കേരളത്തിലും ജാതിവെറി,ഇര ഇതാ വിപിൻ വിജയൻ…

തിരുവനന്തപുരം:വിപിൻ വിജയനെന്ന ഗവേഷക വിദ്യാർത്ഥിക്ക് പി.എച്ച്.ഡി കിട്ടാതിരിക്കാൻ കേരള സർവകലാശാല സംസ്കൃത ഡീൻ വൃത്തികെട്ട ജാതിക്കളി നിയമവിരുദ്ധമായി നടത്തിയതിനെക്കുറിച്ച് സംഭവത്തിലെ ഇരയായ വിപിൻ വിജയൻ തുറന്നെഴുതുന്നു.സ്വയം സംസാരിക്കുന്ന ആ കുറിപ്പിൻ്റെ പൂർണ രൂപം:
“സംസ്കൃതം അറിയാത്ത ഗവേഷകയൂണിയൻ്റെ മുൻ ജനറൽ സെക്രട്ടറിയായ എസ്.എഫ്.ഐ നേതാവ് “
‘സംസ്കൃതം അറിയാത്ത”എന്ന വിശേഷണം ഒരിയ്ക്കലും മായാത്ത മുദ്രപോലെ എന്നിൽ പതിപ്പിക്കപ്പെട്ടു കഴിഞ്ഞു.സത്യത്തിൻ്റെ കണികപോലുമില്ലാത്ത ഈ പ്രചരണം എന്നെന്നേയ്ക്കുമായി എൻ്റെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു കഴിഞ്ഞു. എൻ്റെ വാക്കുകൾ എൻ്റെ ജീവിതത്തിലെ നേരുകൾ ഇനി ഏത് ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കും ?അറിയില്ല.
എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എൻ്റെ കൂടെപ്പിറപ്പിൻ്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിൻ്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.
കേരളസർവ്വകലാശാലയുടെ സംസ്കൃത ഡിപ്പാർട്ട്മെൻ്റിൽ നിന്ന് സംസ്കൃതത്തിൽ എം.ഫിൽ നേടിയ ഞാൻ എം.ഫിൽ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിന് ചേരുന്നത്. (സർവ്വകലാശാല പ്രവേശനപരീക്ഷ,എം.ഫിൽ,UGC NET,JRF ഇതിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടെങ്കിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് ഗവേഷണത്തിന് ചേരാൻ സാധിക്കുകയുള്ളൂ)

എംഫിലിന് ഡോ.വിജയകുമാരി വിപിൻ വിജയന് നൽകിയ സർട്ടിഫിക്കറ്റ്. ഇത് തെറ്റാണെങ്കിൽ വിപിനെ പഠിപ്പിച്ച ഈ അധ്യാപികയുടെ വീഴ്ചയല്ലേ?
“EPISTEMOLOGICAL REVIEW OF KENOPANISAD”എന്ന എൻ്റെ എം.ഫിൽ പ്രബന്ധത്തിൻ്റെ ഗൈഡ് ഡോ. സി. എൻ. വിജയകുമാരി ടീച്ചർ ! അതെ, എനിക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയ അതേ ഡീൻ തന്നെ.
ബിരുദാനന്തരബിരുദത്തിനും ശേഷം നൽകുന്ന ഉയർന്ന ഡിഗ്രിയായ എം.ഫിൽ ലഭിച്ചത് ഡോ. വിജയകുമാരി ടീച്ചർക്കൊപ്പം നടത്തിയ ഗവേഷണത്തിലാണ്. സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്ത എനിക്ക് അർഹതയില്ലാത്ത എം.ഫിൽ ഡിഗ്രി നൽകാൻ കൂട്ടുനിന്ന ഡോ.സി.എൻ.വിജയകുമാരി ടീച്ചർക്ക് അദ്ധ്യാപികയായി തുടരാൻ എന്ത് യോഗ്യതയാണുള്ളത് ? എൻ്റെ എം. ഫിൽ പ്രബന്ധം പരിശോധിച്ച വൈവ ബോർഡും എൻ്റെ ഗൈഡായിരുന്ന ഡോ.വിജയകുമാരി ടീച്ചറും ചേർന്ന് സർവ്വകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ ? തട്ടിപ്പുകാരനായ എനിക്ക് കൂട്ടുനിന്ന തട്ടിപ്പുകാരിയാണോ ഡോ.വിജയകുമാരി ടീച്ചർ ? അതോ എം.ഫിൽ ലഭിച്ചതിനു ശേഷം ഞാൻ സംസ്കൃതം മറന്നു പോയതാണോ ?
ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബി.എ,എം.എ ബിരുദങ്ങൾ, കേരളസർവകലാശാലയിൽ നിന്നു B.Ed, M.Ed ബിരുദങ്ങൾ,കാര്യവട്ടം ക്യാമ്പസിൽ നിന്ന് സംസ്കൃതത്തിൽ എം.ഫിൽ. പെട്ടന്നൊരുനാൾ ഞാൻ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ?ആ മറിമായത്തിൻ്റെ പൊരുളാണ് ജാതി വിവേചനം!
SFIഎന്ന് കണ്ടാൽ മാധ്യമങ്ങൾക്ക് സവിശേഷതാൽപര്യമുണ്ടാവും എന്നറിയാവുന്ന ഡോ.സി.എൻ.വിജയകുമാരി ടീച്ചറുടെ കുടിലമായ സംഘപരിവാർ ബുദ്ധിയിൽ മാധ്യമങ്ങൾ വീണുപോയി.ഞാൻ SFI എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.എം.ഫിൽ പഠനസമയത്തും എം.എഡ് പഠനകാലത്തും ഡിപ്പാർട്ട്മെൻ്റ്സ് യൂണിയൻ ഫാക്കൽറ്റി പ്രതിനിധി ആയിട്ടുണ്ട്. (ഗവേഷകയൂണിയൻ എന്നാൽ ഗവേഷണവിദ്യാർത്ഥികളുടെ മറ്റൊരു യൂണിയനാണ്) എനിക്ക് രാഷ്ട്രീയമുണ്ട് ഡോ.വിജയകുമാരി ടീച്ചർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എൻ്റേത് ഇടതുപക്ഷമാണ്.ടീച്ചർ RSS-BJP രാഷ്ട്രീയം പിന്തുടരുന്നു.കേരളസർവകലാശാലയിലെ സംഘപരിവാർ അദ്ധ്യാപക സംഘടനയുടെ സജീവപ്രവർത്തകയാണ്.
ഗവേഷണത്തിനു ചേർന്നതിനു ശേഷം എൻ്റെ ജീവിതസാഹചര്യങ്ങൾ കൊണ്ട് എനിക്ക് SFI സംഘടനാപ്രവർത്തനത്തിൻ്റെയോ ഗവേഷകയൂണിയൻ പ്രവർത്തനത്തിൻ്റെയോ ഭാഗമാകാൻ സാധിച്ചിട്ടില്ല.ഞാൻ ഗവേഷക വിദ്യാർത്ഥി യൂണിയനിൽ ഫാക്കൽറ്റി പ്രതിനിധി പോലും ആയിട്ടില്ല.SFI യിൽ പ്രവർത്തിച്ചിട്ടുണ്ട് അതും PhD യ്ക്ക് ചേരുന്നതിന് മുൻപാണ്.ആ കാലത്ത് യൂണിറ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. യൂണിറ്റ് സെക്രട്ടറിയോ പ്രസിഡൻ്റോ ആയിട്ടില്ല!ജോയിൻ്റ് സെക്രട്ടറിയോ വൈസ് പ്രസിഡൻ്റോ ആയിട്ടില്ല!

കേരള സർവകലാശാലയിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച കഴിഞ്ഞ ഡിസംബർ 23 ന് എടുത്ത ചിത്രം
ഞാൻ എങ്ങനെയാണ് മാധ്യമങ്ങളിൽ SFI നേതാവായത് ?
ഗവേഷണ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു നോമിനേഷൻ പോലും നൽകാത്ത ഞാൻ എങ്ങനെ വാർത്തകളിൽ ഗവേഷക യൂണിയൻ്റെ ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ ഉണ്ടായിരുന്നതായി അവതരിപ്പിക്കപ്പെട്ടു ?SFI നേതാവിനെതിരെ സംഘപരിവാർ അദ്ധ്യാപകസംഘടനയുടെ ഡീൻ റിപ്പോർട്ട് നൽകി എന്ന് എന്താണ് വാർത്തയാവാത്തത് ?എൻ്റെ രാഷ്ട്രീയം മാത്രം ചർച്ചയാകുന്നതെങ്ങനെയാണ് ?ഡോ.സി.എൻ.വിജയകുമാരി ടീച്ചറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടാത്തതെന്താണ് ?
