മനോരമയെ ‘തൊലിയുരിച്ച്’ മന്ത്രി വി.ശിവൻകുട്ടി

മനോരമയ്ക്ക് ‘മറവിരോഗമാണോ അതോ അജണ്ടയോ?’
തിരുവനന്തപുരം:മലയാള മനോരമയെ അതിനിശിതമായി പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി.2022ൽ പരസ്യമായി ശിൽപശാല നടത്തി ചർച്ച ചെയ്ത കാര്യം ഉൾപ്പേജിലെ ഒരു സാധാരണ വാർത്തയായി കൊടുത്തശേഷം ഇപ്പോൾ അത് ഒന്നാംപേജിലെ മെയിൻ സ്റ്റോറിയായി വന്നതിലെ പൊള്ളത്തരം ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി തുറന്നുകാട്ടിയത്.മനോരമയിലെ ഒട്ടും വിശ്വാസ്യതയില്ലാത്ത ലേഖകൻ സ്വന്തം പേരിൽതന്നെ ഈ വാർത്ത കൊടുത്തതിനാൽ മറ്റുലേഖകർ ഇതിൽ തങ്ങൾ പഴി കേൾക്കാതെ രക്ഷപ്പെട്ടതിലെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
‘മറവിരോഗമാണോ അതോ അജണ്ടയോ?’ എന്ന തലക്കെട്ടിലാണ് മന്ത്രി ശിവൻകുട്ടി മനോരമയെ തൊലിയുരിച്ചുകാട്ടുന്നത്.

മന്ത്രി വി.ശിവൻകുട്ടി
ഫെയ്സ് ബുക് കുറിപ്പിൻ്റെ പൂർണരൂപം:’ഇന്നലെ (2025 നവംബർ 26) മലയാള മനോരമയുടെ ഒന്നാം പേജിലെ പ്രധാന വാർത്ത “ലേബർ കോഡ്: മുന്നണിയും യൂണിയനുകളും അറിയാതെ കേരളത്തിൽ കരട് ചട്ടം – രഹസ്യ കോഡ്” എന്നായിരുന്നു. തൊഴിൽ മന്ത്രി അതീവ രഹസ്യമായി എന്തോ ചെയ്തുവെന്ന തരത്തിലായിരുന്നു അവതരണം.
എന്നാൽ മനോരമയ്ക്ക് സൗകര്യപൂർവ്വം മറവി ബാധിച്ച ഒരു പഴയ വാർത്ത ഞാൻ ഇവിടെ ഓർമ്മിപ്പിക്കാം.
2022 ജൂലൈ 3-ന് ഇതേ മനോരമ പ്രസിദ്ധീകരിച്ച വാർത്ത:
“സംസ്‌ഥാനത്ത് മികച്ച തൊഴിലാളി-തൊഴിലുടമ അന്തരീക്ഷം: മന്ത്രി”
2022 ജൂലൈ 2-ന് തിരുവനന്തപുരത്ത് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്ത് ഞാൻ പറഞ്ഞ കാര്യങ്ങൾ മനോരമ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ടരൂപീകരണത്തിൻ്റെ ഭാഗമായാണ് ആ ശിൽപശാല സംഘടിപ്പിച്ചത് എന്ന് വാർത്തയിൽ വ്യക്തമായി പറയുന്നുണ്ട്.

കേന്ദ്ര നിയമങ്ങളിൽ കേരളത്തിന്‍റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ ഘടകങ്ങളുണ്ടെന്നും, അവ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രമാണങ്ങൾക്ക് നിരക്കാത്തതാണെന്നും അന്നുതന്നെ ഞാൻ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലുടമകളും ശില്പശാലയിൽ പങ്കെടുത്തു.സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകൾ രേഖാമൂലം തങ്ങളുടെ ശക്തമായ വിയോജിപ്പുകളും നിർദ്ദേശങ്ങളും അറിയിച്ചു.ശിൽപ്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആക്ഷേപങ്ങളും സർക്കാർ വിശദമായി പരിശോധിച്ചു.
കേന്ദ്രത്തിന്‍റെ ഈ നാല് ലേബർ കോഡുകളും സംസ്ഥാനത്തെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന തൊഴിലാളി യൂണിയനുകളുടെ വികാരത്തെ സർക്കാർ സർവ്വാത്മനാ പിന്തുണച്ചു.ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതുകൊണ്ട്, ലേബർ കോഡുകൾ സംബന്ധിച്ച യാതൊരു തുടർനടപടികളും സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ വകുപ്പ് തീരുമാനിച്ചു.ഈ തീരുമാനം എടുത്തതിന് ശേഷം നാളിതുവരെ സംസ്ഥാന ചട്ടങ്ങൾ സംബന്ധിച്ചോ, ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചോ യാതൊരുവിധ നടപടികളിലേക്കും സർക്കാർ കടന്നിട്ടില്ല.
ഇവിടെയാണ് മനോരമയുടെ ‘മാജിക്’:
2022-ൽ: പരസ്യമായി ശിൽപശാല നടത്തി ചർച്ച ചെയ്ത കാര്യം ഉൾപ്പേജിലെ ഒരു സാധാരണ വാർത്ത.
2025-ൽ: അതേ കാര്യം ഒന്നാം പേജിൽ “മുന്നണി അറിയാത്ത രഹസ്യ നീക്കം” എന്ന പേരിൽ വലിയ സ്കൂപ്പ്.
പരസ്യമായി ശിൽപശാല നടത്തിയും ചർച്ച ചെയ്തും മുന്നോട്ട് പോകുന്ന കാര്യങ്ങളെയാണ് ‘രഹസ്യനീക്കം’ എന്ന് വിളിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത്. 2022-ലെ ഒരു കോളം വാർത്ത 2025-ൽ എത്തുമ്പോൾ എങ്ങനെയാണ് മനോരമയ്ക്ക് ‘രഹസ്യ കോഡ്’ ആകുന്നത്?’
‘ഇന്ന് മ്യാമൻ മാപ്പിള തുമ്മി തുമ്മി കിടക്കും’ഉൾപ്പെടെ ‘മനോരമ’യെ അതിനിശിതമായി പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്ന കമൻ്റുകളാണ് ഈ പോസ്റ്റിനു താഴെ നിറയുന്നത്. മുമ്പും സ്വന്തം പത്രത്തിൽ പ്രധാന വാർത്തയായി വന്ന കാര്യം ഈ ലേഖകൻ രണ്ടുദിവസം കഴിഞ്ഞ് അനവസരത്തിലുള്ള ചോദ്യമായി വ്യാഖ്യാനിച്ച് വാര്ർത്തയെഴുതി മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ അപഹസിക്കാനുള്ള കള്ളത്തരത്തെ വായനക്കാർ പൊളിച്ചടുക്കിയിരുന്നു.അച്ചടിമഷി പുരളും മുമ്പേ പൊളിയുകയാണ് ഈ ലേഖകൻ്റെ ഇത്തരം നിക്ഷിപ്ക താല്പര്യമുള്ള വാർത്തകളേറെയും.പക്ഷെ, സ്ഥാപനത്തിൽ ഉന്നതപിടിപാടുള്ളതിനാൽ ഇദ്ദേഹം പ്രമുഖനായി വാഴുന്നു എന്നാണ് ‘മനോരമ’യിലെതന്നെ വിമർശനം.






