സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

കലോൽസവം ജനുവരി 14 മുതൽ 18 വരെ
തിരുവനന്തപുരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .
ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായാണ് കലോൽസവം നടക്കുന്നത്. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുമായി ഡിസംബർ 20ന് വിപുലമായ പരിപാടികൾ തൃശൂരിൽ സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങുകളിൽ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവരും പങ്കെടുക്കും.
രാവിലെ 11 ന് തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്‍റെ കാൽനാട്ടു കർമ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവ നടക്കും.തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും.
കേരളത്തിന്‍റെ സമ്പന്നമായ കലാപൈതൃകവും തൃശൂരിന്‍റെ സാംസ്‌കാരിക ചിഹ്നങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ലോഗോയാണ് 64-ാമത് കലോത്സവത്തിന്‍റെ ഔദ്യോഗിക ലോഗോയായി തെരഞ്ഞെടുത്തത്.
5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും, ഹയർ സെക്കന്‍ററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളും ആണ് ഉള്ളത്. മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വാഗതസംഘത്തിന്‍റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.






