‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

‘ പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയതെന്നും ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

ശബരിമല സ്വർണമുതൽ കട്ടവനും കളവു മുതൽ വാങ്ങിയവനും എങ്ങനെ സോണിയാ ഗാന്ധിക്കൊപ്പമെത്തി എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിക്കുന്നതിന് ആധാരമായ ചിത്രം. ഈ ചിത്രത്തിൽ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുണ്ടെങ്കിലും ഈ ആരോപണങ്ങളിലൊന്നും ഉൾപ്പെടാത്ത സ്ത്രീകൾ കൂടി ഉൾപ്പെടുന്നതിനാലാണ് ആ ഭാഗം പ്രസിദ്ധീകരിക്കാത്തത്.
വിവാദത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്‍റെ പേര് വരുന്നത് എങ്ങനെയാണ്?സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം?എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്‍റെ അടുക്കൽ എത്താൻ കഴിയുന്നത്? ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശിൻ്റെ ആരോപണം മുഖ്യമന്ത്രി തള്ളി.

ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം.ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പുറത്തുവിട്ട ചിത്രം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണ്. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്‍റെ ഭാഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോണിയാ ഗാന്ധിക്കൊപ്പം പോറ്റി. ആൻ്റോ ആൻ്റണി എംപി സമീപം.
എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണ്. ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ ‘എന്നാൽ പിന്നെ ഇരിക്കട്ടെ ‘ എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. എ പദ്മകുമാറിനെതിരെ നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്ന് ഞാൻ മറുപടി പറയേണ്ട വിഷയമല്ല ‘ എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ
ശബരിമല സ്വര്‍ണക്കടത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ ഇതുവരെ പരാതികളൊന്നുമില്ല.എസ്.ഐ.ടി. നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നും, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് തങ്ങളാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.