ഞാൻ കുറ്റവാളിയും ഡോ.സി.എൻ. വിജയകുമാരി ടീച്ചർ വിശുദ്ധമാലാഖയുമായി മാറുന്നതെങ്ങനെയാണ് ?മാധ്യമങ്ങൾ ചിന്തിക്കുമോ അറിയില്ല. വസ്തുതകൾക്ക് വാർത്തകളിൽ യാതൊരു വിലയുമില്ലേ ?(ഞാൻ ഗവേഷക യൂണിയനിൽ ജനറൽ സെക്രട്ടറി പോയിട്ട് ഒരു സാധാരണ അംഗം പോലുമല്ലായിരുന്നു എന്ന് തെളിയിക്കേണ്ടത് എൻ്റെ മാത്രം ബാധ്യതയായതിനാൽ ഞാൻ ഗവേഷണത്തിന് ചേർന്ന 2019 മുൽ 2024-25വരെയുള്ള എല്ലാ ഗവേഷക യൂണിയനുകളും രൂപീകരിച്ചു കൊണ്ടുള്ള സർവ്വകലാശാല ഉത്തരവുകൾ കമൻ്റിൽ നൽകുന്നു. ഇത് സർവ്വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്)
“Sadgurusarvasam- A Study ” എന്ന എൻ്റെ പി.എച്ച്.ഡി.ഗവേഷണത്തിൻ്റെ മൂല്യനിർണ്ണയം നടത്തിയത് ബഹുമാനപ്പെട്ട വൈസ് ചാൻസിലർ അദ്ദേഹത്തിൻ്റെ മാത്രം വിവേചനാധികാരം ഉപയോഗിച്ച് തിരഞ്ഞെടുത്ത വിദഗ്ധരാണ്. എൻ്റെ ഗൈഡിനെക്കൂടാതെ പ്രബന്ധം പരിശോധിച്ചത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന രണ്ട് അക്കാദമിക് വിദഗ്ധരാണ്.കേന്ദ്രസർവ്വകലാശാലയായ അലഹാബാദ് സർവകലാശാലയിലെ പ്രൊഫസർ അനിൽ പ്രതാപ് ഗിരി സാർ. മറ്റൊരാൾ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജി.പത്മനാഭം സാർ . ഓപ്പൺ ഡിഫൻസിന് ചെയർമാനെ നിശ്ചയിക്കുന്നതും വൈസ് ചാൻസിലറാണ്.ചെയർമാനായി വൈസ് ചാൻസിലർ നിയമിച്ചത് അനിൽ പ്രതാപ് ഗിരി സാറിനെയാണ്.ഈ ഫലയലുകളും തീരുമാനങ്ങളും കോൺഫിഡൻഷ്യൽ സ്വഭാവമുള്ളവയാണ്.ഗൈഡ് നൽകുന്ന വിദഗ്ധരുടെ പാനൽ ഡീൻ ഫോർവേഡ് ചെയ്ത ശേഷം വി.സിയാണ് അതിൽ നിന്നും വിദഗ്ധരെ തെരഞ്ഞെടുക്കുന്നത്.അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല.ചെയർമാനായി ഓപ്പൺ ഡിഫൻസ് പരീക്ഷയുടെ നടപടികൾ നിയന്ത്രിച്ച അലഹാബാദ് പ്രയാഗ് രാജ് സർവകലാശാലയിലെ ഡോ.അനിൽ പ്രതാപ് ഗിരി സാറിനെ ഞാൻ എങ്ങനെ സ്വാധീനിക്കും ?
വൈസ് ചാൻസിലർ തെരഞ്ഞെടുത്ത പ്രബന്ധ പരിശോധകരെയും ഓപ്പൺഡിഫൻസ് ചെയർമാനെയും മറികടന്ന് ഇല്ലാത്ത അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഡീൻ വൈസ് ചാൻസലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണ്. പ്രബന്ധ പരിശോധകരും ചെയർമാനും എൻ്റെ പ്രബന്ധത്തിന് പി.എച്ച്.ഡി നൽകാം എന്ന് ശുപാർശ ചെയ്തു കഴിഞ്ഞു.(പ്രബന്ധപരിശോധകരുടെ റിപ്പോർട്ടുകൾ വായിച്ച് പ്രബന്ധത്തിന് PhD ബിരുദം നൽകാം എന്ന് ചെയർമാൻ ശുപാർശ ചെയ്യുന്ന നടപടിക്രമത്തിൻ്റെ താഴെ നൽകുന്നു. മറ്റ് റിപ്പോർട്ടുകൾ ഇപ്പോൾ പരസ്യപ്പെടുത്താമോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തതയില്ലാത്തതിനാൽ അത് നൽകുന്നില്ല. ഓപ്പൺ ഡിഫൻസ് തുറന്ന വേദിയിൽ ആയതിനാൽ ചെയർമാൻ ശുപാർശ ചെയ്യുന്ന വീഡിയോ വീഡിയോ താഴെ കൊടുക്കുന്നു)
ഓപ്പൺ ഡിഫൻസ് നടന്നു കഴിഞ്ഞു ഇനിയും എന്തിനാണ് എനിക്ക് അർഹമായ ബിരുദം നിഷേധിക്കുന്നത് ?
