‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

‘ജയമോ തോൽവിയോ, അധികാരമോ പദവിയോ, പ്രതാപമോ ഒന്നുമില്ലായ്മയോ എന്തുതന്നെ വന്നാലും വന്നില്ലെങ്കിലും ഞാൻ ജനങ്ങൾക്കൊപ്പം മരണം വരെ കാണും എന്നു നെഞ്ചിൽ കൈവച്ചു പറയാൻ കഴിയണം, സർ’
തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇപ്പോഴേ രാജിവച്ച് പൊതുജീവിതത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് മുൻ ജഡ്ജിയും ഇടത് സഹയാത്രികനുമായ എസ്.സുദീപ്.’എന്തു കിട്ടും’ എന്നു മാത്രം കണക്കു കൂട്ടുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയാണ് അങ്ങ്. അതുകൊണ്ടാണ് അധികാരം കിട്ടില്ല, പിന്നെനിക്കെന്തു പ്രയോജനം, ഞാനെന്തിനു നിൽക്കണം എന്നു മാത്രം ചിന്തിച്ച് അങ്ങ് കിട്ടിയതും വാരിക്കൂട്ടി സ്ഥലം കാലിയാക്കാൻ വെമ്പുന്നത്.’-പ്രതിപക്ഷ നേതാവിന് അയച്ച തുറന്ന കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.സുദീപ്
എസ്.സുദീപിൻ്റെ തുറന്ന കത്ത് വായിക്കാം:
‘യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും, മികച്ച വിജയം നേടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം’ എന്നൊക്കെ അങ്ങ് ആവർത്തിച്ചു പറഞ്ഞതൊക്കെയും കണ്ടു, കേട്ടു.
പുച്ഛവും സഹതാപവും തോന്നി, സർ.
അധികാരത്തിനായുള്ള ആർത്തി മാത്രമാണ് അങ്ങേയ്ക്ക്. അതുകൊണ്ടാണ് ഇത്തവണ അധികാരം കിട്ടിയില്ലെങ്കിൽ, തനിക്കോ യുഡിഎഫിനോ ഇനിയൊരിക്കലും അധികാരം കിട്ടാനേ പോകുന്നില്ലെന്നു തിരിച്ചറിയുന്ന അങ്ങ് രാഷ്ട്രീയമെന്ന ‘ജോലി’ നിർത്തി വേറെ ജോലിക്കു പോകുമെന്നു നിരന്തരം ആവർത്തിക്കുന്നത്.
രാഷ്ട്രീയമെന്നത് ഒരു ജോലിയാണോ സർ? അതൊരു സേവനമല്ലേ?
തനിക്കും തൻ്റെ പാർട്ടിക്കും അധികാരം നിർത്തിയില്ലെങ്കിൽ ജനത്തിനോടു ‘ഒന്നു പോടാപ്പനേ, എന്നു പുച്ഛിച്ചു കാറിത്തുപ്പി ഇറങ്ങിപ്പോകുന്നതാണോ അങ്ങു നാഴികയ്ക്കു നാല്പതു വട്ടം വീമ്പിളക്കുന്ന നെഹ്‌റുവിയൻ പാരമ്പര്യം?
അങ്ങേയ്ക്കും കൂട്ടർക്കും അധികാരമെന്നതു പണവും പദവിയും പ്രതാപവും ആർജ്ജിക്കാനുള്ള ആദായവഴി മാത്രമാണ്. അതുകൊണ്ടാണങ്ങ് ‘ഞാനൊന്നുകിൽ അധികാരത്തിലെത്തും, എത്തിയില്ലെങ്കിൽ നിൻ്റെയൊന്നും പുറകെ നടന്നു സമയം കളയാൻ ഞാനില്ല, എനിക്കു വേറെ പണിയുണ്ട്’ എന്നു പറയുന്നത്.
അതാണോ സാർ നിസ്വാർത്ഥ രാഷ്ട്രീയം?
ജയമോ തോൽവിയോ, അധികാരമോ പദവിയോ, പ്രതാപമോ ഒന്നുമില്ലായ്മയോ എന്തുതന്നെ വന്നാലും വന്നില്ലെങ്കിലും ഞാൻ ജനങ്ങൾക്കൊപ്പം മരണം വരെ കാണും എന്നു നെഞ്ചിൽ കൈവച്ചു പറയാൻ കഴിയണം, സർ.
അങ്ങേയ്ക്കും കൂട്ടർക്കും ഒരിക്കലും അതിനു കഴിയില്ല.
