ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

മന്ത്രിമാരുടെ വകുപ്പ് വിഭജനം, ഗവർണറുടെ നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ ഡോ. എ ജയതിലക് നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സജീവമായി പ്രവർത്തിച്ചു. മന്ത്രിമാരുടെ വകുപ്പ് വിഭജനം, ഗവർണറുടെ നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണകൂടത്തിന്‍റെ ഉമ്മറങ്ങളിൽ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങൾ മാത്രമാണെന്ന് പരിഹസിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത് ഫെയ്സ്ബുക് കുറിപ്പിട്ടു .മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന യാത്രയയപ്പ് യോഗത്തിനുമുമ്പായിരുന്നു അത്തരം യോഗങ്ങളെയും അവിടത്തെ പ്രസംഗങ്ങളെയും കളിയാക്കി ഫെയ്സ് ബുക്കിൽ ജയതിലകുമായി കൊമ്പുകോർത്ത് ഒരു വർഷത്തിലേറെ സസ്പെൻഷനിലായ പ്രശാന്ത് എഴുതിയത്.
കേരളത്തിന്‍റെ സമഗ്രമായ വികസന മാറ്റത്തിനായി ഓൾ ഇന്ത്യ സർവീസിലെയും സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ മേഖലകളിലെയും ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെയ്ക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിരമിക്കൽ ജീവിതത്തിന്‍റെ അവസാനമല്ല, പുതിയൊരു കാലഘട്ടത്തിന്‍റെ തുടക്കമാണിത്. മുൻപ് വിരമിക്കൽ ജീവിതത്തിന്‍റെ അവസാനമായാണ് പലരും കണ്ടിരുന്നതെങ്കിലും ഇന്ന് സാഹചര്യങ്ങൾ മാറി. ആയുർദൈർഘ്യം വർധിച്ചതിനാൽ സർവീസിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാലം ആളുകൾക്ക് വിരമിച്ച ശേഷമുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ഈ മാറ്റം പരിഗണിച്ചാണ് പുതിയ ബജറ്റിൽ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ക്രിയാത്മകമായി സമൂഹത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് വ്യവസായ മന്ത്രി കെ കുഞ്ഞാലികുട്ടി പറഞ്ഞു. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. പൊതുഭരണ സെക്രട്ടറി കെ ബിജു നന്ദി അറിയിച്ചു.

എൻ പ്രശാന്ത്
എൻ പ്രശാന്തിൻ്റെ ഫെയ്സ്ബുക് കുറിപ്പിൽനിന്ന്:
‘വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്ന ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകൾക്ക് ‘കർക്കശനിലപാട്’ എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് ‘ഭരണപരമായ ദൃഢത’ എന്നും, ചെയ്തുകൂട്ടിയ അഴിമതികൾക്ക് ‘സാമർത്ഥ്യം’ എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാൻ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങിൽ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവർ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം!
അധികാരത്തിന്‍റെ ശീതളഛായയിൽ മതിമറന്നു ജീവിക്കുന്നവർ പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട് – തലമുറകളായി നമ്മൾ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താൽക്കാലിക താവളങ്ങൾ മാത്രമാണെന്ന സത്യം. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം.

ഡോ. എ ജയതിലക്
അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികൾക്ക് സഹാനുഭൂതിയോടെയുള്ള ചികിത്സാപദ്ധതികൾ നിലവിലില്ല എന്നതാണ് നമ്മുടെ ശാപം. വിസ്മൃതിയുടെ ഇരുളിലേക്ക് ആരും നോക്കാത്ത ഒരു പഴയ ഫയൽ പോലെ വലിച്ചെറിയപ്പെടും വരെ, തങ്ങൾക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. കാലം അവരെ തൂത്തെറിയും വരെ അവരെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.
വിരമിക്കൽ ദിനത്തിൽ നമ്മുടെ സംസ്കാരം നമ്മോട് ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. അധികാരമില്ലാതായി മാറുന്ന ഒരു മനുഷ്യന്റെ വീഴ്ചയെ അശ്ലീലമായി ആഘോഷിക്കാതിരിക്കാനുള്ള മാന്യത നാം കാണിക്കണം. എന്നാൽ ക്ഷമിക്കുക എന്നതിന് ചരിത്രത്തിന്റെ താളുകൾ കീറിക്കളയുക എന്ന് അർത്ഥമില്ല. വരുംതലമുറയ്ക്ക് നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള ബോധമുണ്ടാകണം. ഭയത്തെ ഒരിക്കലും ബഹുമാനമായും, ഭീരുക്കളുടെ മൗനത്തെ സമ്മതമായും, പിടിക്കപ്പെടാതിരുന്നതിനെ വിശുദ്ധിയായും ആരും വ്യാഖ്യാനിക്കരുത്. വ്യക്തിപരമായി ക്ഷമിക്കുമ്പോൾ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങൾക്ക് നടപടി ഉണ്ടാവുക തന്നെ വേണം. ധർമ്മം പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണം.
ഒരിക്കൽ ഒരാളുടെ മാത്രം അപ്രമാദിത്വത്തിലാണെന്ന് തോന്നിച്ച ആ വലിയ ഭരണയന്ത്രം, താൻ പോയാലും ഒന്നും സംഭവിക്കില്ലെന്ന വലിയ യാഥാർത്ഥ്യത്തോടെ മുന്നോട്ടുപോകും. ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചുവരുകളിൽ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാം, പക്ഷേ കാലത്തിന്റെ വിചാരണയിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. നന്നായി വരട്ടെ’
മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ വിമർശിച്ച് ഫെയ്സ് ബുക് കുറിപ്പിട്ടതും പ്രശാന്തിനെതിരായ സസ്പെൻഷന് കാരണമായിരുന്നു.






