അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

കെസി ആർ – കേരളത്തിലാദ്യമായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഒരു ഐറ്റിസി സ്ഥാപിച്ചു
പത്തനംതിട്ട:മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്,പ്രസിഡൻ്റ് ആറൻമുള മുൻ എംഎൽഎ,ഇലവംതിട്ടയിലെ സരസകവി മുലൂർ സ്മാരകം പ്രസിഡൻ്റ് എന്നിങ്ങനെ കെസിആർ എന്നറിയപ്പെടുന്ന കെ,സി രാജഗോപാലൻ വഹിച്ച സ്ഥാനങ്ങളേറെയാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ ഭാരവാഹിയുമായിരുന്നു.ഇപ്പോഴും സിഐടിയു സംസ്ഥാന കൌൺസിൽ അംഗമാണ്.അതിനെക്കാളേറെ മനുഷ്യസ്നേഹിയും എളിമ ഉള്ളിൽ സൂക്ഷിക്കുന്ന ആളുമാണ്.നാട് നന്നാവണം എന്ന വാശിയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഒന്നും തടസ്സമില്ല.

കെ സി രാജഗോപാലൻ
മെഴുവേലി ഗ്രാമപഞ്ചായത്തിലേക്ക് വീണ്ടും മത്സരിക്കുന്ന കെസിആറിനെക്കുറിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ്:
‘1991-ൽ മെഴുവേലിയിൽ ഞാൻ ചെന്നപ്പോൾ കെസിആർ എന്നു വിളിക്കുന്ന കെ.സി. രാജഗോപാൽ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. എന്‍റെ സന്ദർശനം വിഭവഭൂപട നിർമ്മാണ പരീക്ഷണത്തിന് മെഴുവേലി പഞ്ചായത്തിനെ കൂടെ കൂട്ടാൻ ആയിരുന്നു.1979 മുതൽ മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും 1988-95 കാലഘട്ടത്തിൽ പ്രസിഡണ്ടുമായിരുന്നു.പിന്നെ ഇടയ്ക്ക് ആറന്മുള എം എൽ എയുമായി. ഇപ്പോൾ വീണ്ടും പഞ്ചായത്തിലേക്ക് മത്സരിക്കുകയാണ്.വാർഡ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുവാനുള്ള അവകാശം ഞാൻ ചോദിച്ചു വാങ്ങി. അങ്ങനെയൊരു ബന്ധമാണ് അദ്ദേഹവുമായുള്ളത്.
പത്തനംതിട്ട ജില്ല രൂപീകരിച്ച കാലം മുതൽ ജില്ലയിലെ പ്രമുഖരായ സിപിഐ(എം) നേതാക്കളിൽ ഒരാളാണ്. അതിനു മുമ്പ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയംഗമായിരുന്നു.ഇന്നും ട്രേഡ് യൂണിയൻ നേതൃത്വത്തിലുണ്ട്. കർക്കശക്കാരൻ.. വാശിക്കാരൻ.. പക്ഷെ, മെഴുവേലിയിൽ വന്നാൽ നാടിന്‍റെ നേതാവാണ്.മെഴുവേലിയുടെ എല്ലാ പ്രാദേശിക വികസന പ്രവർത്തനങ്ങളിലും കെസിആറിന് ഒരു പങ്കുണ്ട്.
1981-ൽ കെസിആർ നേതൃത്വം കൊടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് കേരളത്തിലാദ്യമായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഒരു ഐറ്റിസി സ്ഥാപിച്ചു -മെഴുവേലി പഞ്ചായത്ത് ഐറ്റിസി.ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയതും തൊഴിലുകളിൽ ഏർപ്പെട്ടതും. കെസിആർ അസംബ്ലിയിലേക്ക് മത്സരിക്കുമ്പോൾ വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന ഇവിടെ പഠിച്ച കുട്ടികൾ പ്രചരണത്തിന് എത്തിയിരുന്നു.
ഇലക്ട്രിക് ലൈനുകൾ ഇങ്ങനെ ചുറ്റി പോകുന്നതെന്തിന്? ഇതല്ലേ വോൾട്ടേജ് ക്ഷാമത്തിന് ഒരു കാരണം എന്ന ചിന്ത ഐആർറ്റിസിയുമായി സഹകരിച്ചു പവർ ലൈൻ മാപ്പിംഗ് നടത്താനുള്ള തീരുമാനത്തിലെത്തിച്ചു.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഒരുമ എന്ന സംഘം ഉണ്ടാക്കി പണി തീരാതെ നിൽക്കുന്ന പട്ടികജാതി വീടുകൾ മുഴുവൻ അടുത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളെക്കൊണ്ട് പരിശോധിപ്പിച്ച് പ്ലാൻ തയ്യാറാക്കി.കോർപ്പസ് ഫണ്ടിൽ നിന്ന് ഇതു നടപ്പാക്കാൻ പ്രത്യേക ധനസഹായം ഉറപ്പാക്കി.സന്നദ്ധപ്രവർത്തനവുംകൂടി ചേർത്ത് പണി തീരാത്ത മുഴുവൻ വീടുകളും പൂർത്തീകരിച്ചു.
ജനകീയാസൂത്രണം 25 വർഷംകൊണ്ട് മെഴുവേലിയിൽ എന്ത് മാറ്റം വരുത്തിയെന്ന് പഠിക്കാനുള്ള കൂടിയാലോചന യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു.പഞ്ചായത്ത് ഹാളിൽ വച്ചുതന്നെ യോഗം.മന്ത്രി വീണാ ജോർജ്ജും,പഞ്ചായത്ത് പ്രസിഡന്‍റ് പിങ്കിയും തുടങ്ങി പ്രമുഖരെല്ലാവരും ഉണ്ടായിരുന്നു.പുഴ നടത്തത്തിന് കെസിആർ തന്നെ മുന്നിൽ.ലാന്‍റ് യൂസ് ബോർഡ് ഡയറക്ടർ നിസ്സാമുദ്ദീനും അജയ് വർമ്മയും സാങ്കേതികനിർദ്ദേശങ്ങൾക്കു കൂടെയുണ്ടായിരുന്നു.കാലിനു വയ്യാതിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്‍റ് പിങ്കിയും ജനപ്രതിനിധികളും പങ്കെടുത്തു.