അതുകൊണ്ടാണു തോറ്റാൽ ഒളിച്ചോടുമെന്നും പുതിയ ആദായമാർഗ്ഗങ്ങൾ അന്വേഷിച്ചു താൻ പോകുമെന്നും അങ്ങു നിരന്തരം ഭീഷണിപ്പെടുത്തുന്നത്.
ഇത്തരം ആദായമോഹികൾ ഒരു നിമിഷം പോലും ജനങ്ങൾക്കിടയിൽ തുടരരുത് സർ. എന്തിനാണു തിരഞ്ഞെടുപ്പു കഴിയും വരെ കാത്തിരിക്കുന്നത്? ഇപ്പോഴേ ഇറങ്ങിപ്പോകണം. മണി ചെയിൻ ഇടപാടോ ബിസിനസോ ഒക്കെ നടത്തി ഇനിയും കോടികൾ സമ്പാദിക്കുക. അല്ലാതെ അതിലധികം കോടികൾ സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ, അധികാരം മാത്രം മോഹിച്ച് ജനസേവനമെന്ന വ്യാജേന രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങുന്നതെന്തിന്?
എവിടെയും എന്തിലും ആദായം മാത്രം കാംക്ഷിക്കുന്ന ഇത്തരം കപടമുഖങ്ങളെ പൊതുജീവിതത്തിൽ നിന്നും എന്നേയ്ക്കുമായി ഇറക്കി വിടണം. വേണ്ടേ സർ?
ഒരു ദുരന്തത്തിൻ്റെ പേരു പറഞ്ഞു പിരിച്ച കോടികളുടെ കണക്കെത്ര എന്നു ചോദിച്ചാൽ പോലും മറുപടി നൽകാതെ, ‘ചിലവാക്കി തീർത്ത ശേഷം മാത്രം കിട്ടിയതിൻ്റെ കണക്കു പറയുന്ന കാര്യം ചിന്തിക്കാം’ എന്നു വെല്ലുവിളിച്ച ശേഷം, അധികാരം കിട്ടാതാവുമ്പോൾ ‘ഞാൻ വേറെ പണിക്കു പോവുകയാണ്, നീയൊക്കെ പോടാ പുല്ലേ’ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുന്നത്, പിരിച്ച പണത്തിൻ്റെ കണക്കില്ലാത്തതു കൊണ്ടും കണക്കു പറയേണ്ട ബാദ്ധ്യതയിൽ നിന്നു രക്ഷപ്പെടേണ്ടതുകൊണ്ടും കണക്കില്ലാത്ത പണം കണക്കില്ലാതെ കൈയിലുള്ളതുകൊണ്ടും ആ കോടിക്കണക്കിനു പണം മൂലധനമായിറക്കി ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുമെന്നുള്ളതുകൊണ്ടുമാണെന്നു കേരള ജനത വിശ്വസിക്കുന്നു.
‘എന്തു കിട്ടും’ എന്നു മാത്രം കണക്കു കൂട്ടുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയാണ് അങ്ങ്. അതുകൊണ്ടാണ് അധികാരം കിട്ടില്ല, പിന്നെനിക്കെന്തു പ്രയോജനം, ഞാനെന്തിനു നിൽക്കണം എന്നു മാത്രം ചിന്തിച്ച് അങ്ങ് കിട്ടിയതും വാരിക്കൂട്ടി സ്ഥലം കാലിയാക്കാൻ വെമ്പുന്നത്.
ആതാർത്ഥതയും ആർജവവും സേവനവും ത്യാഗവും ഒന്നുമില്ലാത്ത രാഷ്ട്രീയ ‘ജോലി’.
അങ്ങേയ്ക്കു പറഞ്ഞിട്ടുള്ളതല്ല സർ പൊതുപ്രവർത്തനം.
നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണം. നാടിൻ്റെ നന്മയ്ക്കായി അങ്ങതു നിർത്തണം. അങ്ങയെകൊണ്ട് നാടിനും നാട്ടാർക്കും ആദ്യമായി ഒരു പ്രയോജനം ഉണ്ടാവട്ടെ.
അങ്ങേയ്ക്കു പ്രഫുല്ലമായ മറ്റൊരു ബിസിനസ് ജീവിതം ആശംസിക്കുന്നു.
അങ്ങില്ലാത്ത കേരളത്തിന് മഹത്തായ അഭ്യുന്നതിയും നേരുന്നു.
ഭാവുകങ്ങളോടെ,
പണത്തിനും പദവിക്കും അധികാരത്തിനുമായല്ലാതെ ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരിൽ ഒരാൾ.’






