‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

നിലവിൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസ് ഒറ്റയ്ക്ക് 72 സീറ്റ് നേടുന്നതെങ്ങനെ?ഡോ.കെ.എസ് രാധാകൃഷ്ണൻ
കൊച്ചി:പാലക്കാട് സീറ്റിൽ കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞുവെന്ന് യു.ഡി.എഫ് ഭരണകാലത്ത് പിഎസ് സി ചെയർമാനായും കാലടി സർവകലാശാലാ വൈസ് ചാൻസലറായും നിയമിതനായി ഡോ.കെ.എസ് രാധാകൃഷ്ണൻ.നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റായ അദ്ദേഹം യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന് പറയുന്നതിലെ യുക്തിയേയും ചോദ്യം ചെയ്യുന്നു.നിലവിൽ 21 സീറ്റിൽ ജയിച്ച കോൺഗ്രസ് ഒറ്റയ്ക്ക് 72 സീറ്റ് നേടുന്നതെങ്ങനെയെന്നാണ് ഡോ.കെ.എസ് രാധാകൃഷ്ണൻ്റെ ചോദ്യം.

ഡോ.കെ.എസ് രാധാകൃഷ്ണൻ
ഡോ.കെ.എസ് രാധാകൃഷ്ണൻ്റെ ഫെയ്സ് ബുക് പോസ്റ്റ്:
‘സതീശാ, ആ നൂറിൻ്റെ കണക്ക് ശരിയാകണമെങ്കിൽ കോൺഗ്രസ് ഒറ്റയ്ക്ക് 72 സീറ്റുകൾ നേടണം!!! എങ്ങനെ???
തെരഞ്ഞെടുപ്പ് സമയമാണെങ്കിലും പറയുന്നതിൽ ഔചിത്യം വേണം. നൂറ് സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിലേറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡ സതീശൻ അവകാശപ്പെട്ടു. നൂറിലിധകം സീറ്റുകൾ നേടുമെന്ന് ഹൈക്കമാൻഡ് കെ സി വേണുഗോപാൽ പറഞ്ഞു. നൂറ്റിപ്പത്തിലധികം എന്നു പറയുന്ന നേതാക്കളും ഉണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഈ അവകാശവാദം
എന്ന ചോദ്യത്തോട് അവർ പ്രതികരിക്കാറില്ല.
സതീശൻ പറഞ്ഞ നൂറു സീറ്റിൽ നിന്ന് ഒരു സീറ്റ് കുറക്കേണ്ടി വരും. കാരണം പാലക്കാട് സീറ്റ് തോൽക്കുമെന്ന് സതീശൻ പറയാതെ പറഞ്ഞു. പാലക്കാട്ട് ബി ജെ പിയും ഇടതുപക്ഷവും തമ്മിൽ
അന്തർധാരയുണ്ട് എന്നാണ് അദ്ദേഹം കണ്ടെത്തിയത്.ആര് ആരെ സഹായിക്കും എന്ന് അദ്ദേഹം തെളിച്ച് പറഞ്ഞില്ല. ശോഭാ സുരന്ദ്രനാണ് ബി ജെ പി സ്ഥാനാർത്ഥി. ഇടതുപക്ഷം അവിടെ സ്വതന്ത്രനായി എൻ ആർ എം റസ്സാക്കിനെ നിർത്തിയിരിക്കുന്നു. ഹാസ്യ നടനായ രമേശ് പിഷാരടിയാണ് കോൺഗ്രസ് സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങുന്നതിന്
മുമ്പേ സ്വന്തം സ്ഥാനാർത്ഥി തോറ്റു കഴിഞ്ഞു എന്നാണ് സാഹിത്യനിരൂപകൻ കൂടിയായ സതീശൻ ധ്വനിപ്പിക്കുന്നത്. സാഹിത്യത്തിൻ്റെ മർമം ധ്വനിയാണെന്നാണ് ധ്വന്യാലോകകാരനായ ആനന്ദവർദ്ധനൻ പറയുന്നത്. ഇക്കാര്യം അറിയാത്തആളല്ല സതീശൻ. കാരണം ഇത്രയേറെ പുസ്തകം വായിക്കുന്ന ഒരാളും ഇന്ന് കേരളത്തിലില്ല.
ഈ ധ്വനികാവ്യത്തിലേയ്ക്കുള്ള വഴിയെങ്ങനെയാണ്?ഇടതുപക്ഷവും ബി ജെ പിയും തമ്മിൽ അന്തർധാര ഉണ്ടെങ്കിൽ ശോഭാ സുരേന്ദ്രനാണ് ജയിക്കേണ്ടത്. കാരണം ബി ജെ പിയാണ് പാലക്കാട്ടെ രണ്ടാം കക്ഷി. ഇടത് പാർട്ടി മൂന്നാം സ്ഥാനത്താണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ കയ്യാളുന്നവർ ഒന്നു ചേർന്നാൽ ഒന്നാം സ്ഥാനക്കാരൻ എങ്ങുമെത്തില്ല. അതായത്, രമേശ് പിഷാരടി തോൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞതിൻ്റെ സാരം.

