‘കഞ്ചാവ് കറിയ’മാരിൽനിന്ന് നിധിൻ രാജിലേക്കെത്തുമ്പോൾ…

‘മാനസിക സംഘർഷവും ഭീതിയും ഭീഷണിയും കാട്ടിയ ഈ ബഡക്കൂസുകളെ അന്ന് തന്നെ തുറന്ന് കാട്ടണമായിരുന്നു’
ചെന്നൈ : നിധിൻ രാജ് എന്ന കണ്ണൂർ ഡെൻ്റൽ കോളെജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ നോവിക്കാത്ത രക്ഷകർത്താക്കൾ കേരളത്തിൽ തീരെക്കുറവായിരിക്കും.പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തേയ്ക്ക് നിർബന്ധിച്ച് മക്കളെ അയയ്ക്കുന്ന ഓരോ രക്ഷകർത്താവിനുമുള്ള ഓർമപ്പെടുത്തൽ കൂടിയാണിത്.ഇൻ്റേണൽ മാർക്കിൻ്റെ പേരിൽ ഇക്കാലത്തും പ്രൊഫണൽ വിദ്യാലയങ്ങളിൽ നടക്കുന്ന തോന്ന്യാസങ്ങൾ അറുതിവരുത്തിയേ തീരു.
എന്നാൽ, യഥാർത്ഥത്തിൽ ഇത്തരം അപമാനങ്ങൾ സഹിച്ചു വളർന്ന വലിയൊരു തലമുറ കേരളത്തിലുണ്ടായിരുന്നു എന്നാണ് ചെന്നൈയിൽ മാധ്യമ പ്രവർത്തകനായി പ്രവർത്തിക്കുന്ന സെന്നി വർഗീസ് ചൂണ്ടിക്കാട്ടുന്നത്.അമ്പത് വയസ് പിന്നിടുന്ന ആ തലമുറയ്ക്ക് ഇതിനെക്കാൾ കൊടിയ അധിക്ഷേപം കേട്ടുവളർന്നതുകൊണ്ട് ഇതൊന്നും അധിക്ഷേപമായി തോന്നില്ലെന്ന യാഥാർത്ഥ്യവും സെന്നിയുടെ എഴുത്തിലൂടെ വായിച്ചെടുക്കാനാവും.

സെന്നി വർഗീസ്
സെന്നി വർഗീസ് ഫെയ്സ് ബുക്കിലെഴുതിയത് വായിക്കാം:
കഴിഞ്ഞ 2 ദിനമായി നിധിൻ രാജ് എന്ന കുട്ടിയുടെ മരണം മനസിനെ ഉലയ്ക്കുന്നത് എന്ത് കൊണ്ടാണെന്ന ചിന്തയിലാണ് ഞാൻ. ആ മരണത്തിൽ എനിക്ക് പങ്കുണ്ടോ? അല്ലെങ്കിൽ ഞാൻ ഉൾപ്പെടുന്ന മുതിർന്ന തലമുറയ്ക്ക്? ആ മരണം ചില ഓർമ്മകളെ എന്നിലേക്ക് കൊണ്ടു വരുന്നു. എഴുതണമോ വേണ്ടയോ എന്ന് സംശയം ഉണർത്തുന്നു. ഇപ്പോഴാണ് പറയേണ്ടത് എന്ന് മനസ് കട്ടായം പറയുന്നു. അതിനാൽ എഴുതുന്നു.
ഒരു അധ്യാപകന്‍റെ കാര്യമാണ്. സ്‌കറിയ ആണോ അതോ സഖറിയ ആണോ എന്ന് അദ്ദേഹത്തിന്‍റെ പേര് എന്ന് ഇന്നും എനിക്ക് വ്യക്തമല്ല. ഞാനത് അന്വേഷിച്ചിട്ടുമില്ല. ഞങ്ങൾ കുട്ടികൾ കറിയ സർ എന്ന് വിളിച്ചു. കഞ്ചാവ് കറിയ എന്നായിരുന്നു നാട്ടിലെ അയാളുടെ വിളിപ്പേര്. പത്താം ക്ലാസിലെ എന്‍റെ കണക്ക് അദ്ധ്യാപകൻ.
