‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറുക്കി കെസി വേണുഗോപാൽ പക്ഷം
തിരുവനന്തപുരം:വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരുമെന്നും ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രിയെന്നും ടി എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ‘കെസി വേണുഗോപാൽ’ എന്ന് ഉത്തരം ഏറെക്കുറെ ഉറപ്പിക്കപ്പെടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന.ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാൽ കെ സി തന്നെ കേരള മുഖ്യമന്ത്രിയായി വരാനാണ് സാധ്യത.
അതിനിടെ ‘ഒസിക്ക് ശേഷം കെസി… കുഞ്ഞൂഞ്ഞിന് ശേഷം കെസി…’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കേരളത്തിൽ മാത്രമല്ല,ഡൽഹിയിലും വ്യാപകമായി ഉയർത്തുകയാണ് കെ.സി അനുയായികൾ.ഡൽഹി കേരളാ ഹൌസിലും ഇന്ദിരാഭവന് മുന്നിലും ഡിസിസി ഓഫീസുകൾക്ക് മുന്നിലും ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്നതിലൂടെ എ ഗ്രൂപ്പിന്‍റെ പിന്തുണയും ഈ വിഭാഗം ലക്ഷ്യമിടുന്നു.നിലവിൽ എ ഗ്രൂപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല.

50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം.പുതിയ എംഎല്‍എമാരില്‍ ബഹുഭൂരിഭാഗവും കെസിയ്ക്കൊപ്പമാണെന്നാണ് ആ ക്യമ്പിൻ്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ പുലര്‍ത്തിയ അതീവ ജാഗ്രതയും വിശ്വസ്തരെ സുരക്ഷിതമായ സീറ്റുകളില്‍ എത്തിച്ചതും ഇപ്പോള്‍ അദ്ദേഹത്തിന് തുണയാകുന്നു.
എഐസിസി നിരീക്ഷകര്‍ എംഎൽഎമാരുടെ മനമറിയാൻ തിരുവനന്തപുരത്തെത്തുന്നതോടെ ഉദ്വേഗം മുറുകും. എംഎല്‍എമാരുടെ മനമറിയാന്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ച നടന്നേയ്ക്കാം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള പച്ചക്കൊടിയുണ്ടെന്നാണ് അനുയായികളുടെ വിശ്വാസം.ഡല്‍ഹി കേന്ദ്രീകരിച്ച് കരുനീക്കങ്ങള്‍ നടത്തുന്ന കെ.സി, കേരളത്തിലെ എംഎല്‍എമാരില്‍ ബഹുഭൂരിഭാഗത്തിൻ്റെയും പിന്തുണ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം.
സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം.കെ.സി വേണുഗോപാലിനായി കെ.മുരളീധരനെ നേരിട്ടുകണ്ട കെപിസിസി മുൻ പ്രസിഡൻ്റ് കെ.സുധാകരൻ എംപി അക്കാര്യം മറച്ചുവച്ചുമില്ല.
സോഷ്യല്‍ മീഡിയയില്‍ ‘കെസി ‘ പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴും വി.ഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടേയും ക്യാമ്പുകളും കടുത്ത പ്രചാരണത്തിലാണ്.പരമാവധി എംഎൽഎമാരെ കൂടെ നിർത്താനുള്ള തന്ത്രങ്ങളിലാണ് ഇരുവരും.എംഎൽഎമാരോട് നേരിട്ട് സംസാരിച്ചും കണ്ടും പിന്തുണ തേടുന്ന ഇരുവരും എംഎൽഎമാരുടെ അടുത്ത ആളുകളോടും തങ്ങൾക്കായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്.
സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.നമ്പറിലല്ല കാര്യമെന്നാണ് സതീശൻ ചേരി ആവർത്തിക്കുന്നത്. ടീം യുഡിഎഫിൻറെ നായകനെ എങ്ങിനെ സാങ്കേതിക കാര്യം പറഞ്ഞ് മാറ്റി നിർത്തുമെന്നാണ് ചോദ്യം.
മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ വടംവലി മുറുകുമ്പോള്‍ ഘടകകക്ഷികളുടെ നിലപാടും നിര്‍ണ്ണായകമാകും.വി.ഡി സതീശനോട് മുസ്ലീം ലീഗ് നേതൃത്വത്തിനുള്ള ആഭിമുഖ്യം മറ്റ് രണ്ടു കൂട്ടരെയും ആശങ്കപ്പെടുത്തുന്നുണ്ട്.മുസ്ലിംലീഗ് എംഎൽഎമാരുടെ എണ്ണത്തെ മാറ്റി നിർത്തിയാലും യുഡിഎഫിന ഭൂരിപക്ഷമുണ്ടെന്ന കണക്കുകൂട്ടലിൽ ലീഗിൻ്റെ അനർഹ അവകാശവാദം അംഗീകരിക്കേണ്ടതില്ലെന്ന പ്രതികരണം പോലും ഉണ്ടായേക്കാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും കോൺഗ്രസിന് 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തിന് ഇത്തവണ വഴങ്ങേണ്ടതില്ലെന്നതിൽ കോൺഗ്രസ് നേതാക്കൾ നിലവിൽ ഒറ്റക്കെട്ടാണ്.






