പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു

തിരുവനന്തപുരം:ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ (85) നിര്യാതനായി.
പുലർച്ചെ 12 40 നായിരുന്നു അന്ത്യം. പിആർഎസ് ആശുപത്രിയിലാണു മൃതദേഹം ഇപ്പോൾ. നാളെ (ഞായർ) രാവിലെ 8 മുതൽ 12 വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം. തുടർന്ന് പൂജപ്പുരയിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം ഉച്ചകഴിഞ്ഞ് 2-ന് തൈക്കാട് ശാന്തികവാടത്തിൽ.

പ്രൊഫ.വി.കെ.ദാമോദരൻ
കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പ്രസിഡൻ്റ്,ജനറൽ സിക്രട്ടറി,ശാസ്ത്രഗതി എഡിറ്റർ,യുറിക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു.കേരളത്തിലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ മുൻ ഡയറക്ടറും, വൈദ്യുതി വകുപ്പിൽ സർക്കാരിൻ്റെ മുൻ എക്സ്-ഒഫീഷ്യോ സെക്രട്ടറിയുമായിരുന്നു.ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജ്ജലഭ്യതക്കായി, അദ്ദേഹം ലോകമെമ്പാടും പുനരുപയോഗോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ഹൈബ്രിഡ് വില്ലേജ് എനർജി സെൻ്റർ മാതൃക യുണിഡോക്ക് വികസിപ്പിച്ചതിനു ള്ള 2012-ലെ ഐ.ഇ.ഇ.ഇ. ഏഷ്യ പസഫിക് റീജിയൺ ഹിസ്റ്റോറിക്കൽ അച്ചീവ്മെൻ്റ് അവാർഡ് ജേതാവാണ്.ഐ.ഇ.ഇ.ഇ കേരളാ സെക്ഷൻ്റെ മുൻ ചെയർമാനും ഇന്ത്യാ കൗൺസിലിൻ്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായിരുന്ന പ്രൊഫ. ദാമോദരൻ, ജർമ്മനിയിലും ചൈനയിലുമുള്ള പരിസ്ഥിതിസൗഹൃദ ഊർജ്ജസാങ്കേതികവിദ്യകളെക്കുറിച്ചുള്ള സംയുക്ത എപിഒ.-യുണിഡോ ഫെലോഷിപ്പിൻ്റെ (1992-93) വിജയി കൂടിയാണ്.
ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള ശാസ്ത്ര എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. ദാമോദരന് ഒരു നീണ്ട അക്കാദമിക് ജീവിതമുണ്ട്. എനർജി മാനേജ്മെൻ്റ് സെൻ്റർ-കേരളയുടെ സ്ഥാപകഡയറക്റ്ററുമാണ്.
ദീർഘകാലം റീജനൽ എഞ്ചിനിയറിങ് കോളജ് (ഇന്നത്തെഎൻ ഐടി) അധ്യാപകനായിരുന്നു പ്രൊഫ.വി.കെ.ദാമോദരൻ.

യുവാക്കളിലും യുവാവായി:യുവ പ്രൊഫഷണലുകളോടൊപ്പം പ്രൊഫ.വി.കെ.ദാമോദരൻ
സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകപ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ ഒരാളുമായ കോഴിക്കോട് വടകരയിലെ വി.പി.കുട്ടി മാസ്റ്റരുടെയും എം. പി. മാതുവിൻ്റെയും മകനാണ്.
ഭാര്യ: പി.സി.രഞ്ജിനി (നടക്കാവ്, കോഴിക്കോട്)
മക്കൾ: ഷിഞ്ചു (മാനേജിങ് പാർട്ണർ, ന്യൂ സ്കെയ്പ് കൺസൾട്ടിങ്, പിറ്റ്സ്ബർഗ്, യു.എസ്)
ഡോ. അഞ്ജു ഡി. (പീഡിയാട്രിക് വിഭാഗം, പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)
മരുമക്കൾ: ദിയ (പിഎൻസി ബാങ്ക്, പിറ്റ്സ്ബർഗ്, യു.എസ്)
ഡോ. ദീപക് ഉണ്ണിത്താൻ (ഓർത്തോപീഡിക് വിഭാഗം, നെയ്യാർ മെഡിസിറ്റി & ഗോവിന്ദൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)
പേരക്കുട്ടികൾ: ശ്വേത, ശ്രേയ, അക്ഷജ്, അമോഘ്.
സഹോദരങ്ങൾ:
വി. കെ. വിജയൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, മുൻ അസി. പ്രൈവറ്റ് സെക്രട്ടറി – ധനമന്ത്രി), വി. കെ. രാധട്ടീച്ചർ, വി. കെ. സരോജിനി ടീച്ചർ, വി. കെ. ചന്ദ്രി, പരേതരായ വി. കെ. ബാലൻ മാസ്റ്റർ (ഗ്രന്ഥശാലാസംഘം) , വി. കെ. ജാനകി ടീച്ചർ)

ഏറ്റെടുത്ത സ്ഥാനങ്ങൾ :
– കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടർ
– എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ & എക്സ് ഓഫീഷ്യോ ഗവ. സെക്രട്ടറി
– രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി കൺട്രോളർ
– കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ
– അനർട്ട് എക്സി. കമ്മിറ്റി അംഗം
– യുനിഡോ ഇൻ്റർനാഷണൽ എനർജി കൺസൾട്ടൻ്റ്
– ചൈനയിലെ ഹാങ്ചോയിലെ IN -SHP മാനേജിങ് ഡയറക്ടർ
– കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി
– ശാസ്ത്രകേരളം /ശാസ്ത്രഗതി എഡിറ്റർ
– തൃശൂർ വലപ്പാട് പോളിടെക്നിക്ക് ഇലക്ട്രിക്കൽ വിഭാഗം ഇൻസ്ട്രക്ടർ
– കോഴിക്കോട് REC യിൽ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ
– ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ റീജിയണൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളശാസ്ത്രസാഹിത്യപരിഷത്തിൻ്റെ ആദ്യകാല ഊർജനയരേഖകൾ സൃഷ്ടിക്കുന്നതിൽ ഡോ.എം.പി.പരമേശ്വരനൊപ്പം പ്രധാന പങ്കു വഹിച്ചിരുന്നത് പ്രൊഫ. ദാമോദരൻ ആണ്.കേരളത്തിൽ എനർജി മാനേജ്‌മൻ്റ് സെൻ്ററിൻ്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിൻ്റെയും ചുമതല വഹിക്കവെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. പിന്നീട് ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഊർജ്ജാസൂത്രണത്തിൻ്റെ പ്രധാന ഉപദേശകനായി മാറി. തുടർച്ചയായി ആ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. ചൈനയിൽ സ്മാൾ ആൻഡ് മൈക്രോ ഹൈഡലിൻ്റെ പ്രധാന ഉപദേഷ്ടാവായിരുന്നു . തുടർച്ചയായി ഏറെ വർഷം കേരളത്തിൽ സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡെവലപ്മെൻ്റൻ്റെ ചെയർമാനും ആയിരുന്നു .






