രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

രാഹുലിനെതിരെ എം എ ഷഹനാസ്, റിനി ആൻ ജോർജ്
തിരുവനന്തപുരം:പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ജയിൽവാസത്തിന് കാരണമായ പരാതി നൽകിയ അതിജീവിതയുടേതെന്നു കരുതുന്ന കുറിപ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ആരോഗ്യമന്ത്രി വീണാ ജോർജ്
വൈറലായ ആ ചെറുകുറിപ്പ് ഇങ്ങനെ:
‘ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു .
അതൊരു നിലവിളിയാണ് .
നിസ്സഹായമായ ,ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ.
‘സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ് നൽകട്ടെ .
അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ.
ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി ;
സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി ;
ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ടെ …..
ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും.’
ഹൃദയഭേദകം!‘
ഇ മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് പാലക്കാട് നിന്ന് രാഹുലിനെ അറസ്റ്റു ചെയ്തത്.
പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
ശനിയാഴ്ച അർധരാത്രി പാലക്കാട്ടുനിന്ന് അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ ജയിലിന് മുന്നിലും ശക്തമായ പ്രതിഷേധം ഉയർത്തി. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ഇനിയുമുള്ള അതിജീവിതകൾ മുന്നോട്ട് വരണമെന്ന് രാഹുലിനെതിരെ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആൻ ജോർജ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് ധൈര്യമുണ്ടാകാൻ രാഹുലിനെതിരെയുള്ള നടപടി സഹായിക്കുമെന്ന് കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് നാണം ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.