വി.ഡി സതീശൻ
സാരശീലനായ സതീശൻ പറയുന്നതിൽ മറ്റൊരു വ്യംഗ്യം കൂടിയുണ്ട്. മുസ്ലിം സഹോദരങ്ങൾക്ക് അദ്ദേഹം നൽകുന്ന മുന്നറിയിപ്പാണ് അത്. ജമാ അത്തെ ഇസ്ലാമി അടക്കുള്ള ഇസ്ലാമിക മതതീവ്രവാദ സംഘടനകളുടെ സംരക്ഷകനാണ് സതീശൻ. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദ സംഘടനയല്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. എങ്ങനെ ഇക്കാര്യം അറിഞ്ഞു എന്നാണ് ചോദ്യമെങ്കിൽ അവർ അദ്ദേഹത്തോട് അക്കാര്യം രഹസ്യമായി പറഞ്ഞു എന്നാണ് സീതീശൻ പറയുന്നത്. എന്നാൽ ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുടെ താത്ത്വികാചാര്യനായ ഷേക്ക് മുഹമ്മദ് കാരക്കുന്ന് തങ്ങൾ മതരാഷ്ട്ര വാദം ഉപേക്ഷിച്ചിട്ടില്ല എന്ന് തൊട്ടടുത്ത ദിവസം തിരുത്തി പറഞ്ഞു. പക്ഷേ, ഈ തിരുത്ത് സതീശൻ അംഗീകരിച്ചിട്ടില്ല. സതീശൻ്റെ അംഗീകാരമില്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന ഒരു തിരുത്തും സാധുവാകില്ല. കാരണം മുസ്ലിംകളുടെ ഇപ്പോഴത്തെ പരമാചാര്യൻ സതീശനാണ്. അതിൽ ഒരു മാറ്റവുമില്ല. ഇടത് സ്ഥാനാർത്ഥി റസ്സാക്കായതുകൊണ്ട് മതസ്നേഹം മുൻനിർത്തി മുസ്‌ലിംങ്ങൾ റസ്സാക്കിന് വോട്ടു ചെയ്തു കളയുമോ എന്ന് സതീശൻ ഭയക്കുന്നു. തൻ്റെ സ്വന്തം മുസ്ലിം സുദായത്തിന് സമുദായ സംരക്ഷകനായ സതീശൻ നൽകുന്ന താക്കീത് നൽകുന്നത്. അതായത്, ഒരു കാരണവശാലും മുസ്ലീങ്ങൾ റസ്സാക്കിന് വോട്ടു ചെയ്യരുത് എന്നാണ് ഇതിലെ ധ്വനി.

സതീശൻ എങ്ങനെയാണ് 100 സീറ്റിൽ എത്താൻ പോകുന്നത്? ഇപ്പോൾ യുഡിഎഫിന് 41 സീറ്റുകൾ ഉണ്ട്. കോൺഗ്രസ്സ് 21, മുസ്ലിം ലീഗ് 14 മറ്റുകക്ഷികൾക്ക് എല്ലാം കൂടി ആറ്. രാഹുൽ മാങ്കൂട്ടത്തെ മാറ്റിനിർത്തിയാൽ എണ്ണം നാല്പതാകും. അപ്പോൾ കോൺഗ്രസ്സിന് 20 സീറ്റാണുള്ളത്. ഇപ്പോൾ സീറ്റുകൾ മത്സരിക്കാനായി നൽകിയിരിക്കുന്നത് ഇങ്ങനെയാണ്. മുസ്ലിംലീഗ് 28 , കേരള കോൺഗ്രസ് ജോസഫ് 8, കേരള കോൺഗ്രസ്
ജേക്കബ്ബ് 1, ആർഎസ്പി 5 , മറ്റുകക്ഷികൾ 3. ബാക്കി 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നു. മുസ്ലീംലീഗ് ഇപ്പോഴുള്ള 14 സീറ്റിൽ നിന്നും ഉയർന്ന് 16 സീറ്റിൽ എത്തും എന്ന് കരുതുക. അതിലും ഉയർന്നാൽ 18 സീറ്റുകൾ വരെ എത്തും എന്നാണ് രഹസ്യമായി സതീശൻ പറയുന്നത്. കേരള കോൺഗ്രസ് 5 സീറ്റുകൾ നേടുമെന്നും അവർ വിശ്വസിക്കുന്നു. മറ്റുകക്ഷികൾ എല്ലാം കൂടി ചേർന്ന് 5 സീറ്റുകൾ നേടുമെന്നും സതീശൻ വിശ്വസിക്കുന്നു. ഘടകകക്ഷികൾ 28 സീറ്റുകൾ നേടും. ബാക്കി 72 സീറ്റുകൾ കോൺഗ്രസ്സ് നേടണം. ഇപ്പോൾ അവരുടെ കയ്യിലുള്ളത് 20 സീറ്റുകളാണ്. ബാക്കി 52 സീറ്റുകൾ കൂടുതലായി നേടണം. അതായത്, 72 സീറ്റുകൾ നേടി
കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കും എന്നാണ്
സതീശൻ പറയുന്ന 100 ൻ്റെ കണക്ക് ധ്വനിപ്പിക്കുന്നത്.
അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി താൻ മുഖ്യമന്ത്രിയായി ഭരിക്കും എന്നാണ് സതീശൻ വിശ്വസിക്കുന്നത്. ഈ വിശ്വാസം സതീശനെ രക്ഷിക്കുമെന്ന് തലക്ക് സ്ഥിരതയുള്ള ഒരാളും പറയുമെന്ന് തോന്നുന്നില്ല.’






