ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി

ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഫെബ്രുവരി 19 മുതൽ ഗവ. വിമൻസ് കോളെജിൽ,24 വരെ
തിരുവനന്തപുരം:ഫെബ്രുവരി 19ന് തുടങ്ങുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥികൾ വിളംബരറാലി നടത്തി. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ആവർത്തനപ്പട്ടികയിലെ 118 മൂലകങ്ങളുടെ കാർഡുകളും എക്സിബിഷന്‍റെ ബ്രാൻഡുമുദ്രയായ ക്വാണ്ടം പൂച്ചയുടെ ചിത്രങ്ങളുമായി നടന്ന റാലിയിൽ വിവിധ കോളെജുകലിലെ മുന്നൂറോളം വിദ്യർത്ഥികൾക്കൊപ്പം കോളെജദ്ധ്യാപകരും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരും അണിചേർന്നു. ഫെബ്രുവരി 24 വരെ ഗവ. വിമൻസ് കോളെജിലാണ് എക്സിബിഷൻ.

ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു നഗരത്തിൽ വിദ്യാർത്ഥികൾ നടത്തിയ വിളംബരറാലിയെ സാംസ്കാരികവകുപ്പു സെക്രട്ടറി ദിവ്യ എസ്. അയ്യർ അഭിസംബോധന ചെയ്യുന്നു. സംഘാടകസമിതി ജനറൽ കൺവീനർ ബി. രമേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാപ്രസിഡന്റ് ബി. നാഗപ്പൻ എന്നിവർ വേദിയിൽ.
ഗവ. വിമൻസ് കോളെജിൽനിന്നു മാനവീയത്തിലേക്കു നടന്ന റാലിയെ സാംസ്കാരികവകുപ്പു സെക്രട്ടറി ദിവ്യ എസ്. അയ്യർ അഭിസംബോധന ചെയ്തു. കേരളീയ നവോത്ഥാനനായകരിൽ പ്രമുഖനായ ശ്രീനാരായണഗുരു ദൈവദശകം എഴുതിയപ്പോൾ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനും ശിഷ്യനുമായ സഹോദരൻ അയ്യപ്പൻ സയൻസ് ദശകം എഴുതിയ നാടാണു കേരളമെന്ന് അവർ ഓർമ്മിപ്പിച്ചു. സയൻസിനോടുള്ള കേരളത്തിന്‍റെ ആഭിമുഖ്യത്തിന്‍റെ സാക്ഷ്യമാണത്.

എത്രയെല്ലാം കാര്യങ്ങൾ മനസിലാക്കിയാലും പിന്നെയും അന്വേഷണം തുടരുന്ന ജിജ്ഞാസയാണു സയൻസിൻ്റെ ജീവൻ. ആ ജിജ്ഞാസ വളർത്തിയെടുക്കണമെന്ന് അവർ യുവാക്കളെ ആഹ്വാനം ചെയ്തു. മനുഷ്യരെ ബുക്കുകൾക്കും പൂർവ്വികർക്കും ദാസരാക്കുന്ന സമ്പ്രദായത്തെ തകർക്കുന്നതാണു സയൻസെന്ന സഹോദരവചനം ഉദ്ധരിച്ച ദിവ്യ എസ്. അയ്യർ, അങ്ങനെയുള്ള സയൻസിനെ താൻ മനഃപൂർവ്വമാണു ശാസ്ത്രമെന്നു വിളിക്കാത്തതെന്നും പറഞ്ഞു.
പരിഷത്ത്തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ബി. നാഗപ്പൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിളംബരസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ബി. രമേഷ് ആമുഖാവതരണം നടത്തി. എ. കെ. നാഗപ്പൻ നാഗപ്പൻ നന്ദി പറഞ്ഞു. വിമൻസ് കോളെജ് അദ്ധ്യാപകരായ ഡോ. സജി അലക്സ്, ഡോ. എസ്. ബിജു, പ്രൊഫ. വി. പി. വിജയൻ, ഡോ. ജി. അജയകുമാർ, ശാസ്ത്രസാഹിത്യ പരിഷത് ഭാരവാഹികളായ വി. കെ. നന്ദനൻ, ഡോ. റസീന, എസ്. ജയകുമാർ, എസ്. എൽ. സുനിൽ കുമാർ, അനിൽ നാരായണര്, ജി. ഷിംജി, ബി. ഹരിലാൽ, ജയരാജി തുടങ്ങിയവർ റാലിക്കു നേതൃത്വം നല്കി.

യുഎൻ ആഹ്വാനപ്രകാരം ലോകമെങ്ങും നടക്കുന്ന ക്വാണ്ടം മെക്കാനിക്സിൻ്റെ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമാണു പ്രദർശനം. വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലായി 65,000-ത്തിലേറെപ്പേർ കണ്ട എക്സിബിഷൻ ജനകീയതയുടെയും കാലദൈർഘ്യത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ക്വാണ്ടം ശതാബ്ദി പരിപാടി എന്ന യുനെസ്കോയുടെ പ്രശംസയുമായാണു ത്ലസ്ഥാനത്ത് എത്തുന്നത്. ആറുദിവസത്തെ എക്സിബിഷൻ കാണാൻ ഇതിനകം 4000-ത്തിലേറെപ്പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. രജിസ്ട്രേഷൻ തുടരുകയാണ്. ഏഴായിരം പേരെയാണു പ്രതീക്ഷിക്കുന്നത്. ഒരു സമയം 15 പേർ വീതമുള്ള ബാച്ചുകളായാണു പ്രവേശനം. ഒരു സ്ലോട്ടിൽ 120 പേർക്കുവരെ രജിസ്റ്റർ ചെയ്യാം.






