‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

‘മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു’
തിരുവനന്തപുരം:’നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും’ എന്ന ദലിത് തീവ്രവാദ ബുദ്ധിജീവി നിലപടിനെതിരെ പട്ടികജാതി ക്ഷേമ സമിതി(പികെ എസ്) സംസ്ഥാന സമിതി.നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്നാണ് പികെഎസ് സംസ്ഥാന സമിതിയുടെ ചോദ്യം.
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു എന്ന് ഓർമിപ്പിക്കുന്ന പികെഎസ് സംസ്ഥാന സമിതി വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായർ എന്ന എൻ എസ് എസ് ജനറൽ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആണ്.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു എന്ന് വ്യക്തമാക്കിയ പികെഎസ് സംസ്ഥാന സമിതി ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല എന്നും വിശദീകരിക്കുന്നു.വ്യക്തിയുടെ ജാതിയല്ല ,പ്രശ്നം നിലപാടുകളാണ് എന്ന് സംഘടന വ്യക്തമാക്കി.
പികെഎസ് സംസ്ഥാന സമിതിയുടെ ഫെയ്സ് ബുക് കുറിപ്പ്:
‘നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും – ദലിത് തീവ്രവാദ ബുദ്ധിജീവികൾ.
നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണ്?
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു.
മഹാത്മാ അയ്യൻകാളിയുടെ പിതാവ് അയ്യന് 8 ഏക്കർ ഭൂമി പതിച്ചു കിട്ടുന്നതിന് സഹായിച്ചത് അച്ഛൻ്റെ തമ്പുരാൻ, നായരായ പരമേശ്വരൻ പിള്ളയായിരുന്നു.

പെരിനാട് കലാപത്തെ തുടർന്ന് സമാധാന സ്ഥാപനത്തിന് അയ്യൻകാളി കൊല്ലത്തു വിളിച്ചു ചേർത്ത സർവ്വസമുദായ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷനായി അയ്യൻകാളി നിയോഗിച്ചത് NSS ൻ്റെ സ്ഥാപക പ്രസിഡൻ്റായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെയായിരുന്നു.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായരും NSS ജനറൽ സെക്രട്ടറിയുമായിരുന്നു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു.
തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ ദലിതർക്ക് വേണ്ടി 1911 ഡിസംബർ വരെ പങ്കെടുത്തിരുന്നതും പ്രസംഗിച്ചിരുന്നതും നായരായ ഗോവിന്ദപിള്ള ആയിരുന്നു .
പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആയിരുന്നു.
ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല.
മഹാനായ ഭീം റാവു അംബേദ്കറുടെ പേരിലെ അംബേദ്കർ എന്ന നാമം ദലിതനല്ലാത്ത ഒരു അധ്യാപകന്റെ സമ്മാനമായിരുന്നു.
വ്യക്തിയുടെ ജാതിയല്ല പ്രശ്നം നിലപാടുകളാണ്. അതു മനസ്സിലാക്കാൻ എത്ര ജന്മം കഴിയേണ്ടി വരും !’






