മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഎം

ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു.
അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിച്ച് സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെല്ലാം സിപി എം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്.
ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ട് പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. മഴ ഒഴിയുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഎം നിർദേശിച്ചു.
മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങിയ എല്ലാവരെയും സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്‌തു.






