പേര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ ട്രെയ്നിന് വേണ്ടത് മൂന്നര മണിക്കൂർ…!

തിരുവനന്തപുരം-കൊല്ലം റൂട്ടിൽ ട്രെയ്നുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും
ഒരേ സമയം നിശ്ചയിക്കണമെന്ന് യാത്രക്കാർ
തിരുവനന്തപുരം:കൊല്ലത്തുനിന്ന് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തെത്താൻ വേണ്ടി വന്നത് 10 മണിക്കൂർ 22 മിനിറ്റ്!ഇത് ഒറ്റപ്പെട്ട സംഭവമല്ല.കൊല്ലത്തുനിന്ന് തിരുവനന്തപുരംവരെ എത്താൻ ഒരു മണിക്കൂറിൽ താഴെ മാത്രം സമയമേ ആവശ്യമുള്ളൂ എങ്കിലും ഈ ട്രെയ്നുകളെല്ലാം കൊല്ലം വിട്ടാൽ തിരുവനന്തപുരത്തെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതിനു കാരണം തിരികെ വരുമ്പോൾ കൊല്ലത്തുനിന്ന് തിരുവനന്തപുരം വരെ സഞ്ചരിക്കാൻ റെയിൽവെ അധികൃതർ രണ്ടും മുന്നും മണിക്കൂറുകൾ അധികമായി വച്ചാണ് കള്ളക്കളി നടത്തുന്നത്. കേരള ഡിവിഷനുകളിൽ, പ്രത്യേകിച്ചും തിരുവനന്തപുരം ഡിവിഷനിൽ യാത്രക്കാരോടും റെയിൽവേയോടും ഒരു പ്രതിബദ്ധതയുമില്ലാത്ത ഉന്നതോദ്യോഗസ്ഥർ അവരുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി തട്ടിക്കൂട്ട് ടൈംടേബിൾ ഉണ്ടാക്കി വച്ച
റെയിൽവേ സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണ്.ഇതുമൂലം രണ്ടും മൂന്നും മണിക്കൂർ വൈകി തിരുവനന്തപുരം ഡിവിഷനിൽ യാത്ര പൂർത്തിയാക്കുന്ന മിക്ക എക്സ്പ്രസ്,സൂപ്പർഫാസ്റ്റ് ട്രെയ്നുകളും കൃത്യസമയം പാലിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാവുന്നു.തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോകുന്ന ട്രെയ്നുകൾക്ക് അതേ യാത്രാ സമയം തന്നെ തിരിച്ചുള്ള യാത്രയിലും നിശ്ചയിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഫെബ്രുവരി 28ൻ്റെ ഒരനുഭവം:
കൊല്ലത്ത് രാവിലെ 7.23 ന് എത്തിയ 12695 തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തെത്തിയത് 10.45 ന്. മലബാർ എക്സ്പ്രസിനു പുറകിൽ എറണാകുളത്തു നിന്നും യാത്ര തുടരുന്ന ദിവസങ്ങളിലെല്ലാം തന്നെ ശാസ്താംകോട്ട / പെരിനാട് / കഴക്കൂട്ടം സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വച്ച് മലബാറിനെ മറികടന്ന് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തുന്നതിനാൽ പ്രതിദിനിന യാത്രക്കാരും ആർസിസി, മെഡിക്കൽ കോളേജ് മുതലായ സ്ഥലങ്ങളിൽ പോകേണ്ടവരും ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ 28ന് 7.23ന് കൊല്ലത്തെത്തിയ, ഇടയിൽ വർക്കലയിൽ മാത്രം സ്റ്റോപ്പുള്ള ട്രെയിനെ പിടിച്ചിട്ട്, എല്ലാ സ്റ്റേഷനിലും (17) സ്റ്റോപ്പുള്ള 56303 തിരുവനന്തപുരം പാസഞ്ചർ കയറ്റി വിടുകയും പിന്നീട് തിരുവനന്തപുരം നോർത്തിൽ ദീർഘനേരം പിടിച്ചിട്ട്, 16381 കന്യാകുമാരി എക്സ്പ്രസ്, 16341 തിരുവനന്തപുരം ഇൻ്റർസിറ്റി, 56705 കന്യാകുമാരി പാസഞ്ചർ, 16303 തിരുവനന്തപുരം വഞ്ചിനാട് എന്നിവയെല്ലാം കടത്തിവിട്ട ശേഷം 10.45നാണ് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേർന്നത്. ഇത് സംബന്ധിച്ച് യാതൊരറിയിപ്പും റെയിൽവേ നൽകിയിരുന്നുമില്ല. ഇതു മൂലം ദൈനംദിന ജീവനക്കാരും രോഗികളുമുൾപ്പടെ നൂറുകണക്കിന് പേരുടെ യാത്രയാണ് താളം തെറ്റിയത്. ഈ വിവരം കൊച്ചുവേളിയിൽ സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബസ്സിൽ പോകുന്നതിനുള്ള നിർദ്ദേശം നൽകി യാത്രികരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ
ലിയോൺസ് കുറ്റപ്പെടുത്തി.സ്റ്റേഷനുകളിൽ കൃത്യമായി അറിയിപ്പ് നൽകി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തു ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.