അക്കാദമിക് വിദഗ്ധർ പരിശോധിച്ച് നൽകിയ പ്രബന്ധത്തിനെതിരെ ആരോപണം ഉയർത്താൻ ധാർമ്മികമായോ നിയമപരമായോ അക്കാദമികമായോ എന്ത് യോഗ്യതയും അധികാരവുമാണ് ഡീനിന് ഉള്ളത് ?ഡീൻ എന്ന മഹത്വമാർന്ന അക്കാദമിക് പദവിയ്ക്ക് യോജിക്കാത്തവിധം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എൻ വിജയകുമാരി ടീച്ചർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്. അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ ഡീനിനെ പുറത്താക്കണം. മഹത്തായ പാരമ്പര്യമുള്ള ഈ സർവകലാശാലയ്ക്ക് അപമാനമായി ഇനിയും ഡീൻ തുടർന്നുകൂടാ.കാരണം മറ്റൊരു വിദ്യാർത്ഥിയും ഇതുപോലെ അധികാര ദുർവിനിയോഗത്താൽ ഇനി വേട്ടയാടപ്പെടരുത്.
ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ് നടന്ന ആന്വൽ അസ്സസ്മെൻ്റുകളിലോ,പ്രീ സബ് മിഷൻ സെമിനാറിലോ,അതിന് ശേഷമോ പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഡീനായ ഡോ. സി.എൻ.വിജയകുമാരി ടീച്ചർക്ക് അവസരമുണ്ടായിട്ടും അന്ന് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കാത്തത് അത്ഭുതകരം എന്നല്ലാതെ എന്ത് പറയാൻ ! ഓപ്പൺ ഡിഫൻസിനു ശേഷം ടീച്ചർ എൻ്റെ ഫയൽ ഒപ്പിടണം എന്ന് ഞാൻ കരഞ്ഞ് പറഞ്ഞിട്ടും വിജയകുമാരി ടീച്ചർ അതിൽ ഒപ്പിട്ടില്ല. നിനക്ക് PhD കിട്ടുന്നത് പോയിട്ട് സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല എന്നാണ് പറഞ്ഞത്. ദേവഭാഷയായ സംസ്കൃതത്തെ ചിലർ മലിനമാക്കി എന്ന് ടീച്ചർ പല തവണ പറഞ്ഞു.
“നീയൊക്കെ കയറിയ ഈ ഡിപ്പാർട്ട്മെൻ്റ് അശുദ്ധമായി ഇനി ശുദ്ധീകരണം നടത്തണം”എന്നാണവർ ആക്രോശിച്ചത് ! പറയനും പുലയനുമൊക്കെ എത്ര ശീർഷാസനം ചെയ്താലും ബ്രാഹ്മണർക്ക് വഴങ്ങും പോലെ സംസ്കൃതം അവർക്ക് വഴങ്ങില്ല എന്ന് മുൻപൊരിക്കൽ ഇതേ ടീച്ചർ പ്രസ്താവന നടത്തിയിട്ടുണ്ട്.പലതരത്തിലുള്ള ജാതിവിവേചനങ്ങളും ടീച്ചറുടെ ഭാഗത്തു നിന്ന് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും PhD എന്ന സ്വപ്നത്തിനു വേണ്ടി ഞാൻ നിശബ്ദമായി എല്ലാം സഹിച്ചു.അന്ന് പ്രതികരിച്ചിരുന്നെങ്കിൽ എൻ്റെ ഗവേഷണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു.ഒരു മനുഷ്യ ജൻമത്തിൽ സഹിക്കാവുന്നിടത്തോളം ഞാൻ സഹിച്ചു ഇനി നിയമനടപടികളുമായി മുന്നോട്ടു പോകും. അല്ലാതെ എനിക്ക് വേറെ വഴിയില്ല.
