‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

യു.ഡി.എഫ് ജയം നേരിയതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള വി ഡി സതീശന്‍റെ വഴി അത്ര എളുപ്പമാകില്ല
തിരുവനന്തപുരം: വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയിച്ചാൽ അഞ്ച് വർഷവും ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയെ നയിച്ച വി ഡി സതീശന് തന്നെയാവും വിജയത്തിൻ്റെ ഫുൾ ക്രഡിറ്റും മുഖ്യമന്ത്രി സ്ഥാനവുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ന്യൂസ് 18 ചാനൽ ന്യൂസ് എഡിറ്ററുമായ ആർ.കിരൺബാബു.’നായകരുടെ നാളെ’ പംക്തിയിലാണ് ഈ വിലയിരുത്തൽ.അതേസമയം,യുഡിഎഫിന് തോൽവിയാണ് ഉണ്ടാകുന്നതെങ്കിൽ പ്രധാന പദവികൾ ഒന്നും കിട്ടാതെ വി.ഡി സതീശന് ഏറെക്കുറെ രാഷ്ട്രീയ വനവാസത്തിലേക്ക് കുറേക്കാലത്തേക്കെങ്കിലും പോകേണ്ടിയും വരുമെന്ന് കിരൺബാബു വിലയിരുത്തുന്നു.

ആർ.കിരൺബാബു
കിരൺബാബുവിൻ്റെ കുറിപ്പ് വായിക്കാം
വി ഡി സതീശൻ – ജയിച്ചാൽ മുഖ്യമന്ത്രി, തോറ്റാൽ വനവാസം.
കോൺഗ്രസിൻ്റെ ഇതുവരെയുളള മുഖ്യമന്ത്രിമാരിൽ നിന്നും പ്രതിപക്ഷ നേതാക്കളിൽ നിന്നും വ്യത്യസ്തനാണ് വി ഡി സതീശൻ. പ്രവർത്തന ശൈലിയിൽ കോൺഗ്രസിൽ തലമുറമാറ്റം സാധ്യമാക്കിയ നേതാവ്. പക്ഷേ, സ്ഥാനാർഥി നിർണയം വന്നതോടെ കോൺഗ്രസ് വീണ്ടും പഴയ ശൈലിയിലേക്ക് തന്നെ മടങ്ങി. ഉറച്ച നിലപാടും ഷാർപ്പ് അറ്റാക്കിംഗുമാണ് ശൈലി. വഴക്കവും നയതന്ത്രവും കുറവാണ്. നിലപാടും ശൈലിയും സൃഷ്ടിച്ച ആരാധാകരും ശത്രുക്കളും വേണ്ടുവോളമുണ്ട്. ശക്തിയും ദൗർബല്യവും അതു തന്നെയാണ്. ഒരേ പോലെ സമുദായ നേതാക്കളിൽ പലരും എതിർക്കുന്ന മറ്റൊരു നേതാവുണ്ടാകില്ല.
2006-11 ലെ വി എസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ ആക്രമണ നിരയുടെ മുനയായി നിന്നാണ് ഒന്നാം നിര നേതാക്കളുടെ പട്ടികയിലേക്ക് ഉയർന്നത്. പക്ഷേ 2011 ൽ യു ഡി എഫിന് അധികാരം കിട്ടിയപ്പോൾ മന്ത്രി സ്ഥാനം നൽകാതെ സ്പീക്കർ സ്ഥാനത്തേക്കാണ് സതീശനെ പരിഗണിച്ചത്. അത് പക്ഷേ സതീശൻ സ്വീകരിച്ചില്ല. 2021 ലെ പ്രതീക്ഷിത ജയം യു ഡി എഫിന് നഷ്ടമായതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ പ്രതിപക്ഷ നേതാവായത്. യു ഡി എഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ പലരുണ്ടാവും. പക്ഷേ തോറ്റാൽ എല്ലാ പഴിയും സതീശന് തന്നെയാവും.

