‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ’:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതുന്നു

‘ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല.’
തൃശൂർ :’സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചത് അമ്മയാണ്.വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.’-തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വൈറലാവുകയാണ്.

ശിഖാ സുരേന്ദ്രൻ അച്ഛൻ സുരേന്ദ്രനും അമ്മ സിലോയ്ക്കും ഒപ്പം (ഫയൽ ചിത്രം)
അച്ഛൻ രോഗിയായപ്പോൾ അമ്മയുടെ വിയർപ്പാണ് അന്നമൂട്ടിയതെന്ന് കളക്ടർ ഓർക്കുന്നു. ജില്ലാ കളക്ടർ ആവുന്ന ആ മുഹൂർത്തത്തിന് അച്ഛൻ സാക്ഷിയാകാനില്ലാത്തതിലെ സങ്കടവും ആ കുറിപ്പിലുണ്ട്.
ടൂറിസം ഡയറക്ടറായും കേരള ടൂറിസം ഡവലപ്മെന്‍റ് കോർപറേഷൻ്റെ (കെടിഡിസി) മാനേജിങ് ഡയറക്ടറുമായിരിക്കേയാണ് കലക്ടർ ആയി തൃശൂരിലെത്തിയത്.2022ൽ ജില്ലാ ഡവലപ്മെന്‍റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ പരേതനായ സുരേന്ദ്രന്‍റെ മകളാണ്.ആറാം ക്ലാസിൽ പഠിക്കുമ്പോൾ സുരേന്ദ്രനാണ് സിവിൽ സർവീസ് മോഹത്തിലേക്കു ശിഖയെ വഴിതിരിച്ചു വിട്ടത്. ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും മകൾക്കു മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിതാവ് ശ്രദ്ധിച്ചിരുന്നു.ഭർത്താവ്: അനൂപ് അച്യുതൻ (റവന്യു വകുപ്പ്),മകൾ നാലു വയസ്സുകാരി സാൻവി ശങ്കരി.അമ്മ സിലോ, സഹോദരി നിവ.
കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സിവിൽ സർവീസ് സ്വന്തമാക്കി.2018 ഏപ്രിലിലാണ് ഐഎഎസിനു ദേശീയതലത്തിൽ പതിനാറാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും ശിഖ സ്വന്തമാക്കിയത്.ആ നവംബറിൽ പ്രമേഹബാധിതനായിരുന്ന പിതാവ് 55–ാം വയസ്സിൽ വിടവാങ്ങി.

ശിഖാ സുരേന്ദ്രൻ ,ഭർത്താവ്അനൂപ് അച്യുതൻ,മകൾ സാൻവി ശങ്കരി
തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. തൃശൂർ ജില്ലാ കലക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻ്റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻ്റെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻ്റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല.

മോൾക്കൊരുമ്മ,കലക്ടർക്കും:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ ചുമതലയേറ്റപ്പോൾ അമ്മ സിലോയുടെ സ്നേഹസമ്മാനം.മേശപ്പുറത്ത് അച്ഛനോടൊപ്പമുള്ള ചിത്രവും കാണാം.
അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തൻ്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.’






