17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

പദ്ധതികൾ രാജസ്ഥാനിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി :രാജസ്ഥാൻ്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്‍റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.
രാജസ്ഥാനിലെ “ഇരട്ട എഞ്ചിൻ ഗവണ്‍മെന്‍റ്” രണ്ട് വർഷത്തെ ദ്രുതഗതിയിലുള്ള പുരോഗതി പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. “ജനങ്ങളെ സേവിക്കാൻ ഏത് വികസന വാഗ്ദാനങ്ങളുമായാണോ ഗവണ്‍മെന്‍റ് അധികാരത്തിൽ വന്നത്, ആ വാഗ്ദാനങ്ങൾ നിറവേറ്റുകയാണ്. ഈ വികസന ദൗത്യത്തിന് കൂടുതൽ വേഗത നൽകാനുള്ള ദിവസമാണ് ഇന്ന്,” – മോദി പറഞ്ഞു. റോഡ്, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം ₹17,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ നടന്നതായും ഇത് രാജസ്ഥാനിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.