ഈ പഠനം ഒരുവഴിക്കു നടക്കുമ്പോൾ പട്ടികജാതി കുടുംബങ്ങൾക്കുവേണ്ടി പി.കെ. കാളൻ പദ്ധതി നടപ്പാക്കാനുള്ള മൈക്രോ പ്ലാൻ ആരംഭിച്ചു.ബീനാ ഗോവിന്ദനെയും സജിത്തിനെയുമെല്ലാം കൂടെക്കൂട്ടി.കെസിആർ അങ്ങനെയാണ്.ഒന്നിന് ഇറങ്ങിയാൽപ്പിന്നെ അറ്റംകണ്ടേ തീരൂ.മെഴുവേലിയിലെ സാക്ഷരതാ പ്രവർത്തനത്തിനു ചുക്കാൻപിടിച്ചതും കെസിആർ ആയിരുന്നു.
ഇപ്പോൾ പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പഠനപരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്.വിജ്ഞാനകേരളവുമായി ബന്ധപ്പെട്ട് നൈപുണ്യ പരിശീലനവും ആരംഭിച്ചു.ഇപ്പോഴുള്ളൊരു മോഹം എല്ലാവര്ക്കും ജോലി നൽകണമെന്നുള്ളതാണ്.വീട്ടമ്മമാർക്കും.
കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ പട്ടികജാതി കുടുംബങ്ങളിൽ ഒതുക്കാൻ ഉദ്ദേശിക്കുന്നില്ല.പഞ്ചായത്തിലെ മുഴുവൻ ദരിദ്ര കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് വിമുക്തമാക്കുവാനാണ് ഉദ്ദേശം.
ഇത്തരത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രം പോരാ,പുരോഗമന മതനിരപേക്ഷ മൂല്യങ്ങളുടെ കോട്ടയായി മെഴുവേലിയെ നിലനിർത്തണം.സരസകവി മുലൂർ സ്മാരകം റ്റി.കെ.രാമകൃഷ്ണൻ മന്ത്രിയായിരിക്കുന്ന കാലത്ത് കെസിആറിൻ്റെ മുൻ കൈയിൽ സ്ഥാപിച്ചതാണ്.അതിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് നവോത്ഥാന മൂല്യങ്ങളുടെ പ്രഭവ സ്ത്രോതസാക്കണം.എല്ലാ വാർഡിലും കളിക്കളങ്ങൾ വേണം.തണലിടങ്ങളും.ചെയ്തുതീർക്കാനായി ഇങ്ങനത്തെ കുറച്ചധികം സ്വപനങ്ങളുണ്ട്.
ഇതിനൊക്കെ വേണ്ടിയാണ് വീണ്ടും കച്ചകെട്ടിയിരിക്കുന്നത്.കൺവെൻഷന് എത്തിയപ്പോൾ നേരം നന്നേ ഇരുട്ടി കഴിഞ്ഞിരുന്നു.മഴയും പെയ്യുന്നു.എങ്കിലും വീട്ട് മുറ്റത്ത് നല്ലൊരു സദസ്.കേട്ടറിഞ്ഞു കെസിആറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റീൽ ഉണ്ടാക്കുവാനുള്ള സന്നദ്ധ പ്രവർത്തനത്തനവുമായി ഭവിതയും ടീമും തിരുവനന്തപുരത്തുനിന്ന് എത്തിയിട്ടുണ്ട്.അങ്ങനെ മറ്റു കുറച്ചു പേരും.ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പിങ്കിയും,പാർട്ടി ഏരിയ സെക്രട്ടറി സ്റ്റാലിനും വേദിയിൽ ഉണ്ടായിരുന്നു.ജയത്തെക്കുറിച്ചു രണ്ടഭിപ്രായം ഇല്ല. ഭൂരിപക്ഷം എത്ര എന്നതിനെക്കുറിച്ചേ ചർച്ചയുള്ളു.’
അതെ,പൊതു ജീവിതത്തെ വരിച്ച് അവിവാഹിതനായി തുടരുന്ന ഇത്തരം കർമസാരഥികൾ മാതൃകപരമായി ജയിച്ചു കയറി നാടിനെ നയിക്കട്ടെ…