എൻ്റെ PhD പ്രബന്ധം ഇംഗ്ലീഷ് ഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത് ഇതിന് സർവകലാശാല നിയമം അനുവദിക്കുന്നുണ്ട്. ഓപ്പൺ ഡിഫൻസിൽ സംസ്കൃതം മാത്രം ഉപയോഗിക്കണം എന്ന് നിർബന്ധമില്ല,ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഉപയോഗിക്കാവുന്നതാണ്.സംസ്കൃത ഡിപ്പാർട്ട്മെൻ്റ് ലൈബ്രറി പരിശോധിച്ചാൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും,എം.ഫിൽ പ്രബന്ധങ്ങളും കാണാൻ കഴിയും.സംസ്കൃതത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ എണ്ണം പ്രബന്ധങ്ങൾ ഇംഗ്ലീഷിലാണ് ഉള്ളത്.PhD, പ്രവേശന പരീക്ഷ,PhD കോഴ്സ് വർക്ക് പരീക്ഷ എന്നിവയും ഇംഗ്ലീഷ് മാധ്യമമാക്കി എഴുതാൻ കഴിയും.വിജയകുമാരി ടീച്ചറുടെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളിൽ പലതും ഇംഗ്ലീഷിലാണുള്ളത്.(വിദ്യാർത്ഥിയുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പറയുന്നില്ല) എൻ്റെ ഓപ്പൺ ഡിഫൻസിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് എൻ്റെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ച് എനിക്ക് സാധ്യമായ തരത്തിലുള്ള മറുപടികൾ പറഞ്ഞിട്ടുണ്ട്.തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എന്നെ ആക്രമിക്കുക എന്ന ലക്ഷ്യംവച്ച് ഓൺ ലൈനായി ഓപ്പൺ ഡിഫൻസിൽ പങ്കെടുക്കാൻ ആളുകളെ കൊണ്ടു വന്നതും അവർക്ക് ഫോണിലൂടെ നിർദ്ദേശം നൽകിക്കൊണ്ടിരുന്നതും വിജയകുമാരി ടീച്ചർ തന്നെയല്ലേ ?സമാനതകളില്ലാത്ത സംഘടിതമായ ആക്രമണമാണ് അന്ന് എനിക്കു നേരെ ഉണ്ടായത്.വീട്ടിലെ സാഹചര്യങ്ങൾ കാരണം മീൻമാർക്കറ്റിൽ കണക്കെഴുതിയും മറ്റ് ജോലികൾ ചെയ്തുമാണ് ഞാൻ ജീവിതവും പഠനവും തുടരുന്നത്.വിശ്രമമില്ലാത്ത ജീവിതശൈലി കാരണം നിരവധി രോഗങ്ങളും എൻ്റെ കൂടെയുണ്ട്.അതിനോടെല്ലാം പൊരുതി നിൽക്കുന്ന എനിക്ക് താങ്ങാനാവാത്ത ആഘാതമാണ് എൻ്റെ ഗവേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ ഉണ്ടായത്.
ചെയർമാൻ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ബിരുദത്തിനായി ശുപാർശ നടത്തിക്കഴിഞ്ഞ് വീണ്ടും ചർച്ചകൾ തുടർന്നത് ഏത് നിയമമനുസരിച്ചാണ് ? ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഡീൻ തയ്യാറാക്കി വൈസ് ചാൻസിലർക്കു നൽകിയ കോൺഫിഡൻഷ്യൽ സ്വഭാവമുള്ള റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയതാരാണ് ?അതിൽ ഉറപ്പായും നടപടി ആവശ്യമാണ്.ഡീൻ പദവിയിൽ ഒരു നിമിഷം പോലും തുടരാൻ വിജയകുമാരി ടീച്ചർ യോഗ്യയല്ല.ഡീൻ പദവിയുടെ വിശുദ്ധിയും ധാർമ്മികതയും ടീച്ചർ തകർത്തു. സർവ്വകലാശാലയിലെ പ്രബന്ധങ്ങൾക്ക് നിലവാരമില്ല എന്ന അടിസ്ഥാനരഹിതമായ പ്രസ്താവന വഴി സർവ്വകലാശാലയെ അപമാനിച്ചു.
മൂന്ന് പ്രബന്ധ പരിശോധകരും അനുകൂലമായ റിപ്പോർട്ടുകൾ നൽകി ചെയർമാൻ ഓപ്പൺ ഡിഫൻസിൽ നേരിട്ട് പങ്കെടുത്തു കൊണ്ട് ബിരുദം നൽകാൻ ശുപാർശ ചെയ്തു.അതിനെയെല്ലാം മറികടക്കാനുള്ള എന്തധികാരമാണ് ഡീൻ എന്ന പദവിയ്ക്കുള്ളത് ?