ഒൻപതാം ക്ലാസിലെ പരീക്ഷയിൽ നല്ല മാർക് വാങ്ങിയ ആൺകുട്ടികൾ അക്കൊല്ലം 10 ബി ക്ലാസിലാണ്. പെൺകുട്ടികൾക്കും ഇതേ നില ആയിരുന്നു. 10 സിയിൽ മിടുക്കർ. 10 ഡി മാർക് കുറഞ്ഞവർ. അവരെ ഏതോ അധ്യാപികമാർ ആണെന്ന് തോന്നുന്നു പഠിപ്പിച്ചത്. 10 ബി യിലെ കണക്ക് അദ്ധ്യാപകൻ ഇ. എം. മാത്യു സർ. മാർക് കുറഞ്ഞതിനാൽ ആകാം ഉഴപ്പന്മാർ എന്ന് പേരിട്ട ഞങ്ങളുടെ 10 എ ക്ലാസ് സ്റ്റാഫ് റൂമിന് തൊട്ട് അരികിലാണ്. കണക്ക് അദ്ധ്യാപകൻ ഈ കറിയ ‘സർ’ .
ക്ലാസിൽ മൊത്തം 30 പേരുണ്ടെന്നാണ് ഓർമ. അല്ലെങ്കിൽ അതിന് അടുത്ത്. മിക്ക ദിവസവും രാവിലെയാണ് കണക്ക് വിഷയം. വെള്ളിയാഴ്ച ആദ്യ 2 പീരിയഡുകൾ കണക്കാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം ക്ലാസ് മുതൽ ആ വിഷയം ‘കണക്കാ’ണ്. അതേ മാനസികാവസ്ഥയിലാണ് ഈ ക്ലാസിലും.
പതിവ് പോലെ ജൂണിൽ ക്ലാസ് തുടങ്ങി. ആദ്യ ആഴ്ചയിൽ തന്നെ അങ്ങേർക്ക് ഞങ്ങളുടെ കണക്കിലെ അഗാധമായ അറിവ് സംബന്ധിച്ച് വ്യക്തമായ ചിത്രം കിട്ടി. അതോടെ ഞങ്ങളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്നോ അല്ലെങ്കിൽ ഞങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നോ അയാൾക്ക് മനസിലായി. 10 എ ഡിവിഷനിൽ മൂന്ന് പേർക്ക് മാത്രമാണ് അല്പമെങ്കിലും വിഷയം അറിയാവുന്നത്. ഒന്ന് കൊല്ലിരിക്കൽ മത്തായി (കെ. എം മത്തായി ) 2. രജിമോൻ ജോസഫ്. 3 അക്കൊല്ലം വെച്ചൂച്ചിറ കോളനി സർക്കാർ സ്കൂളിൽ നിന്നെത്തിയ ഒരു സാബു.
ജൂൺ അവസാനം ആയതോടെ കറിയ സർ മടുത്തുവെന്ന് തോന്നുന്നു. ജൂലൈ ആയതോടെ അങ്ങേര് പുതിയ രീതികൾ അവലംബിച്ചു തുടങ്ങി. കണക്ക് വിഷയം അറിയുന്ന 3 പേരെ മാത്രം എഴുന്നേൽപ്പിച്ച് നിർത്തും. മൂവരും 3 ഭാഗത്താണ് ഇരിക്കുന്നത്. രജിമോൻ ആണ് മുൻ ബെഞ്ചിൽ.ചിലപ്പോൾ അവൻ ഇരിക്കുന്നെടത്തേക്ക് അവരെ അയാൾ വിളിക്കും.അല്ലെങ്കിൽ അയാളുടെ കസേരക്ക് അരികിലെക്ക്. പിന്നെ അവർക്ക് മാത്രം കേൾക്കാൻ കഴിയുന്ന വിധത്തിൽ എന്തൊക്കെയോ ആ 3 പേരെ മാത്രമായി പഠിപ്പിക്കും.
