‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും ജി.പ്രമോദ് കുമാർ
തിരുവനന്തപുരം:ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കണെന്ന് കോൺഗ്രസ് സഹയാത്രികനും യുഎൻ വികസന പദ്ധതിയുടെ മുൻ ഉപദേശകനുമായ ജി.പ്രമോദ് കുമാർ. 2016 മുൻപ് ഇവിടെയൊന്നും റോഡുകൾ ഉണ്ടായിരുന്നില്ല, സ്കൂളുകളും ആശുപത്രികളും ഉണ്ടായിരുന്നില്ല, മനുഷ്യൻ മുട്ടിലിഴയുകയിരുന്നു എന്നൊക്കെയുള്ള ധ്വനിയിൽ തള്ളി മറിക്കുമ്പോൾ ഏറ്റു പാടുന്ന ഒരു ചൂഷക ബെനിഫിഷ്യറി ഇക്കോസിസ്റ്റം മാത്രമാണ് നിങ്ങളുടെ കോണ്ട്രിബൂഷൻ.മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, അഴിമതി വീരനായ റാവുവിനെ രാഷ്ട്രീയവനവാസത്തിനയച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും പ്രമോദ് കുമാർ.

ജി.പ്രമോദ് കുമാർ
ജി.പ്രമോദ് കുമാർ എഴുതിയത് വായിക്കാം:
‘കേരളത്തിലെ അന്തങ്ങൾക്ക് ആകെ എടുത്ത് വീശി മേനി പറയാവുന്നത് കേരളത്തിന്‍റെ വികസന സൂചികകൾ മാത്രമാണ്. ആ വികസന സൂചികകൾ ഉണ്ടായത് അന്തങ്ങളുടെ എന്തെങ്കിലും പ്രത്യേകിച്ചുള്ള റോൾ കാരണമേയല്ല. അതിനെക്കുറിച്ച് പല പ്രാവശ്യം കണക്കുകൾ സഹിതം എഴുതിയിട്ടുള്ളതു കൊണ്ട് എഴുതുന്നില്ല.അതുണ്ടാകുന്നതിൽ നമ്മുടെ ചരിത്രപരമായ കാരണങ്ങൾക്കു പുറമെ അവയൊക്കെ ഇപ്പോഴും നില നിൽക്കുന്നതും, കൂടുതൽ മെച്ചപ്പെടുന്നതും എന്റർപ്രൈസിങ് ആയ മലയാളി സെൽഫ്-ഫിനാൻസ് ചെയ്യുന്നതു കൊണ്ടാണ്.
ഇത് പറയാൻ കാരണം തെലങ്കാനയിലെ ഡാഷ് മോന് മറുപടി കൊടുക്കുമ്പോൾ മേനി പറയാൻ സത്യമായി ഇത് മാത്രമേ ഉള്ളൂ എന്നത് കൊണ്ടാണ്, ബാക്കിയൊക്കെ ശുദ്ധ പുളുവാണ്. പക്ഷെ തെലങ്കാന ഇതൊക്കെ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. ലോകത്തുള്ള സകല ടെക്നോളജി ഭീമന്മാരും അവിടെ വരുന്നത് അവർ പറയുന്നതൊന്നും പുളുവല്ലാത്തതു കൊണ്ടാണ് – അതിൽ ഏറ്റവും മുന്നിൽ ആവശ്യം പോലെ മിടുക്കരായ ഉദ്യോഗാർഥികളെ കിട്ടും എന്നതാണ്, അല്ലാതെ തല്ലുകൊള്ളികളെ അല്ല. പത്തു ശതമാനത്തിലേറെ സാമ്പത്തിക വളർച്ചയും, നമ്മുടെ പകുതി തൊഴിലില്ലായ്മയും ഉള്ള സ്ഥലമാണ്. സൂചികകളുടെ കാര്യത്തിൽ തീർച്ചയായും പിറകിലാണ് കാരണം കേരളത്തിന്‍റെ ചരിത്രപരമായ ഒരാനുകൂല്യവുമില്ലായിരുന്ന ഒരു പ്രദേശമാണ്, പക്ഷെ അവർ വളരെ വേഗം മുന്നോട്ടു വരുന്നുണ്ട്. ഇവിടെ നിന്നും നല്ല ജോലികൾക്കായി മലയാളി ചെറുപ്പക്കാർ ധാരാളമായി അങ്ങോട്ടാണ് ഓടിപ്പോകുന്നത്, അവരിങ്ങോട്ടു വരുന്നില്ല.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സോണിയാ ഗാന്ധിയും
കേരളത്തിന്‍റെ സാമ്പത്തിക വളർച്ച പ്രധാനമായും റെമിറ്റൻസ് കാരണമാണ് – വരുമാനത്തിന്‍റെ മുപ്പതു ശതമാനം. ഇതിന്‍റെ സിംഹഭാഗവും ഉപഭോഗത്തിനും ഇൻവെസ്റ്റ്മെൻ്റിനും ആയി ഉപയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മൾട്ടീപ്ലയർ ഇഫക്ടറ്റ് നോക്കിക്കഴിഞ്ഞാൽ, റെമിറ്റൻസ് ഇല്ലെങ്കിൽ കേരളത്തിന്റെ GSDP പാതിയിലേറെ ചുരുങ്ങിയേനെ, സാമ്പത്തിക വളർച്ച ഒരു പക്ഷെ വല്ല രണ്ടോ മൂന്നോ ശതമാനത്തിൽ നിന്നേനെ. ഇവിടെ എന്താണുള്ളത് വളരാൻ? ഈ റെമിറ്റൻസ് വിദേശത്തു നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടെന്നു മറക്കരുത്. ഈ റെമിറ്റൻസ് അന്തങ്ങളുടെ എന്തെങ്കിലും കോണ്ട്രിബൂഷൻ ആണോ? അല്ല, അതും മുൻപ് പറഞ്ഞ വികസന സൂചികകൾ മൂലമുണ്ടായ മാനുഷിക വിഭവ ശേഷിയുടെ റിസൾട്ട് ആണ്. തെലങ്കാനയ്ക്ക് ഈ റെമിറ്റൻസ് ഇല്ല. എന്നിട്ടും അവർ വൻവേഗത്തിൽ വളരുന്നു.
പോയിന്‍റ് ഒന്നേ ഉള്ളൂ, ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക. 2016 മുൻപ് ഇവിടെയൊന്നും റോഡുകൾ ഉണ്ടായിരുന്നില്ല, സ്കൂളുകളും ആശുപത്രികളും ഉണ്ടായിരുന്നില്ല, മനുഷ്യൻ മുട്ടിലിഴയുകയിരുന്നു എന്നൊക്കെയുള്ള ധ്വനിയിൽ തള്ളി മറിക്കുമ്പോൾ ഏറ്റു പാടുന്ന ഒരു ചൂഷക ബെനിഫിഷ്യറി ഇക്കോസിസ്റ്റം മാത്രമാണ് നിങ്ങളുടെ കോണ്ട്രിബൂഷൻ.
പിന്നെ ഒരു കാര്യം കൂടി, മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, അഴിമതി വീരനായ റാവുവിനെ രാഷ്ട്രീയവനവാസത്തിനയച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോൻ.’






