‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

‘കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’
തൃശൂർ:മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണെന്ന് എഴുത്തുകാരിയും കുന്നംകുളം ശ്രീ വിവേകാനന്ദാ കോളെജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി എസ് ദീപ (ദീപാനിശാന്ത്).’കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’. മൃഗങ്ങൾ പോലും കാണിക്കുന്ന സഹജീവിസ്നേഹം ഇല്ലാത്ത നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് സ്വയം ചിന്തിക്കുക എന്ന് ടെലിവിഷൻ സ്ക്രീനിലിരുന്ന് ആക്രോശിക്കുന്ന അവതാരകപ്പരിഷകളോട് പറയുകയാണ് ഈ അധ്യാപിക. അവർക്കൊന്നേ ഇത്തരക്കാരോട് പറയാനുള്ളൂ:’മനുഷ്യരാകുക…. മനുഷ്യരാകുക… മനുഷ്യരാകുക..’

ടി എസ് ദീപ
ടി എസ് ദീപ ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
‘ചൂരൽമലദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയാണിത്…മക്കളെ അടക്കം ചെയ്തിടത്ത് എന്നും കളിപ്പാട്ടങ്ങളും മിഠായികളും കൊണ്ടു വെക്കുന്ന മാതാപിതാക്കളെപ്പറ്റി വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്… നമ്മളനുഭവിക്കാത്ത സങ്കടങ്ങളും നമ്മെ കരയിപ്പിക്കും…

വൈലോപ്പിള്ളിയുടെ മാമ്പഴം കവിത വായിച്ചാലും ചിലപ്പോ നമ്മൾ
;കരയും..”ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ..
നീരസം ഭാവിച്ചു നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ…. ” എന്ന വരികൾ ഉള്ളിൽ ഗദ്ഗദമുണർത്തും..
ശബ്ദമുഖരിതമായിരുന്ന ഒരു വീട് പെട്ടെന്നൊരു നിമിഷം നിശ്ശബ്ദമാകുന്നത് എത്രത്തോളം ഭീകരമാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. ആ ശ്മശാനമൂകതയിൽ തട്ടിത്തകർന്ന എത്രയോ ഹൃദയങ്ങൾ ചൂരൽമലയിലുണ്ടാകും. ആ മഹാദുരന്തത്തിൽ തങ്ങളുടെ കണ്മുന്നിൽ മണ്ണടിഞ്ഞുപോയ മൂന്ന് മക്കളെ ഓർത്ത് നിലവിളിക്കുന്ന ഒരമ്മയെയും, ഉറ്റവരെ നഷ്ടപ്പെട്ട് പരസ്പരം കെട്ടിപ്പിടിച്ച് വിതുമ്പുന്ന മനുഷ്യരെയും ചാനൽ ചർച്ചയ്ക്കിടെ പരിഹസിക്കാൻ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ… അവരെ മാധ്യമപ്രവർത്തകർ എന്നല്ല ‘മനുഷ്യർ’ എന്നു പോലും വിളിക്കാൻ കഴിയില്ല.
ആ മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണ്.അനുഭവിക്കാത്തവർക്ക് അത് വെറും വാർത്തയും നാടകവുമാകാം, പക്ഷേ നഷ്ടപ്പെട്ടവർക്ക് അത് ഉണങ്ങാത്ത മുറിവാണ്. അവരുടെ കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’. മൃഗങ്ങൾ പോലും കാണിക്കുന്ന സഹജീവിസ്നേഹം ഇല്ലാത്ത നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് സ്വയം ചിന്തിക്കുക..മനുഷ്യരായിരിക്കുക എന്നതുതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പോരാട്ടം.
മനുഷ്യരാകുക…. മനുഷ്യരാകുക… മനുഷ്യരാകുക…’






