കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

‘സൗഹൃദങ്ങൾ രാഷ്ട്രീയത്തിലെ ഉയർന്ന ജനാധിപത്യബോധമാണെന്ന് ഇടതുപക്ഷത്തിന് എക്കാലവും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്’
തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽഗാന്ധിയുടെ അടുക്കൽ എത്തി സൗഹൃദ സംഭാഷണം നടത്തിയപ്പോൾ അത് കോൺഗ്രസ് – ബിജെപി ഡീൽ ആണെന്ന് ആക്ഷേപിക്കാതിരുന്നത് ഇടതുപക്ഷത്തിന്റെ ഉയർന്ന രാഷ്ട്രീയ നിലവാരം കൊണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അഞ്ചുതവണ എറണാകുളം എം.പിയായിരുന്ന കെ വി തോമസ് തേവര എസ്.എച്ച് കോളേജിൽ 33 വർഷം അധ്യാപകനും വകുപ്പുമേധാവിയുമായിരുന്നു.കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്ന കുറുപ്പശ്ശേരി വർക്കി തോമസ് അഥവാ കെ.വി.തോമസ് ഇപ്പോൾ കേരള സർക്കാരിൻ്റെ ഡൽഹി പ്രതിനിധിയും ഇടത് സഹയാത്രികനുമാണ്.

കെ വി തോമസ്
കെ വി തോമസിൻ്റെ കുറിപ്പ് വായിക്കാം:
‘കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയാൻ ജനാധിപത്യ ബോധമുള്ള ഒരൊറ്റ ഇന്ത്യക്കാരനും കഴിയില്ല, കാരണം ആ പാർട്ടി ജനങ്ങളുടെ ഡിഎൻഎയെവരെ സ്വാതന്ത്ര്യബോധം കൊണ്ട് സ്വാംശീകരിച്ചു നിർത്തിയ ദേശീയ പ്രസ്ഥാനമാണ്.
അങ്ങനെ ആ പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ കൂട്ടമായി ആകർഷിക്കാൻ പ്രാപ്തമായ കരുത്തുറ്റ നേതൃനിര അന്ന് ഈ പാർട്ടിക്ക് ഉണ്ടായിരുന്നു. അക്കാലത്തു ഇന്ത്യ അറിയപ്പെട്ടിരുന്നത് തന്നെ ഈ നേതാക്കളുടെ വ്യക്തിത്വ പ്രഭാവത്തിലൂടെയായിരുന്നു.
ഗാന്ധിജിയുടെ നാട്, പണ്ഡിറ്റ് നെഹ്റുവിന്‍റെ നാട്..
ഇന്ത്യയുടെ മേൽവിലാസം അന്ന് അങ്ങനെ ആയിരുന്നു, അവിടെ നിന്നാണ് ഇന്നത്തെ ഇന്ത്യയെ അവർ കെട്ടിപ്പടുത്തത്.
ഇങ്ങനെയുള്ള നേതാക്കൾ പടുത്തുയർത്തിയ പ്രസ്ഥാനം എന്ന നിലയിൽ, നിരാശ്രയത്വം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയാൻ കഴിയില്ല.
പക്ഷെ, ഇന്നത്തെ നേതൃത്വത്തെ ചൂണ്ടിക്കട്ടിയാണ് കോൺഗ്രസിനെ രാഷ്ട്രീയ എതിരാളികൾ നിശിതമായി വിമർശിക്കുന്നത്
ഈ വിമർശനത്തിൽ കെട്ടുപോകുന്നത് ഉന്നത ജനാധിപത്യ മൂല്യങ്ങളിൽ തിളങ്ങി നിന്ന കോൺഗ്രസിൻ്റെ ആ പഴയ സുവർണ കാലമാണ്.
