നാല് മാസത്തിലേറെയായി ശമ്പളമില്ല,’മാധ്യമം’ ആസ്ഥാനത്ത് ജീവനക്കാരുടെ സമരം തുടങ്ങി

കോഴിക്കോട്:നാല് മാസത്തിലേറെ ശമ്പളക്കുടിശ്ശികതന്നെയുള്ള സാഹചര്യത്തിൽ പ്രതീകാത്മക സമരത്തിൽ നിന്നും മാധ്യമം എംപ്ലോയീസ് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാധ്യമം’ പത്രത്തിലെ പത്രപ്രവർതകരും ജീവനക്കാരും പ്രത്യക്ഷ സമരം തുടങ്ങി.
ശമ്പള കുടിശ്ശിക നാല് മാസത്തിലേക്ക് കടക്കുന്ന ഡിസംബർ രണ്ട് (ചൊവ്വ) മുതൽ കോഴിക്കോട് വെള്ളിമാട്കുന്നിലെ ‘മാധ്യമം’ ആസ്ഥാനത്ത് രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ പത്രപ്രവർതകരും ജീവനക്കാരുമടങ്ങുന്ന തൊഴിലാളികൾ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. സമരത്തിൽ കോഴിക്കോട് യൂണിറ്റിന്‍റെ കീഴിലുള്ള അംഗങ്ങൾക്ക് പുറമെ മറ്റു യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും യൂണിയന്‍റെ ഭാരവാഹികളും മാറി മാറി പങ്കെടുക്കും. രണ്ടിന് മലപ്പുറം, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ ഐക്യദാർഢ്യ സംഗമം നടന്നു.
എല്ലാ മാസവും നിശ്ചിത ദിവസത്തിനുള്ളിൽ ശമ്പള വിതരണം നടത്തുക,ശമ്പള വിതരണത്തിൽ സ്ലാബ് സമ്പ്രദായം ഒഴിവാക്കുക, ശമ്പളകുടിശ്ശിക തീർക്കുന്നതിന് സമയപരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾക്കായാണ് പത്രനിർമാണത്തെയും വിതരണത്തെയും തടസ്സപ്പെടുത്താതെയുള്ള സമരം. പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ നിസംഗമായ സമീപനമാണ് മാധ്യമം മുതലാളിയുടേത്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധം.ന്യായയുക്തമായ മിനിമം ആവശ്യങ്ങളോട് പോലും നിഷേധാത്മ നിലപാടാണ് മാനേജ്മെന്‍റ് സ്വീകരിച്ചത്. പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ തീർത്തും നിസംഗമായ സമീപനം തുടരുകയായിരുന്നു അവർ.
ഈ സാഹചര്യത്തിൽ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാതെ ജീവനക്കാർക്ക് മറ്റു മാർഗമില്ല എന്ന് വ്യക്തമാക്കി.
വേജ് ബോർഡ് ശുപാർശ പ്രകാരമുള്ള ശമ്പളം നൽകുന്നതിൽ മാധ്യമം മാനേജ്മെൻ്റ് രാജ്യത്തെ മറ്റു മാധ്യമയുടമകൾക്കെല്ലാം മുമ്പ് മാതൃകയായിരുന്നു.ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീനേജ്മെൻ്റാണ് ‘മാധ്യമം’ പത്രത്തിൻ്റേത്.
‘മാധ്യമ’ത്തിൽ 33 വർഷം ജോലി ചെയ്ത ബാബുരാജൻ കൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചത് വായിക്കാം:
ഇന്നു മാധ്യമം ജീവനക്കാരുടെ പട്ടിണി സമരമാണ്. അതിനോട് ഐക്യപ്പെടാതിരിക്കുന്നത് എങ്ങിനെ? അവർക്ക് നാലു മാസത്തെ ശമ്പളം കുടിശികയാണ്. അതേപറ്റി ചോദിക്കുമ്പോൾ നിങ്ങൾ സമരം ചെയ്യാൻ പോകുകയല്ലേ, അതു നടക്കട്ടെ എന്നാണ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർ പറയുന്നത്.നിവൃത്തികേടിന്‍റെ നെറുകയിൽ നിന്നാണ് അവിടുത്തെ ജീവനക്കാർ സമരത്തിനിറങ്ങുന്നത്.
33 വർഷം ഞാൻ ജോലി ചെയ്ത സ്ഥാപനമാണ്. ബാലാരിഷ്ടതകളുടെ കാലത്തും പിന്നീട് അഭിവൃദ്ധിയുടെ കാലത്തും അവിടെ ഉണ്ടായിരുന്നു. 2020 ൽ ഇറങ്ങി പോരുമ്പോൾ ശമ്പളം ഏറിയാൽ പത്തു ദിവസം വരെ വൈകിയിരുന്നു എന്നല്ലാതെ ഒരു മാസം പോലും മുടങ്ങിയിരുന്നില്ല. അവിടുത്തെ ജേർണലിസ്റ്റ് യൂണിയന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു.ഒന്നര പതിറ്റാണ്ട് സെക്രട്ടറിയും പ്രസിഡന്‍റും ആയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ മാധ്യമത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ സഹപ്രവർത്തകരായിരുന്ന പലരും എഴുതിയപ്പോഴൊക്കെ മൗനം പാലിക്കുകയാണ് ചെയ്തത്.അത്രമേൽ വൈകാരിക ബന്ധം ആ സ്ഥാപനത്തോട് ഉണ്ടായിരുന്നു.ഒരു വാക്ക് കൊണ്ടു പോലും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തരുതെന്ന നിർബന്ധം ഉണ്ടായിരുന്നു.എന്നാൽ,ഇനിയും മൗനം തുടർന്നാൽ അതൊരു മഹാ അപരാധം ആകും.
‘മാധ്യമം’ പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്‍റെ ആദ്യ കാല സെക്രട്ടറിയും ചെയർമാനുമായിരുന്ന കെ എ സിദ്ദിഖ് ഹസ്സൻ സാഹിബ് പടുത്തുയർത്തിയ സ്ഥാപനമാണ്.പിതൃ തുല്യനായിരുന്നു എനിക്കദ്ദേഹം.അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി നല്ല ഓർമ്മകളുണ്ട്. ജോലി ചെയ്തവർക്ക് വേതനം കൊടുക്കുക എന്നതിനായിരുന്നു എക്കാലവും അദ്ദേഹം മുൻഗണന നൽകിയത്.അദ്ദേഹത്തിന്‍റെ കാലത്ത് ശമ്പളം ഒരു ദിവസം പോലും വൈകാൻ അനുവദിച്ചിരുന്നില്ല.മാനവികതയെക്കുറിച്ചു പുരപ്രസംഗം നടത്താതെ അതു ജീവിതത്തിൽ പ്രയോഗവത്കരിച്ച ആളാണ് സിദ്ദിഖ് സാഹിബ്.അദ്ദേഹത്തിന്‍റെ ആത്മാവ് മാധ്യമത്തിന്‍റെ ഇന്നത്തെ മാനേജ്മെന്‍റിനും അവരെ നിയോഗിച്ചവർക്കും മാപ്പ് കൊടുക്കില്ല എന്നുറപ്പ്. ജീവനക്കാരെവിളിച്ചു അവരെ സമാശ്വസിപ്പിക്കുകയും അവരോടൊപ്പം നിൽക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊരു സമരത്തിന് അവർ ഇറങ്ങിപുറപ്പെടില്ലായിരുന്നു.എന്നും എപ്പോഴും അവരോടൊപ്പം.






