‘മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്…’

‘ജാതിമേധാവിത്വത്തിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ മാത്രമല്ല; ഇരിങ്ങാലക്കുടയിലും’
തൃശൂർ:ഓരോ ദിവസം കഴിയുന്തോറും ഇവിടെ വർഗ്ഗീയ ജാതീയ ചിന്തകളും പ്രവർത്തനങ്ങളും കൂടിക്കൂടി വരികയാണെന്ന് എഴുത്തുകാരനും
പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്‍റുമായ അശോകൻ ചരുവിൽ .കുറച്ചു കാലം പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു. രജിസ്ട്രേഷൻ വകുപ്പിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായും പ്രവർത്തിച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഇദ്ദേഹത്തിന് 2024-ലെ വയലാർ പുരസ്കാരം ‘കാട്ടൂർ കടവ്’ എന്ന കൃതിക്കു ലഭിച്ചു.

അശോകൻ ചരുവിൽ
‘കുട്ടംകുളം സമര സ്‌മരണക്കെതിരെ ആർ.എസ്.എസിൻ്റെ പടയൊരുക്കം’ എന്ന തലക്കെട്ടിൽ അശോകൻ ചരുവിൽ എഴുതിയ കുറിപ്പ് വായിക്കാം:
‘ജാതിമേധാവിത്വത്തിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ മാത്രമല്ല; ഇരിങ്ങാലക്കുടയിലും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പത്രവാർത്ത. ഊരും പേരുമില്ലാതെ “ഭക്തർ”, “പൈതൃകസംരക്ഷകർ” എന്നിങ്ങനെ വാർത്തയെഴുത്തുകാരൻ്റെ ഉള്ളിലിരിപ്പായിട്ടാണ് അവർ നിൽക്കുന്നതെങ്കിലും താമസിയാതെ വെളിപ്പെടും എന്നാണ് തോന്നുന്നത്. ചിത്പാവൻ ബ്രാഹ്മണരുടെ സംഘടന ആർ.എസ്.എസ്. കുട്ടംകുളം സമരസ്മാരകത്തിനെതിരെ വെറുതെയിരിക്കുമെന്ന് കരുതുന്നുണ്ടോ?
1946 ലാണ് ഇരിങ്ങാലക്കുട കുട്ടംകുളം വഴിയിലെ “അവർണ്ണർക്ക് പ്രവേശനമില്ല” എന്ന തീണ്ടൽപലകക്കും വിലക്കിനുമെതിരെ കമ്യൂണിസ്റ്റ് പാർടിയുടേയും എസ്.എൻ.ഡി.പി.യുടേയും പുലയ മഹാസഭയുടേയും സംയുക്ത നേതൃത്വത്തിൽ സമരം നടന്നത്. സമരത്തെ അന്നത്തെ കൊച്ചി രാജാവിൻ്റെ പോലീസ് ക്രൂരമായി ആക്രമിച്ചാണ് നേരിട്ടത്. അവർണ്ണജനതയുടെ രക്തം കൂടൽമാണിക്യം നടവഴിയിൽ തളംകെട്ടി നിന്നു.
വഴിനടക്കാൻ വേണ്ടി അവർണ്ണ ജനത നടത്തിയ ഈ മഹത്തായ സമരത്തിൻ്റെ യാതൊരു സ്മാരകവും ഇന്ന് ഇരിങ്ങാലക്കുടയിൽ ഇല്ല. ഇപ്പോൾ റവന്യുഭൂമിയിലെ കുട്ടംകുളത്തിൻ്റെ തകർന്ന മതിൽ പുനർനിർമ്മിക്കുന്നതിൻ്റെ ഭാഗമായി നാമമാത്രമായ ഒരു സ്മരണസ്തൂപം അവിടെ നിർമ്മിക്കുന്നതായി അറിയുന്നു. അതിനെതിരായിട്ടാണ് സവർണ്ണജാതിഭ്രാന്ത് പുകച്ചെടുക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നത്.
കുട്ടംകുളം സമരത്തിന് തൊട്ടുമുൻപ് ഇരിങ്ങാലക്കുടയിൽ പുലയ മഹാസഭയുടെ ഒരു വാർഷിക സമ്മേളനം നടന്നിരുന്നു. അതിൻ്റെ പ്രചരണാർത്ഥം സഭയുടെ വനിതാ വളണ്ടിയർമാർ പട്ടണത്തിൽ ഒരു മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെ മുറുക്കിത്തുപ്പിക്കൊണ്ടാണ് ഇരിങ്ങാലക്കുടയിലെ “സനാതനികൾ” തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. വനിതാ പ്രവർത്തകർ സാരി ധരിച്ചിരുന്നു എന്നതാണത്രെ അവരെ പ്രകോപിപ്പിച്ചത്! പുലയസ്ത്രീകൾ സാരി ധരിക്കുകയോ?!
അന്നു മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്. കരുതലോടെ മുന്നോട്ടു പോവുക. ജാതിമേധാവിത്തമില്ലെങ്കിൽ ക്ഷേത്രം തന്നെ വേണ്ട എന്നാണവർ പറയുന്നത്.
കരുതിയിരിക്കുക.’






