‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”

കഴിഞ്ഞ ഒരു പതിറ്റാണ്ട് സി പി എമ്മിനും ഇടതു മുന്നണിക്കും ഒറ്റ അച്ചുതണ്ടേ ഉണ്ടായിരുന്നുളളു- പിണറായി വിജയൻ
തിരുവനന്തപുരം:എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളില്ലാത്ത നേതാവായി മാറുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ന്യൂസ് 18 ചാനൽ ന്യൂസ് എഡിറ്ററുമായ ആർ.കിരൺബാബു.’നായകരുടെ നാളെ’ പംക്തിയിലാണ് ഈ വിലയിരുത്തൽ.എന്നാൽ,തൊണ്ണൂറിലേറെ സീറ്റുകളുമായി യു ഡി എഫ് വിജയിച്ചാൽ കേരള രാഷ്ട്രീയത്തിൽ പിണറായി യുഗത്തിന്‍റെ അവസാനമാകുമെന്നും കിരൺബാബു ചൂണ്ടിക്കാട്ടുന്നു .

ആർ.കിരൺബാബു
കിരൺബാബുവിൻ്റെ വിലയിരുത്തൽ വായിക്കാം:
വിജയിച്ചാൽ അജയ്യനായി മാറും വിജയൻ. . തുടർച്ചയായി മൂന്നും തവണയും മുഖ്യമന്ത്രിയാവുക എന്ന തകർക്കാൻ പ്രയാസമായ റെക്കാർഡിന് ഉടമയാകും. കാലം എത്ര കഴിഞ്ഞാലും കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രകാശം പരത്തി നിൽക്കും ആ സാന്നിധ്യം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ചരിത്രം എടുത്താൽ കേരളത്തിന്‍റെ ഒന്നാം നമ്പർ പാർട്ടി സി പി എമ്മാണ്. ആ പാർട്ടി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിൽ ആദ്യ ഒന്നര പതിറ്റാണ്ട് കാലവും ചുറ്റി തിരിഞ്ഞത് രണ്ട് അച്ചുതണ്ടുകളെ ചുറ്റിയായിരുന്നു. വി എസ് അച്യുതാനന്ദനും പിണറായി വിജയനും. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് സി പി എമ്മിനും ഇടതു മുന്നണിക്കും ഒറ്റ അച്ചുതണ്ടേ ഉണ്ടായിരുന്നുളളു. അത് പിണറായി വിജയനാണ്. പിണറായി തീരുമാനിക്കുന്നതേ പാർട്ടിയിലും മുന്നണിയിലും നടന്നിട്ടുളളു. പാർട്ടി തീരുമാനങ്ങളുടെയും ഇടതു മുന്നണി ഭരണത്തിന്‍റെയും നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഏക അധികാരിയും അവകാശിയും പിണറായി വിജയനാണ്.

പിണറായി വിജയൻ
സാധ്യത ഒന്ന്:
90 ലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി ജയം. അങ്ങനെയെങ്കിൽ പിണറായിയാണ് ശരി പിണറായി മാത്രമാണ് ശരി എന്ന നിലയിലേക്ക് സി പി എമ്മും ഇടതു മുന്നണിയും കേരളവും മാറും. പാർട്ടിയിലും കേരളത്തിലും ചോദ്യം ചെയ്യാനാവത്ത അനിഷേധ്യ നേതാവായി പിണറായി മാറും. മുഖ്യമന്ത്രി ആരാവും എന്ന ചോദ്യം പോലും ഉയരില്ല. മന്ത്രിമാരാരാവണം എന്നതും പിണറായിയുടെ തീരുമാനം മാത്രമാകും. കേരളത്തിന്‍റെ പിതൃസ്വരൂപമായി പിണറായി വിജയൻ എന്ന മനുഷ്യൻ മാറും. ദേശീയ തലത്തിൽ സംഘപരിവാർ വിരുദ്ധ ചേരിയുടെ നേതാവായി കൂടി ഉയരും.
അടുത്ത പാർട്ടി കോൺഗ്രസിന് ശേഷവും പിബിയിൽ തുടരും.
ഈ സാധ്യതയിൽ ഏറ്റവും കനത്ത തിരിച്ചടിയും തകർച്ചയും നേരിടേണ്ടി വരുന്നത് കോൺഗ്രസിനാകും. പരസ്യ കലാപത്തിലേക്ക് യു.ഡി.എഫും കോൺഗ്രസ് മാറും. പ്രതിപക്ഷ നേതാവ് ആരാവണം എന്നതിലടക്കം കടുത്ത തർക്കത്തിലേക്ക് നീങ്ങും. നിലവിലെ ആരോഗ്യവസ്ഥയിൽ നേരിടാൻ കഴിയാത്തത്ര വലിയ തകർച്ചയിലേക്കാവും കോൺഗ്രസ് നീങ്ങുക.
സാധ്യത രണ്ട്:
നേരിയ ഭൂരിപക്ഷത്തിൽ ഇടതു മുന്നണി ജയം. മൂന്നാം തവണയും ജയം ആവർത്തിക്കാനായി എന്ന കാരണത്താൽ പിണറായി വിജയന്‍റെ നേട്ടമായി തന്നെ വിലയിരുത്തപ്പെടും. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി ആവും എന്നതിലും സംശയമില്ല. പക്ഷേ പാർട്ടിയിലും സർക്കാരിലും സമ്പൂർണാധിപത്യം പിണറായി വിജയന് തുടരാനാവില്ല. പാർട്ടിയിലെ ഭിന്ന സ്വരങ്ങൾ കൂടി കണക്കിലെടുത്തേ മുന്നോട്ടു പോകാനാകൂ. ക്രമേണ പാർട്ടിയിലെ സമ്പൂർണാധിപത്യത്തിൽ ഇടിവുണ്ടാകും. സർക്കാർ കാലാവധി തീരും മുമ്പ് മുഖ്യമന്ത്രി സ്ഥാനം കൈമാറേണ്ടിയും വന്നേക്കാം.

