ദേഹം പോപ്പാകാനുള്ള യാതൊരു ലിസ്റ്റിലും ഉണ്ടായിരുന്നില്ല. അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ ക്രിസ്ത്യൻ സഭ തെരഞ്ഞെടുത്തത്. പ്രസിഡന്‍റ് ഡൊണാൾഡ് ജെ. ട്രംപുമായി കൈകോർക്കാൻ ഏറ്റവും നല്ല വഴി ഇതായിരിക്കുമെന്ന് അവർ കരുതി. ഞാൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല.”
അതുകൊണ്ട് പോപ്പ് അമേരിക്കൻ നയങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് ട്രംപിൻ്റെ ആവശ്യം. “ലിയോ റാഡിക്കൽ ലെഫ്റ്റിന് വഴങ്ങുന്നത് നിർത്തി പോപ്പായി തന്‍റെ ചുമതലകൾ നിർവഹിക്കണം. ഇറാൻ ആണവായുധം വേണമെന്ന് കരുതുന്ന ഒരു പോപ്പിനെ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വളരെ ലിബറലായ വ്യക്തിയാണ്. പോപ്പ് ലിയോയുടെ വലിയ ആരാധകനല്ല ഞാൻ. അദ്ദേഹം നല്ല ജോലി ചെയ്യുന്നില്ലെന്നാണ് എന്‍റെ അഭിപ്രായം.”
ട്രംപിനെതിരെ ആഗോളമായി പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിൽ കത്തോലിക്ക സഭയുടെ യുദ്ധത്തിനെതിരായ നിലപാട് പങ്ക് വഹിക്കും എന്ന് വ്യക്തമാണ്. ശനിയാഴ്ചത്തെ പ്രാർത്ഥനാ യജ്ഞത്തിൽ കോടിക്കണക്കിന് പങ്കാളികളായത്. ട്രംപിൻ്റെ മൂക്കിന് താഴെ വാഷിംഗ്ടണിൽ കർദിനാൾ റോബർട്ട് മെക്കൽറോയ് പ്രാർത്ഥനാ യജ്ഞത്തിന്‍റെ ഭാഗമായുള്ള തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് ആഹ്വാനത്തോടെ ആയിരുന്നു.
“ഇന്ന് രാത്രി ഈ ദേവാലയത്തിൽ നിന്ന് നാം പുറപ്പെടുമ്പോൾ, പ്രാർത്ഥനയ്ക്കപ്പുറം നീങ്ങണം. നാം ആഴത്തിൽ സ്നേഹിക്കുന്ന ഈ ജനാധിപത്യത്തിലെ പൗരന്മാരും വിശ്വാസികളുമെന്ന നിലയിൽ, നമ്മുടെ പ്രതിനിധികളോടും നേതാക്കന്മാരോടും സമാധാനത്തിനായി വാദിക്കണം. നാം പ്രാർത്ഥിച്ചു എന്ന് പറയുന്നത് മാത്രം മതിയാകില്ല. നാം പ്രവർത്തിക്കുകയും വേണം. ചർച്ചകൾ ഒരു വശത്തോ രണ്ട് വശത്തോ ഉള്ള ഒറ്റനോട്ടത്താൽ പരാജയപ്പെടാൻ സാധ്യതയുണ്ട്, നമ്മുടെ പ്രസിഡന്‍റ് ഈ അധാർമ്മിക യുദ്ധത്തിലേക്ക് വീണ്ടും നീങ്ങിയേക്കാം. ആ നിർണായക ഘട്ടത്തിൽ, ലോകത്ത് സമാധാന വക്താക്കളാകാൻ വിളിക്കപ്പെട്ട യേശുക്രിസ്തുവിന്‍റെ ശിഷ്യരെന്ന നിലയിൽ, നാം ശബ്ദമുയർത്തി ഏകകണ്ഠമായി മറുപടി പറയണം: പാടില്ല. ഞങ്ങളുടെ പേരിൽ പാടില്ല. ഈ നിമിഷത്തിൽ മാത്രമല്ല. നമ്മുടെ രാജ്യത്തിന്‍റെ പേരിലും പാടില്ല.”
ട്രംപിന് ഭ്രാന്ത് പിടിച്ചതുപോലെയാണ്. ഇതുവരെ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ പാടില്ല എന്നതായിരുന്നു ശാഠ്യം. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ഇറാൻ കടത്തിവിടുന്ന കപ്പലുകളെ അമേരിക്ക തടയുമെന്നാണ്. ഇറാനെ അല്ല ശിക്ഷിക്കുക ട്രംപിനോടൊപ്പം ഇല്ലാത്ത മറ്റ് എല്ലാ രാജ്യങ്ങളെയും ശിക്ഷിക്കാനാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ അമേരിക്ക ആപ്പിലാണ്. എങ്ങിനെ ഊരി പോവണം എന്ന് അറിഞ്ഞുകൂടാ.
ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ഒരു സമാധാന പ്രസ്ഥാനത്തിനാണ് ഒരുപക്ഷെ നാം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ഇറാൻ യുദ്ധം തെളിയിക്കുന്ന കാര്യം എത്ര വലിയ ആയുധ ശേഖരം ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് ജയം ഉറപ്പല്ല എന്നതാണ്. പിന്നെ പോംവഴി ഒരു ഘട്ടത്തിൽ ട്രംപ് അട്ടഹസിച്ചതുപോലെ ബോംബിട്ട് “ഒരു നാഗരികതയെത്തന്നെ ഉന്മൂലനം ചെയ്യുക” എന്നതാണ്. ഇത്തരമൊരു പൈശാചിക പ്രവർത്തി മറ്റ് രാജ്യങ്ങളെയും, സമാധാനകാംഷികളെയും, മത വിശ്വാസികളെയും യുദ്ധത്തിനെതിരായി അണിനിരക്കാൻ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്.
ഇതിനിടയിൽ കിഴക്കൻ സഭകളുടെ ഈസ്റ്റർ ഞായറാഴ്ച ട്രംപ് ആഘോഷിച്ചത് സ്വയം യേശു ക്രിസ്തുവിന്‍റെ വേഷം കെട്ടുന്ന ഒരു എഐ ചിത്രത്തോടെ ആണ്. ട്രംപ് യേശു അല്ല അന്തിക്രിസ്തു ആണെന്ന് പറയുന്ന മറ്റു ചിത്രങ്ങളും ഓൺലൈനിൽ സുലഭമാണ്.