ഡീൻ അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുകയാണ്.യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ എന്ന ഭാവത്തിൽ മുഖം മൂടി അണിഞ്ഞു നടക്കുന്ന തിരുവനന്തപുരത്തെ ചില ദുഷ്ടജൻമങ്ങൾ പേ പിടിച്ച പട്ടിയെപ്പോലെ എന്നെ ആക്രമിക്കാൻ കുതിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്.എൻ്റെ യോഗ്യത അളക്കാൻ ഇവരെയൊക്കെ ചുമതലപ്പെടുത്തിയത് ആരാണ് ?
നവംബർ മാസം ആദ്യം ചേരുന്ന സിൻഡിക്കേറ്റിൽ എനിക്ക് PhD ലഭിക്കേണ്ടിയിരുന്നതാണ്.പക്ഷേ ഡീനും ചില ദുഷ്ടശക്തികളും ചേർന്ന് എൻ്റെ സ്വപ്നം എന്നിൽ നിന്നും പറിച്ചെടുത്തു.”സംസ്കൃതമറിയാത്തവൻ ” എന്ന അധിക്ഷേപം ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഞാൻ അക്കാദമിക് ലോകത്തു നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞു.ബഹുമാനപ്പെട്ട ഡീനാവട്ടെ SFI നേതാവിൻ്റെ ക്രമക്കേടുകൾ തടഞ്ഞ ധർമ്മത്തിൻ്റെ പ്രതിരൂപമായി വാഴ്ത്തപ്പെടും.അനർഹമായി ലഭിച്ച ഡീൻ പദവി പോലെ പലതും ഇനിയും തേടിവരും. ഇടതുപക്ഷത്തിനെതിരാണ് എന്ന പരിവേഷം ഉണ്ടാക്കിയാൽ പിന്നെ ഭാവിയിൽ വൈസ് ചാൻസിലർ കസേരവരെയുള്ള സ്ഥാനങ്ങൾക്കു പരിഗണിക്കപ്പെടും എന്നുറപ്പ്.ഡീനിൻ്റെ സ്വപ്നങ്ങൾ പൂവണിയുകയാണ്.പക്ഷേ എൻ്റെ ജീവിതവും സ്വപ്നങ്ങളും ചവിട്ടിയരയ്ക്കപ്പെട്ടു.
വാർത്തകൾ വന്ന സമയത്ത് പലമാധ്യമപ്രവർത്തകരും എന്നെ വിളിച്ചിരുന്നു. മധ്യമങ്ങളുടെ മുന്നിൽ വരാൻ കഴിയുന്നില്ല, പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടി തോന്നുന്നു.ഡീനിൻ്റെ ഒരു കത്തുകൊണ്ട് എൻ്റെ ജീവിതമാകെ മുറിഞ്ഞ് ചോരയൊലിക്കുകയാണ്. ഞാൻ കഷ്ടപ്പെട്ട് നേടിയ ഡിഗ്രികളെല്ലാം വിഫലമായതു പോലെ തോന്നുന്നു.PhD എൻ്റെ ജീവിതമാണ്.വർഷങ്ങൾ കൊണ്ട് ഞാൻ സ്വരുക്കൂട്ടിയ അക്കാദമിക് നേട്ടങ്ങളും മെറിറ്റും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായ പോലെ. സത്യത്തിന് യാതൊരു വിലയുമില്ലേ ? അതില്ലായെങ്കിൽ പിന്നെ ഞാനുമുണ്ടാവില്ല. ജീവിതത്തിൽ ഇരുട്ട് നിറയുകയാണ്…
ഇത്രയുമാണ് വിപിൻ വിജയൻ്റെ കുറിപ്പ്. ഇതിലുള്ളവ വസ്തുതകളാണെങ്കിൽ അധ്യാപികയുടെ വേഷമണിഞ്ഞ ആ സ്ത്രീ കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയുകതന്നെ വേണം. കേരളത്തിൻ്റെ സവിശേഷ പാരമ്പര്യമുയർത്തുന്നവരെല്ലാം നിയമ,സാമൂഹിക നടപടികൾ കൈക്കൊള്ളുമെന്നുതന്നെ കരുതുന്നു.