വി ഡി സതീശൻ
സാധ്യത ഒന്ന്
വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയം. കഴിഞ്ഞ അഞ്ച് വർഷവും ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയെ നയിച്ച വി ഡി സതീശന് തന്നെയാവും വിജയത്തിന്‍റെ ഫുൾ ക്രഡിറ്റ്. ജനങ്ങൾക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർക്ക് മുന്നിലും സതീശന്‍റെ ഗ്രാഫ് ഉയരും. സതീശൻ ശൈലിയുടെയും ഉറച്ച നിലപാടിന്റെയും വിജയമായി അത് മാറും.
മുഖ്യമന്ത്രി സ്ഥാനം സ്വാഭാവികമായും സതീശന് ലഭിക്കും.
പക്ഷേ പാർട്ടി കോൺഗ്രസാണ്, ജയിച്ചാലും തോറ്റാലും തർക്കിക്കാനും അധികാരം പിടിച്ചെടുക്കാനുമുളള പോര് ഉണ്ടാവും. ഈ ശീലം ഇത്തവണ മാത്രമായി മാറും എന്നൊന്നും കരുതാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും അവരെ പിന്തുണയ്ക്കാനും ആളുണ്ടാവും. എം എൽ എമാരുടെ ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന പതിവ് പക്ഷേ ഈ സാഹചര്യത്തിൽ നടക്കണമെന്നില്ല. ഇനി അങ്ങനെ നോക്കിയാലും ജനവികാരം തളളി സതീശനെ തളളിക്കളയാൻ മറുപക്ഷം നിൽക്കുന്ന എം എൽ എമാരടക്കം മടിക്കും. കേരളത്തിലെ കോൺഗ്രസിനും ഹൈക്കമാൻഡിനും യു ഡി എഫ് ഘടകകക്ഷികൾക്കും സതീശനെ അംഗീകരിക്കേണ്ടി വരും. വമ്പൻ ജയമെങ്കിൽ മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പ് വിഭജനത്തിലും അടക്കം സതീശന്‍റെ അഭിപ്രായത്തിനാവും മേൽക്കൈ
സാധ്യത രണ്ട്
നേരിയ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയം.
പത്ത് വർഷത്തെ പ്രതിപക്ഷ വാസത്തിന് ശേഷം ഭരണം തിരിച്ചു പിടിച്ചതിന്‍റെ ക്രെഡിറ്റ് സതീശന് ലഭിക്കുമെങ്കിലും വിജയത്തിന് അവകാശികളായി മറ്റ് പലരും വരും. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള സതീശന്‍റെ വഴി അത്ര എളുപ്പമാകില്ല. എം എൽ എമാരുടെ ഭൂരിപക്ഷം നോക്കി തീരുമാനം എടുക്കാൻ സമ്മർദ്ദം ഉണ്ടാവും. അവിടെ ആർക്കാവും മേൽക്കൈ ലഭിക്കുക എന്നത് ഉറപ്പിച്ച് പറയാനാവില്ല. പക്ഷേ സ്ഥാനാർഥി നിർണയത്തിലെ പോലെ അപ്പോൾ അതിനു വഴങ്ങാൻ സതീശൻ തയ്യാറായേക്കില്ല. മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയലേക്കില്ലെന്ന നിലപാടിലേക്ക് പോകാനുളള സാധ്യതയും തളളാനാവില്ല. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ അധികാരത്തിൽ നിന്ന് മാറി നിൽക്കാൻ സതീശൻ മടിക്കില്ല.
മുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പ് വിഭജനത്തിലും വലയ വിട്ടുവീഴ്ചയ്ക്കും സമവായത്തിനും തയ്യാറാകേണ്ടി വരും

സാധ്യത മൂന്ന്
യു ഡി എഫിന് പരാജയം.
അതിനി നേരിയതോ കനത്തതോ എന്നൊന്നും നോക്കേണ്ടതില്ല. ഫുൾ പഴിയും സതീശന് തന്നെയാവും.യുഡിഎഫിന് അറുപതിന് മേൽ സീറ്റ് നേടാനായാൽ വലിയ പരിക്കില്ലാതെ പിടിച്ചു നിൽക്കാനാവും എന്നു മാത്രം. തോൽവി സതീശൻ ശൈലിയുടെ പരാജയമായും വിലയിരുത്തപ്പെടും. അതുവരെയുളള അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് മറ്റ് നേതാക്കളെല്ലാം അതിൽ ഒന്നിക്കും. സമുദായ നേതാക്കളെ പിണക്കിയത് മുതൽ കൂട്ടായ തീരുമാനം ഇല്ലാതെ സ്വന്തം വഴിക്കുളള പോക്ക് വരെ ചോദ്യം ചെയ്യപ്പെടും. ചുരുക്കം ചില യുവ നേതാക്കൾ ഒഴികെ കോൺഗ്രസിൽ നിന്നാരും പ്രതിരോധവുമായി എത്താനും വഴിയില്ല. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വേറെ നേതാക്കൾ വരും.
ജയിച്ചാൽ ടീം യു ഡി എഫിൻ്റെ ജയം, തോറ്റാൽ വ്യക്തിപരമായി തന്‍റെ പരാജയം, യു ഡി എഫ് തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകും. ഇതാണ് സതീശൻ നേരത്തെ പറഞ്ഞത്. അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും ആവർത്തിച്ചു. തോൽവിയാണ് ഉണ്ടാകുന്നതെങ്കിൽ പ്രധാന പദവികൾ ഒന്നും കിട്ടാതെ ഏറെക്കുറെ രാഷ്ട്രീയ വനവാസത്തിലേക്ക് കുറേക്കാലത്തേക്കെങ്കിലും പോകേണ്ടിയും വരും.