പേടിയും അറിവില്ലായ്മയും എല്ലാം കൂടി ചേർന്ന അവസ്ഥ. ഞങ്ങൾ മറ്റ് കുട്ടികൾ ദൈവമേ ഇതൊന്ന് അവസാനിക്കണമേ എന്ന പ്രാർഥനയോടെയാകണമെന്ന് തോന്നുന്നു അവിടെ ഇരിക്കും. ആ മൂന്ന് പേർക്ക് മാത്രം കേൾക്കാൻ കഴിയുന്ന വിധത്തിൽ പിറു പിറുത്ത് പഠിപ്പിക്കുന്ന അയാൾ പഠിപ്പിക്കൽ കഴിയുമ്പോൾ അവരെ അതാത് ഇടങ്ങളിലേക്ക് ഇരുത്തും. എന്നിട്ട് എഴുന്നേറ്റ് ജ്വലിക്കുന്ന കണ്ണുകൾ ഉരുട്ടി ചോദിക്കും. “ഞാൻ പഠിപ്പിച്ചത് മനസിലായോടാ ?
മനസിലായവർ എഴുന്നേൽക്കെടാ”. അയാൾ പഠിപ്പിച്ച ഒരു വാക്ക് പോലും കേൾക്കാത്ത ക്ലാസ്സിലുള്ള ബാക്കിയുള്ളവരെല്ലാം ഒറ്റയടിക്ക് എഴുന്നേൽക്കും.ഞങ്ങൾക്ക് എല്ലാം മനസിലായി സാർ എന്ന ഭാവം മുഖത്ത് വരുത്തിയിരിക്കണം. അയാൾ ദേഷ്യത്തിൽ ജ്വലിക്കുന്ന കണ്ണുകളോടെ ക്ലാസ്സിനെ മൊത്തം ഒന്ന് നോക്കും. പിന്നെ ഒരു ആട്ടാണ്. “ഫ്ഭാ..പട്ടികളേ.”
പിന്നെ അയാൾ അവിടെ നിന്ന് കിതയ്ക്കും.

പിന്നെയും പറഞ്ഞു കൊണ്ടിരിക്കും. “പട്ടികൾ. പട്ടികൾ.”
ഞങ്ങൾ സാർ ഇനിയും പറഞ്ഞോളൂ എന്ന മട്ടിൽ തല ഉയർത്തിയും താഴ്ത്തിയും നിൽക്കും.
സാറിന് ഇനിയും പറയണോ?
സാറ് പറഞ്ഞോ.
ഉള്ള കാര്യം പറയണമല്ലോ. അയാൾ ഒരിക്കലും കറുത്തവനെന്നോ വെളുത്തവേനെന്നോ ഹിന്ദുവെന്നോ മുസ്‌ലിം എന്നോ കുറ്റപ്പെടുത്തിയില്ല.
പത്താം ക്ലാസ് മുഴുവൻ കാലവും ഇതായിരുന്നു സ്ഥിതി. പിന്നെ ഇതൊന്നും ഞങ്ങൾ കുട്ടികളെ ആരേയും ബാധിക്കാത്തത് പോലെയായി.
ചങ്ങനാശ്ശേരിക്കാരൻ ഒരു ജോസഫ് സർ ആയിരുന്നു ഹെഡ്മാസ്റ്റർ. ഞാൻ ഇപ്പോൾ ആലോചിക്കുന്നത് അന്ന് അയാളൊക്കെ എന്ത് ചെയ്യുക ആയിരുന്നു എന്നാണ്. ഇതൊക്കെ കണ്ടെത്തേണ്ടത് ആവശ്യമായിരുന്നില്ലേ.അയാൾ അത് ചെയ്യേണ്ടിയിരുന്നില്ലേ?