പിണറായി വിജയൻ
സാധ്യത മൂന്ന് :
ഇടതു മുന്നണിക്ക് നേരിയ പരാജയം.
ഇടതു മുന്നണി പരാജയത്തിന്‍റെ പഴി മുഖ്യമായും കേൾക്കേണ്ടി വരിക പിണറായി വിജയനാകും. പക്ഷേ പരാജയം നേർത്തായതിനാൽ വരും വർഷങ്ങളിലും പാർട്ടിയിൽ കാര്യമായ പരിക്കില്ലാതെ പിണറായി വിജയന് നേതൃത്വത്തിൽ തുടരാം. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണോ എന്നത് പിണറായി തന്നെ തീരുമാനിക്കും. ഏറ്റെടുക്കുന്നില്ലെങ്കിൽ പകരം ആരു വരണമെന്നതിലും പിണറായിയുടെ അഭിപ്രായത്തിന് തന്നെയാവും മേൽക്കൈ. ചുരുക്കി പറഞ്ഞാൽ പിണറായി സ്വയം മാറി നിന്നാൽ ആര് പകരം വേണമെന്നതിലും തീരുമാനം പിണറായിയുടേതാകും.
സാധ്യത നാല്
ഇടതു മുന്നണിക്ക് സമ്പൂർണ പരാജയം.
തൊണ്ണൂറിലേറെ സീറ്റുകളുമായി യു ഡി എഫ് വിജയിച്ചാൽ കേരള രാഷ്ട്രീയത്തിൽ പിണറായി യുഗത്തിന്‍റെ അവസാനമാകും. പരാജയത്തിന്‍റെ പഴി പൂർണമായും പിണറായിക്ക് മാത്രമാകും ഏറ്റെടുക്കേണ്ടി വരിക. പാർട്ടിയിൽ ഇപ്പോഴുളള കരുത്ത് വല്ലാതെ ചോരുകയും ഇപ്പോൾ ഒപ്പം നിൽക്കുന്നവർ അടക്കം പാർട്ടിക്ക് ഉളളിലും പുറത്തും വിമശനവുമായി രംഗത്ത് വരികയും ചെയ്യും. പ്രതിപക്ഷ നേതാവ് ആരാവണം എന്നതിൽ അപ്പോൾ പാർട്ടിയിൽ രൂപപ്പെടുന്ന ശാക്തിക ചേരിയാവും തീരുമാനം എടുക്കുക. അടുത്ത പാർട്ടി കോൺഗ്രസോടെ പിണറായി ഒഴിയും.
ഈ നാല് സാധ്യതകൾക്ക് ഒപ്പം പിണറായിയുടെ ഭാവി നിശ്ചയിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. അത് ബി ജെ പി അക്കൗണ്ട് തുറക്കുമോ മൂന്നിലേറെ എം എൽ എമാർ ഉണ്ടാവുമോ എന്നതാണ്. ഇടതു മുന്നണി ജയിച്ചാലും തോറ്റാലും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ ആയില്ലെങ്കിൽ അതിന്‍റെ ക്രഡിറ്റ് പിണറായിക്കാവും. ഇന്ത്യയിലെ സംഘപരിവാർ വിരുദ്ധ പോരാട്ട നിരയിൽ പിണറായിയുടെ സ്ഥാനം ഉയർന്നു തന്നെ നിൽക്കും. മറിച്ച് ഇടതു മുന്നണി ജയിച്ചാലും തോറ്റാലും ബി ജെ പി എം എൽ എമാരുടെ എണ്ണം മൂന്നിൽ കൂടിയാൽ അവിടെ മുഖ്യ പഴി കേൾക്കേണ്ടി വരിക പിണറായിയാകും. ഡീൽ ആരോപണം അടക്കം കേൾക്കേണ്ടി വരും. സാധ്യതകൾ ഇങ്ങനെ പലതുണ്ട്. ഇതിൽ ഏതാവും നേതാക്കളെ കാത്തിരിക്കുന്ന നാളെ എന്നറിയാൻ വോട്ടെണ്ണും വരെ കാത്തിരിക്കാം.






