ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

പട്ന:ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് വമ്പൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച.
എക്സിറ്റ് പോളുകളേക്കാള്‍ വലിയ വിജയമാണ് എന്‍ഡിഎ സ്വന്തമാക്കിയത്.ഇന്ത്യ മുന്നണിയുടെ മഹാസഖ്യം മഹാപതനത്തിലേക്ക് കൂപ്പുകുത്തി.എൻഡിഎ 202 സീറ്റുനേടിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന് 35 സീറ്റാണ് കിട്ടിയത്.
സ്ത്രീകള്‍ കൂട്ടത്തോടെ നിലവിലുളള മുഖ്യമന്ത്രി നിതീഷ് കുമാറിനെ തുണച്ചു.ആദ്യഘട്ടത്തില്‍ മടിച്ചുവെങ്കിലും പിന്നീട് നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നയിച്ച പ്രചാരണം എൻഡിഎയ്ക്കഗുണം ചെയ്തു.സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നീതീഷ് കുമാർ – നരേന്ദ്രമോദി സഖ്യം ആധികാരിക വിജയം നേടിയത്.
ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി. മഹാസഖ്യം വിജയിച്ചാല്‍ ജെഡിയു എന്‍ഡിഎ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം .മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യതയായിരുന്നു.
സ്ത്രീവോട്ടര്‍മാരാണ് എക്കാലവും നിതീഷിന്റെ ശക്തി.സ്ത്രീകളുടെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് നേട്ടമാവുക നിതീഷ് സര്‍ക്കാരിനായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
സമീപകാലങ്ങളിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ബിഹാറിൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 മാത്രമായിരുന്നു ജയിക്കാനായത്. ഇത്തവണ,മത്സരം 60 സീറ്റിൽ ഒതുങ്ങിയപ്പോൾ ജയം വെറും6 സീറ്റ് എന്ന ദയനീയാവസ്ഥയിലേക്കാണ് കോൺഗ്രസ് വീണത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ തോറ്റു.രാഹുൽ ഗാന്ധി തന്നെയായിരുന്നു കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം വഹിച്ചത്.ആദ്യഘട്ടത്തിൽ ഒത്തുരമയോടെ പോയ മുന്നണി പക്ഷേ അവസാനഘട്ടത്തിൽ കലമുടച്ചു.സീറ്റ് പങ്കുവയ്ക്കലിൽ മുന്നണിക്കുള്ളിലുണ്ടായ പടലപ്പിണക്കങ്ങൾ വലിയ തിരിച്ചടിയായി.തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻപ്രശാന്ത് കിഷോറിൻ്റെ ജെഎസ് പിക്ക് ഒരിടത്തും സാന്നിദ്ധ്യമറിയിക്കാൻ സാധിച്ചിട്ടില്ല.ഇടതു കക്ഷികളും കനത്ത പരാജയമാണ് അഭിമുഖീകരിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്നെ ഇത് എസ്.ഐ.ആറിന്‍റെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു കഴിഞ്ഞു.വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം കഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. ജൂണ്‍ 24ലെ കണക്കുകള്‍ പ്രകാരം 7.89 കോടി വോട്ടര്‍മാരാണ് ബിഹാറിലെ പട്ടികയില്‍ ഉണ്ടായിരുന്നത്.ആഗസ്റ്റ് ഒന്നിന് എസ്.ഐ.ആറിന് ശേഷം ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായി.പിന്നീട് 3.66 ലക്ഷം അര്‍ഹതയില്ലാത്ത വോട്ടര്‍മാരെ ഒഴിവാക്കിയും 21.53 ലക്ഷം പേരെ കൂട്ടിച്ചേര്‍ത്തും പുതിയ വോട്ടര്‍ പട്ടിക ബിഹാറില്‍ പുറത്തിറക്കി.എസ്.ഐ.ആറിന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ചേര്‍ത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശക്തി കേന്ദ്രമായ മഗധ മേഖലയില്‍ ആയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഒഴിവാക്കിയത്.ഈ രണ്ട് തീരുമാനങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 74 സീറ്റ് കിട്ടിയപ്പോൾ നിതീഷ് 43 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ,പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്
വെള്ളിയാഴ്ച വോട്ടെണ്ണൽ തുടങ്ങി ഏകദേശം 5 മണിക്കൂറിനുള്ളിൽ, 243 അംഗ ബിഹാർ നിയമസഭയിൽ കേവലഭൂരിപക്ഷമായ 122ഉം മറികടന്ന് 198 സീറ്റുകളിലേക്ക് എൻഡിഎ ലീഡ് നില ഉയർത്തി.
സീറ്റുനില(കഴിഞ്ഞ തവണ കിട്ടിയത് ബ്രായ്ക്കറ്റിൽ)
എൻഡിഎ – 202
ഇന്ത്യ സഖ്യം – 37
മറ്റുള്ളവർ – 6
ബിജെപി – 89(74)
ജെഡിയു – 85(43)
എല്‍ജെപി – 19(1)
എച്ച് എ എം – 5(4)
ആർഎല്‍എം – 4(
ആർജെഡി – 25(75)
കോണ്‍ഗ്രസ് – 6(19)
സിപിഐ(എംഎല്‍) – 2(12)
സിപിഎം-1(2)