ഇതൊക്കെ മനസ്സിലാവണമെങ്കിൽ ഇന്നത്തെ കോൺഗ്രസ് നേതൃത്വം, ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിയെടുത്ത ഇന്ത്യയുടെ ചരിത്രം ആത്മാർഥമായി വായിക്കണം.
അതില്ലാത്തത് കൊണ്ടാണ് രാഷ്ട്രീയ ഔപചാരികത കാണുമ്പോൾ കോൺഗ്രസുകാർ ഡീൽ എന്ന് മുറവിളി കൂട്ടുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽഗാന്ധിയുടെ അടുക്കൽ എത്തി സൗഹൃദ സംഭാഷണം നടത്തിയപ്പോൾ അത് കോൺഗ്രസ് – ബിജെപി ഡീൽ ആണെന്ന് ആക്ഷേപിക്കാതിരുന്നത് ഇടതുപക്ഷത്തിന്റെ ഉയർന്ന രാഷ്ട്രീയ നിലവാരം കൊണ്ടായിരുന്നു.
കർഷക തൊഴിലാളി മാർച്ച് നടന്നുകൊണ്ടിരിക്കെ രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചുകൊണ്ട് മോദിയെ കടന്നാക്രമിച്ച രാഹുൽ, പ്രസംഗം നിർത്തി ഭരണപക്ഷ ബെഞ്ചിലെത്തി മോദിയെ ആശ്ളേഷിക്കുന്നതും ലോകം കണ്ടതാണ്.
കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രാതൽ ചർച്ച നടത്തിയതും ജനാധിപത്യപരമായ രാഷ്ട്രീയ നയതന്ത്രമാണ്. ഇത്തരം സൗഹൃദങ്ങൾ രാഷ്ട്രീയത്തിലെ ഉയർന്ന ജനാധിപത്യബോധമാണെന്ന് ഇടതുപക്ഷത്തിന് എക്കാലവും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
പക്ഷെ, ഗാന്ധിയുടെ, നെഹ്റുവിന്‍റെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസുകാർക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഇനിയും അന്യമാണ്. അത് കൊണ്ടാണ് കേരള മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് വികസന ചർച്ച നടത്തിയാൽ അത് ഡീൽ ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
മിനിമം കേരളത്തിലെ കോൺഗ്രസ്സുകാർ, രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണം.
രാഷ്ട്രീയത്തിൽ ഒരാളെ എതിർക്കുന്നത് വ്യക്തിപരമായല്ല, മറിച്ച് വിരുദ്ധ ആശയങ്ങൾ മുന്നിൽ വെച്ച് കൈകൊള്ളുന്ന ജനവിരുദ്ധ നിലപാടുകളെയാണ്.
ഇത് ഇനിയും മനസ്സിലാക്കാത്തവരാണ് പിണറായി വിജയൻ സംസ്ഥാന കാര്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ടാൽ ഡീൽ ആരോപണം ഉന്നയിക്കുന്നത്.
ഭരണ നിർവഹണത്തിൽ കേന്ദ്ര സർക്കാരുമായി ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുള്ള നടപടികൾ നീക്കാൻ വേണ്ടിയാണ് കേരള ഹൗസ് പ്രവർത്തിക്കുന്നത്. അതിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് വ്യക്തിപരമായി എനിക്ക് വളരെ സന്തോഷം നൽകിയ കാര്യമാണ്.
കേരളത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തെടുക്കാൻ കഴിഞ്ഞുവെന്നത് ഏറെ ചാരിതാർഥ്യജനകമാണ്. ഇത്തരം നയതന്ത്ര പ്രവർത്തനങ്ങളെ ഡീലാണെന്ന് പറയാൻ തുടങ്ങിയാൽ പ്രബുദ്ധ രാഷ്ട്രീയ കേരളം ചിരിച്ചു മരിക്കുകയേ ഉള്ളൂ.
കോൺഗ്രസുകാർ ഇനിയും ജനത്തെ വല്ലാതെ ചിരിപ്പിക്കരുത്.’






