നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിലും സഹകരണം
ഹേഗ് :നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും ആഹ്വാനം ചെയ്തു
ഹേഗിലെ ഡച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ (കാറ്റ്ഷൂയിസ്) നരേന്ദ്ര മോദി റോബ് ജെറ്റനുമായി ഔദ്യോഗിക ചർച്ചകൾ നടത്തി.
പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കാൻ പ്രതിജ്ഞാബദ്ധരായ ഇരുരാജ്യങ്ങളും, സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിനായി ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിലെ സഹകരണത്തിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സഹകരണവും ചലനാത്മക പങ്കാളിത്തവും ശക്തമാക്കുന്നതിനായി നടപ്പിലാക്കിയ പുതിയ സംരംഭങ്ങൾക്ക് ഇരു പ്രധാനമന്ത്രിമാരും പിന്തുണ അറിയിച്ചു. ഇക്കാര്യത്തിൽ, നാളന്ദ സർവകലാശാലയും ഗ്രോനിംഗൻ സർവകലാശാലയും തമ്മിൽ ഒപ്പുവെച്ച കരാർ അവർ പ്രത്യേകം പരാമർശിച്ചു.
ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ “തന്ത്രപ്രധാന പങ്കാളിത്തം” എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
തുടർച്ചയായ ഉന്നതതല ഇടപെടലുകളിലൂടെ ഉഭയകക്ഷി സഹകരണത്തിലുണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും തൃപ്തി രേഖപ്പെടുത്തി. ജലം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞ നേതാക്കൾ, വൻകിട ജലപദ്ധതികളിലെ സഹകരണത്തിലൂടെ ജലമേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ സമ്മതിച്ചു. ആരോഗ്യ സംരക്ഷണ ഗവേഷണം, ഡിജിറ്റൽ ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി വികസിച്ചുകൊണ്ടിരിക്കുന്ന സഹകരണത്തെയും പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു.
ചർച്ചയ്ക്കിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം വിപുലീകരിക്കുന്നതിന് നേതാക്കൾ പ്രാധാന്യം നൽകി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിവർത്തന സാധ്യതകൾ അംഗീകരിച്ചുകൊണ്ട്, അത് എത്രയും വേഗം ഒപ്പുവെക്കാനും നടപ്പിലാക്കാനും അവർ ആവശ്യപ്പെട്ടു. നിർണായക ധാതുക്കളുടെ കാര്യത്തിൽ ഇന്ത്യയും നെതർലാൻഡ്സും തമ്മിലുള്ള സഹകരണം പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളെ പിന്തുണയ്ക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി മോദി, പതിനൊന്നാം നൂറ്റാണ്ടിലെ ചോള ചെപ്പുകൾ തിരികെ നൽകാൻ സൗകര്യമൊരുക്കിയതിന് ഡച്ച് ഗവൺമെൻ്റിനോട് നന്ദി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ, ലൈഡൻ യൂണിവേഴ്സിറ്റി ലൈബ്രറിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു, ഇത് ഈ ചരിത്രപരമായ പുരാവസ്തുക്കളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ഔദ്യോഗിക ചർച്ചകൾക്ക് പിന്നാലെ സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, വ്യാപാരം, ചലനാത്മകത, ജലം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളിൽ 14 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു .പ്രധാനമന്ത്രി മോദി, ജെറ്റനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.






