മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മണ്ഡലങ്ങൾകൂടി എൽഡിഎഫിൻ്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങളിൽ മൂന്ന് വട്ടം തുടരൻ ജയം
തിരുവനന്തപുരം:മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ 2011ലേതുൾപ്പെടെ- തുടർച്ചയായി എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ 60 എണ്ണമാണെന്ന് ഇടത് സഹയാത്രികൻ ടി.സി രാജേഷ് സിന്ധു.യുഡിഎഫിന് തുടർച്ചയായി മൂന്നു തവണ കൈവശം വയ്ക്കാൻ സാധിച്ചത് 30 മണ്ഡലങ്ങളാണ്.ഏതെങ്കിലും തരത്തിൽ വർഗീയമോ സാമുദായികമോ ആയ കൺസോളിഡേഷൻ ഇടതുമുന്നണിക്ക് എതിരായി ഉണ്ടായില്ലെങ്കിൽ 80- 85 സീറ്റുകൾ നേടി ഇടതുമുന്നണിതന്നെ അധികാരത്തിലെത്തുമെന്നതാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തിനുള്ള നിഗമനമെന്ന് ടി.സി രാജേഷ് സിന്ധു വ്യക്തമാക്കുന്നു .

ടി.സി രാജേഷ് സിന്ധു
ടി.സി രാജേഷ് സിന്ധുവിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. രണ്ടും മൂന്നും തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയത് വെറും നാലു സീറ്റുകളുടെ വ്യത്യാസത്തിലാണ്. പിന്നീട് ഒരു എംഎൽഎയെ കാലുമാറ്റി നടത്തിയ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് ഒരു സീറ്റുകൂടി അധികം നേടി.
മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും- യുഡിഎഫ് ഭരണത്തിലേറിയ 2011ലേതുൾപ്പെടെ- തുടർച്ചയായി എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ 60 എണ്ണമാണ്. ഇതിൽ 39 ഇടത്ത് സിപിഎമ്മും 12 സ്ഥലങ്ങളിൽ സിപിഐയും. ജനതാദള്‍, എന്‍.സി.പി, സ്വതന്ത്രര്‍ തുടങ്ങിയവരും ഇരവിപുരവും ചേര്‍ത്താണ് 60 വരിക. 2011ലും 2016ലും 2021ലും കേരള കോൺഗ്രസ് (എം) വിജയിച്ച മൂന്നു മണ്ഡലങ്ങൾകൂടി എൽഡിഎഫിന്റെ കണക്കിൽ കൂട്ടിയാൽ 64 മണ്ഡലങ്ങൾ ആകെയുണ്ടാകും.
യുഡിഎഫിനാകട്ടെ 30 മണ്ഡലങ്ങളാണ് തുടർച്ചയായി മൂന്നു തവണ കൈവശം വയ്ക്കാൻ സാധിച്ചത്. ഇതിൽ 14 സീറ്റുകൾ മുസ്ലീം ലീഗിന്റേതും 12 എണ്ണം കോൺഗ്രസിന്റേതുമാണ്. കേരള കോണ്‍ഗ്രസ്- ജെ രണ്ടും ജേക്കബ് ഗ്രൂപ്പ് ഒന്നും സീറ്റ് തുടര്‍ച്ചയായി വിജയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം പാലയാണ്. ഇരുമുന്നണികൾക്കുമായി ഉറപ്പുള്ള 90 മണ്ഡലങ്ങൾ ഒഴികെയുള്ള 50 മണ്ഡലങ്ങളാണ് ആരു ഭരിക്കണമെന്നകാര്യത്തിൽ കൃത്യമായ വിധിനിർണയിക്കുന്നത്. ഈ മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങളും പിടിച്ചെടുക്കാനായതിലൂടെ 2016ലും 49 സീറ്റുകൾ പിടിച്ചെടുത്ത് 2021ലും ഇടതുപക്ഷംതന്നെ അധികാരത്തിലേറി.
2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച 27 മണ്ഡലങ്ങളാണ് 2016ൽ എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 23 മണ്ഡലങ്ങളും 2021ലും എൽഡിഎഫ് നിലനിറുത്തി. 2011ലും 2016ലും പരാജയപ്പെട്ട 13 മണ്ഡലങ്ങൾ 2021ൽ എൽഡിഎഫിലേക്കെത്തി. ഇതിൽ മൂന്നു മണ്ഡലങ്ങൾ- ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി- കേരള കോൺഗ്രസ് (എം) നിലനിറുത്തിയവയാണ്.
2011ൽ എൽഡിഎഫ് വിജയിച്ച രണ്ടു മണ്ഡലങ്ങൾ മാത്രമാണ് 2016ൽ യുഡിഎഫിന് പിടിച്ചെടുക്കാനായത്- പെരുമ്പാവൂരും അങ്കമാലിയും. അതു രണ്ടും അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിലനിറുത്തി. 2011ലും 16ലും എൽഡിഎഫ് വിജയിച്ച വടകര, ചാലക്കുടി, കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചെടുത്തു. 2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് തുടര്‍ച്ചയായി ജയിക്കാനാകുന്ന മണ്ഡലങ്ങള്‍ കൂടാതെ വെറും അഞ്ചു മണ്ഡലങ്ങള്‍ മാത്രമാണ് അധികമായി പിടിച്ചെടുക്കാനായത്.
ഇത് കഴിഞ്ഞ മൂന്നുതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ചെറിയൊരു പാറ്റേൺ മാത്രമാണ്. വളരെ പെട്ടെന്ന് തയ്യാറാക്കിയതായതിനാൽ ചെറിയ പിശകുകള്‍ ഉണ്ടായേക്കാമെന്ന് മുൻകൂട്ടി സൂചിപ്പിക്കട്ടെ. കണക്കിൽ താൽപര്യമുള്ളവർക്ക് ഈ കണക്കുകൾ വച്ച് കണക്കുകൂട്ടി നിഗമനങ്ങളിലെത്താവുന്നതാണ്.
ഇതിൽ മണ്ഡലങ്ങളിലെ വോട്ട്, ഭൂരിപക്ഷം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചിട്ടില്ല. ഏറ്റവും ഗൗരവമേറിയ കാര്യം എസ്‌ഐആറിനു ശേഷമുള്ള തെരഞ്ഞെടുപ്പാണിത് എന്നതാണ്. വോട്ടു പോയതും കൂട്ടിച്ചേർക്കപ്പെട്ടതുമൊക്കെ ആരുടെ വോട്ടാണെന്ന കാര്യമൊന്നും നിശ്ചയമില്ല. എങ്കിലും, ഏതെങ്കിലും തരത്തിൽ വർഗീയമോ സാമുദായികമോ ആയ കൺസോളിഡേഷൻ ഇടതുമുന്നണിക്ക് എതിരായി ഉണ്ടായില്ലെങ്കിൽ 80- 85 സീറ്റുകൾ നേടി ഇടതുമുന്നണിതന്നെ അധികാരത്തിലെത്തുമെന്നതാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തിനുള്ള എന്‍റെ നിഗമനം.’






