വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ,അദാനി ഒന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

‘ഒരു കാരണവശാലും ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞത്ത് കുത്തക ഉണ്ടാകാന്‍ പാടില്ല’
തിരുവനന്തപുരം:ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇത് സംബന്ധിച്ച് അദാനി പോര്‍ട്ട് ഏതെങ്കിലും തരത്തിലുള്ള കത്തിടപാടോ ഇന്‍ഫര്‍മേഷനോ ഗവണ്‍മെന്റിന് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
കൺസഷൻ എഗ്രിമെന്‍റ് പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ കർശനമായ മുൻകൂർ അംഗീകാരം ആവശ്യമാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്ന് പിണറായി നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കവേ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കി മാറ്റാനാണ് നമ്മൾ ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയൻ്റ് സംവിധാനം പോലും ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമത ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുന്ന നിലവരും.
രാജ്യത്തെ ഒരു ‘ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം നമ്മൾ നേരത്തെ ഒപ്പുവെച്ചിട്ടുള്ളതാണ്. ഒരു കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുത്താൽ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ലോജിസ്റ്റിക്സ് കമ്പനികൾക്കും നമ്മുടെ നാട്ടിൽ വളരാനുള്ള സാഹചര്യം ഇല്ലാതാകും. ഒരു കാരണവശാലും ഈ കുത്തകവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുത്. വിഴിഞ്ഞം കേരളത്തിന്റെ ഭാവി വികസനത്തിന്റെ താക്കോലാണ്. അതിനെ ഒരു കമ്പനിയുടെയും കുത്തകയാക്കി മാറ്റാൻ അനുവദിക്കരുത്. 49 ശതമാനം ഓഹരി എം.എസ്.സി കയ്യടക്കുമ്പോൾ പോർട്ടിൻ്റെ ഭാവി വികസന സാധ്യതകളും അതിൽ സംസ്ഥാനത്തിൻ്റെ താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ജാഗ്രത സർക്കാർ കൈക്കൊള്ളുകയും കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംരക്ഷിക്കുകയും ചെയ്യണമെന്ന് പിണറായി സബ്മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി:
പത്രവാര്‍ത്തയിലൂടെയാണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലും പെടുന്നത്. ഇത് സംബന്ധിച്ച് അദാനി പോര്‍ട്ട് ഏതെങ്കിലും തരത്തിലുള്ള കത്തിടപാടോ ഇന്‍ഫര്‍മേഷനോ ഗവണ്‍മെന്റിന് നല്‍കിയിട്ടില്ല. കണ്‍സഷന്‍ എഗ്രിമെന്റ ക്ലോസ് 5.3 പ്രകാരം വ്യക്തമായി പറയുന്നുണ്ട്, The Concessionaire shall not undertake or permit any Change in Ownership, except with the prior approval of the Authority. Authority is Government of Kerala. അതോറിറ്റി സര്‍ക്കാരായതിനാല്‍ നമ്മുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് ഒരു തരത്തിലും ചേഞ്ച് ഇന്‍ ഓണര്‍ഷിപ്പ് സാധ്യമാകില്ല.
കമ്പനീസ് ആക്ട് പ്രകാരം എഴുപത്തിയഞ്ച് ശതമാനത്തിന് മീതെ ഓഹരികള്‍ കൊടുത്താല്‍ മാത്രമെ ഓണര്‍ഷിപ്പ് ചേഞ്ച് നടപ്പാക്കാന്‍ പറ്റൂ. എന്നാല്‍ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം 25 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ കൊടുത്താല്‍ ഓണര്‍ഷിപ്പ് ചെയ്ഞ്ച് നടപ്പാക്കാം.ഓണര്‍ഷിപ്പ് ചേഞ്ച് കേരള ഗവണ്‍മെൻ്റിൻ്റെ അനുമതിയില്ലാതെ അവര്‍ക്ക് നടപ്പാക്കാന്‍ കഴിയില്ല. നമ്മുടെ കൈയിലേക്ക് വന്നിട്ടില്ല. വന്ന് കഴിയുമ്പോള്‍ പരിശോധിക്കും.
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതു പോലെ ചില ഉതകണ്ഠകളുണ്ട്. ഇത് തീര്‍ച്ചയായും പരിശോധിക്കും. ഒന്നാമതായി നാഷണല്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍, മുന്‍പ് സൂചിപ്പിച്ചത് പോലെ സ്ട്രാറ്ററിക്കല്‍ ഇമ്പോര്‍ട്ടന്‍സ് ഉണ്ട്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെയും കൂടി അനുമതി ആവശ്യമുണ്ട്. സംസ്ഥാന സര്‍ക്കാരിൻ്റെ അനുമതി മാത്രം പോര. രണ്ടാമത്് പൊതുജന താല്‍പ്പര്യം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പബ്ളിക് ഇന്ററസ്റ്റിന്റെ കാര്യത്തില്‍ ഭയങ്കര കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ല, കോമണ്‍ യൂസര്‍ ഫെസിലിറ്റി അവിടെ ഉണ്ടാകണം. ഒരു കാരണവശാലും ഈ കമ്പനിക്ക് കുത്തക അവിടെ ഉണ്ടാകാന്‍ പാടില്ല. വിവേചനരഹിതമായി എല്ലാ ഉപയോക്താള്‍ക്കും ഒരു കോമണ്‍ യൂസര്‍ ഫെസിലിറ്റി സെൻ്റര്‍ ആയി മാറണം.
ഈ കമ്പനിയുടെ കുത്തകയായി മാറരുത്. ഈ കമ്പനി ഒരു ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റര്‍ മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നല്‍ ഷിപ്പിംഗ് കമ്പനിയാണ്. ഏതെല്ലാം വിധത്തിലാണ് ഇവര്‍ ഉപയോഗിക്കാന്‍ പോകുന്നത് എന്ന് പരിശോധിക്കണം. അഞ്ച് കാര്യങ്ങളാണ് ഗവണ്‍മെന്റ് ഉറപ്പ് വരുത്തുന്നത്. ഒന്നാമതായി ദേശീയ സുരക്ഷ. പിന്നെ പൊതുജന താല്‍പ്പര്യം. ഒരു കോമണ്‍ യൂസര്‍ ഫെസിലിറ്റി, എല്ലാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകണം. മൂന്നാമതായി. ഫെയര്‍ കോമ്പിറ്റേഷന്‍, മത്സരാധിഷ്ഠിതമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്തണം. നാലാമതായി ഇന്‍വെസ്റ്റ്മെന്റ പ്രമോഷന്‍. എല്ലാ കമ്പനികളുടെയും നിക്ഷേപത്തിനുള്ള സാഹചര്യം ഉറപ്പാക്കണം. അഞ്ചാമതായി ദൂരക്കാഴ്ചയോടെയുള്ള വിഴിഞ്ഞം പോര്‍ട്ടിന്റെ വികസനം. പോര്‍ട്ടിന് പുറത്തുള്ള ആക്ടിവിറ്റി കൂടി ഗൗരവത്തോടെ പരിശോധിക്കണം. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ താല്‍പ്പര്യവും കണക്കിലെടുക്കണം. ഇതെല്ലാം പരിശോധിച്ച് മാത്രമേ ഇതിനുള്ള അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂ.






