സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ എത്ര റോബോട്ടിക് കിറ്റുകളുണ്ട്?അതുകൊണ്ട് എന്താണ് ഉപയോഗം?അത് സംബന്ധിച്ച് എന്തെങ്കിലും മനോരമയിലോ മുഖ്യധാരാ മാധ്യമങ്ങളിലുമോ ഉണ്ടോ?
അതേസമയം,കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ സിലബസ് തകർക്കാൻ മന്ത്രി വി.ശിവൻകുട്ടി ശ്രമിക്കുന്നുവെന്ന് ഒന്നാം പേജിൽ മുഖ്യവാർത്തയായി മനോരമയിൽ വന്നത് വായിച്ചു കാണുമല്ലോ?അതാണ് ഇപ്പോഴത്തെ ‘മാധ്യമധർമ്മം’!
പ്രതിപക്ഷനേതാവിൻ്റെ ഇമേജ് വർധിപ്പിക്കുക എന്നതാണ് മുഖ്യധാരാ മാധ്യമങ്ങളുടെ മുഖ്യധർമ്മം. അതിനായി വഴിവിട്ട് സഞ്ചരിക്കാൻ കുഞ്ഞാടുകൾക്ക് അനുമതിയുണ്ട്. അതിൻ്റെ ഭാഗമായാണ് വളച്ചൊടിച്ച മനോരമ മെയൻ സ്റ്റോറി.അവനെന്നും ഇവനെന്നും മന്ത്രി ശിവൻകുട്ടിയെ വിളിച്ച് സ്വയം നാറുകയും അതിനുശേഷം നിയമസഭയിൽ വന്ന് അവനെന്ന് വിളിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തത് പുതുതലമുറ രൂക്ഷമായി വിമർശിച്ചപ്പോൾ പ്രതിപക്ഷനേതാവിന്പിന്തുണ നൽകുക എന്ന ദൌത്യം മനോരമ ഏറ്റെടുത്തതിൻ്റെ ഭാഗമായാണ് വളച്ചൊടിച്ച സിലബസ് വാർത്ത.അതിലൂടെ ശിവൻകുട്ടിയെ കരിതേയ്ക്കാം എന്നാണ് മനോരമ തന്ത്രം.
അതിലൂടെ വി ഡി സതീശൻ്റെ മാത്രമല്ല,നേമത്ത് മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെയും പിന്തുണ ഉറപ്പാക്കുകയാണ മനോരമ. അതുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങളിൽ റോബോട്ടിക് കിറ്റുകൾ കൈമാറുന്ന വാർത്ത വരില്ല.വന്നാലും ആരും കാണാത്ത വിധത്തിലേ വരൂ.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആറ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് കിറ്റുകൾ നൽകി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഈ നൂതന വിദ്യാഭ്യാസ രീതിയുടെ തുടർച്ചയായാണ് ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ്) അധിഷ്ഠിത ഉപകരണങ്ങൾ ഉൾപ്പെടെ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നത്.
പുതിയ കിറ്റുകളിൽ ഐ.ഒ.ടി സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളുള്ള ഇ.എസ്.പി 32 അധിഷ്ഠിതമായ ഡെവലപ്‌മെൻ്റ് ബോർഡാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെൻസറുകളുടെ വലിയ നിരയും ഇതിലുണ്ട്. സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിൾ മിനി വാട്ടർ പമ്പ്, റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവ ഉൾപ്പെടുന്ന കിറ്റ് വിദ്യാർത്ഥികളെ വൈവിധ്യമാർന്ന പ്രോജക്റ്റുകൾ നിർമ്മിക്കാൻ സഹായിക്കും.
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകളും നിർമ്മിക്കാനാകും. പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനൊപ്പം ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, ഡയറക്ടർ ഉമേഷ് എൻ.എസ്.കെ., കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.