കോളേജിൽ അന്തപ്പായി എന്ന് ഇരട്ടപ്പേരുള്ള ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു. കെമിസ്ട്രി ഡിപ്പാർട്മെൻ്റ്. ആൺകുട്ടികൾ ഇടതു ഭാഗത്തും പെൺകുട്ടികൾ വലതു ഭാഗത്തുമാണ് ഇരിക്കുന്നത്. നടുക്ക് തുറന്ന ഭാഗം. മലയാളം മീഡിയം കഴിഞ്ഞ ഞങ്ങൾ ‘ലവന്മാരുടെ ഇംഗ്ലീഷ്’ കേട്ട് ഒരവസ്ഥയിൽ ഇരിക്കുന്ന കാലം.is എന്താണ് was എന്താണ് എന്ന് അറിയാത്ത കാലം. അന്തപ്പായി പഠിപ്പിക്കാൻ എത്തുന്ന ഓരോ ദിവസവും ചോദ്യം ചോദിക്കും. അതിനായി കൈകൾ പിന്നിൽ കെട്ടി ഈ കുട്ടികളുടെ മധ്യത്തിലൂടെ അയാൾ നടക്കും. ഭയപ്പെടുന്ന മുഖം കണ്ടെത്തണം.അവനെ /അവളെ എഴുന്നേൽപ്പിക്കണം. ചോദ്യം ചോദിക്കണം. അതാണ് അയാളുടെ പ്ലാൻ. മണിച്ചിത്രതാഴ് സിനിമയിലെ ശോഭനയുടെ കഥാപാത്രം അവസാന ഭാഗത്ത് കൈകൾ പിന്നിൽ കെട്ടി രൗദ്ര ഭാവത്തോടെ തല മുന്നിലേക്ക് നീട്ടി നടക്കുന്നത് കാണുമ്പോൾ ഞാൻ അന്തപ്പായിയെ ഓർക്കും. ഇന്നും.
പ്രീ ഡിഗ്രിയിൽ കൂടുതൽ കുട്ടികളെ ചേർക്കാൻ അക്കൊല്ലം മുതലാണ് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചത്. ബോട്ടണിയിലെ ചാച്ചി എന്ന അധ്യാപിക വന്നു. ആദ്യത്തെ ക്ലാസ്. ഷിഫ്റ്റ് സമ്പ്രദായം ഇല്ലായിരുന്നു എങ്കിൽ നിങ്ങളിൽ പാതി പേർ ഇവിടെ വരുമായിരുന്നില്ല എന്ന് പറഞ്ഞു. മാർക് കുറഞ്ഞ എന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് ഞാൻ കരുതി. അടുത്തിരുന്ന ജെയിംസ് അവനോടാണ് പറയുന്നതെന്ന് കരുതി. പിൽക്കാലത്ത് സഹപാഠി ബീനയോട് സംസാരിച്ചപ്പോൾ അവൾ കരുതി അവളെ ഉദ്ദേശിച്ചാണ് ആ ടീച്ചർ അങ്ങനെ പറഞ്ഞതെന്ന്. ആ സ്ത്രീ എന്തിനാണ് അത് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല.

നിധിൻ രാജ്
മാനസിക സംഘർഷവും ഭീതിയും ഭീഷണിയും കാട്ടിയ ഈ ബഡക്കൂസുകളെ അന്ന് തന്നെ തുറന്ന് കാട്ടണമായിരുന്നു. അന്ന് ആ ‘ശരി’ ഞാൻ ചെയ്തില്ല. എന്റെ തലമുറയും ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് നിധിൻ രാജിനെ ഇങ്ങനെ പരാമർശിക്കേണ്ടി വരില്ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ ആ മരണത്തിൽ എനിക്കും പങ്കുണ്ട്.എന്റെ തലമുറയ്ക്കും.
(സ്കൂളിലെ ടി കെ ജോർജ്, ടി ഡി ജോർജ്, കോശി, സഖറിയ, എൻ. ഒ. ജോസഫ്, പുല്ലാട്ട് ജോസഫ് തുടങ്ങിയ അധ്യാപകരേയും സിസിലി, മോളി, ആനി, ഗ്രേസി തുടങ്ങിയ കരുതലുള്ള അധ്യാപികമാരേയും ഓർമിക്കുന്നു.)






