‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ വീടെവിടെ’ എന്ന പാട്ട് തിയ്യറ്റർ ഇളക്കി മറിച്ചു’

‘സ്വർണം കട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വലിയ കോലാഹലം സൃഷ്ടിച്ചവരിലേക്ക് തന്നെ അന്വേഷണം എത്തുന്നതാണ് ഫസ്റ്റ് ഹാഫിലെ ട്വിസ്റ്റ്’
തിരുവനന്തപുരം::കേരള ഇലക്ഷൻ 2026 ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തക കെ.കെ ഷാഹിന.സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നർമത്തിലൂടെ ഈ കുറിപ്പിൽ ഷാഹിന അവതരിപ്പിക്കുന്നു.നാലു മണിക്കൂറിനുള്ളിൽ ആയിരത്തിലേറെപ്പേരാണ് പോസ്റ്റ് ലൈക് ചെയ്തത്.’നൂറുകോടി ക്ലബിൽ’കയറുമോ എന്നറിയാൻ മെയ് 4വരെ കാത്തിരിക്കണമെന്ന് പറയുന്ന പോസ്റ്റിൽ ‘കുറഞ്ഞത് 75 മുതൽ 80 വരെയെങ്കിലും കളക്റ്റ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്’ എന്ന് ഷാഹിന വ്യക്തമാക്കുന്നു.ഇൻ്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ്(2023),ചമേലിദേവി ജയിൻ അവാർഡ് എന്നിവ ഉൾപ്പെടെ പ്രശസ്ത പുരസ്കാരങ്ങൾക്കർഹയായ ഷാഹിന ‘ഔട്ട്ലുക്’മാഗസിൻ സീനിയർ എഡിറ്ററാണ്.

കെ കെ ഷാഹിന
കെ.കെ ഷാഹിനയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
Kerala Election 2026
ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.
ഒരേ സമയം രണ്ട് കുറ്റകൃത്യങ്ങളുടെ അന്വേഷണമാണ് നടക്കുന്നത്. ആദ്യ പകുതിയെ മുന്നോട്ട് കൊണ്ട് പോകുന്നത് ഒരു ക്ഷേത്രത്തിലെ സ്വർണമോഷണമാണ്. പേഴ്സണൽ ട്രോമ ഒന്നും ഇല്ലാത്ത ഉദ്യോഗസ്ഥരാണ് ഇൻവെസ്റ്റിഗേഷൻ നടത്തിയത് എന്നതിനാൽ അന്വേഷണം പെട്ടെന്ന് തീർന്നു. ഒട്ടും നോൺ ലീനിയർ അല്ലാത്ത ഫ്ലാറ്റ് ആയ ട്രാക്ക്, ഫസ്റ്റ് ഹാഫ് അല്പം ലാഗ് അടിപ്പിച്ചു എന്ന് പറയാം.
എന്നാൽ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നത് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലാണ്. സ്വർണം കട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വലിയ കോലാഹലം സൃഷ്ടിച്ചവരിലേക്ക് തന്നെ അന്വേഷണം എത്തുന്നതാണ് ഫസ്റ്റ് ഹാഫിലെ ട്വിസ്റ്റ്.
ഇത് സേതുരാമ അയ്യർ സിബിഐ യുമായി ചെറിയ സാമ്യം ഉണ്ടെന്ന് റിവ്യൂവേഴ്‌സ് പറയുന്നുണ്ട്. കുറ്റം തെളിയിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഒക്കെ ഉണ്ടാക്കിയ ടെയ്ലർ മണി ആണല്ലോ യഥാർത്ഥ വില്ലൻ. സമാനമായ ഒരു ട്വിസ്റ്റ് ആണെന്ന് പറയാം. എന്തായാലും സെക്കന്‍റ് ഹാഫ് തീ ആയിരിക്കും എന്ന സൂചന കൊടുത്തു കൊണ്ടാണ് ഫസ്റ്റ് ഹാഫ് അവസാനിക്കുന്നത്.
കാണാതായ ഒരു ആപ്പിന്‍റെ മിസ്റ്ററിയിൽ നിന്നാണ് സെക്കന്‍റ് ഹാഫ് തുടങ്ങുന്നത്. ആപ്പിലൂടെ സമാഹരിച്ച ഫണ്ടിനെ ചുറ്റി പറ്റിയുള്ള അന്വേഷണമാണ് രണ്ടാം പകുതിയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ഒരു മലയോര ഗ്രാമത്തിൽ പണിയാത്ത വീടുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രേക്ഷകരെ ശരിക്കും ത്രില്ലടിപ്പിക്കുന്നതാണ്.
ഒന്നാം പകുതിയേക്കാൾ രസകരമായാണ് രണ്ടാം പകുതി നീങ്ങുന്നതെങ്കിലും തമാശ ഉണ്ടാക്കാൻ വേണ്ടി എഴുതി ചേർത്ത ചില റോളുകൾ കല്ല് കടിയായി.
രേവന്ത് റെഡ്‌ഡി എന്ന തെലുഗു നടന്‍റെ കാമിയോ റോൾ ആണ് ഇങ്ങനെ പാളിപ്പോയത്. വോട്ടിനു പണം എന്ന തെലുഗു ചിത്രത്തിലെ അഭിനയം കണ്ടാവാം ഒരു പക്ഷേ ഇദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. നിയമസഭയിൽ വോട്ടിനു വേണ്ടി ഒരു എം എൽ എ യെ പണം കൊടുത്തു സ്വാധീനിക്കുന്ന റോളിലാണ് രേവന്ത് റെഡ്‌ഡി അഭിനയിച്ചത്. എന്നാൽ തെലുങ്ക് അല്ല മലയാളം എന്ന് മനസ്സിലാക്കുന്നതിൽ തിരക്കഥാകൃത്തുക്കൾക്ക് പിഴച്ചു. തെറിയും സ്ലാപ് സ്റ്റിക് കോമഡിയുമായി തെലുഗു നടൻ കാണികളുടെ കൂവൽ ഏറ്റു വാങ്ങി. ഫസ്റ്റ് ഹാഫിൽ കമലഹാസന്‍റെയും മോഹൻലാലിൻ്റെയും കാമിയോ എൻട്രി വലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും ബോറായില്ല.
പാട്ടുകളാണ് മറ്റൊരു പ്രധാന ആകർഷണം. ഫസ്റ്റ് ഹാഫിലെ പോറ്റിയെ കേറ്റിയെ എന്ന പാട്ട് വമ്പൻ ഹിറ്റായി. എന്നാൽ രണ്ടാം പകുതിയിലെ ഫണ്ടെവിടെ വീടെവിടെ എന്ന പാട്ട് തിയ്യറ്റർ ഇളക്കി മറിച്ചു. ഈ പാട്ടാണ് ഒരു പ്രധാന സർപ്രൈസ് പാക്കേജ്. ട്രെയിലറിൽ പോലും ഈ പാട്ട് ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പോറ്റിയെ കേറ്റിയെ എന്ന പാട്ട് ഉണ്ടാക്കിയ ഓളം മറി കടന്ന്, ‘ഫണ്ടെവിടെ വീടെവിടെ’ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
എന്തായാലും മൊത്തത്തിൽ നിരാശപ്പെടുത്തിയില്ല. നൂറ് കോടി ക്ലബ്ബിൽ കയറുമോ എന്നറിയാൻ മെയ് 4 വരെ കാത്തിരിക്കണം. കുറഞ്ഞത് 75 മുതൽ 80 വരെയെങ്കിലും കളക്റ്റ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.






