വീണ്ടും പൊള്ളിച്ച് എണ്ണവില,ഉപഭോഗം കുറയ്ക്കാൻ നിർദേശം വന്നേക്കും

പെട്രോൾ-ഡീസൽ വില 2022 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ
പി.ബി. ബാലു
കോട്ടയം:പൊതു മെഖല എണ്ണക്കമ്പനികൾ ഇന്ന് വീണ്ടും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് ഏകദേശം 90 പൈസ വരെ വർധിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ വർധനവാണിത്.
ഇതിന് മുൻപ് വെള്ളിയാഴ്ച ലിറ്ററിന് 3 രൂപയുടെ വർധന പ്രഖ്യാപിച്ചിരുന്നു. നാല് വർഷത്തിലേറെയായുള്ള ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ വിലവർധനയായിരുന്നു അത്. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതോടെ, മാസങ്ങളായി വില നിയന്ത്രിച്ചു നിർത്തിയ എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടത്തിന്‍റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് മേൽ ചുമത്തേണ്ട സാഹചര്യം ഉണ്ടായി എന്നാണ് കമ്പനികളും കേന്ദ്രസർക്കാരും അന്ന് വ്യക്തമാക്കിയത്.
ഇന്നത്തെ വർധനവോടെ, 2022 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി പെട്രോൾ-ഡീസൽ വില. 2022 ഏപ്രിലിന് ശേഷം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാർച്ചിൽ ലിറ്ററിന് 2 രൂപ വീതം കുറച്ചത് മാത്രമാണ് ഇടയ്ക്കുണ്ടായ ഏക മാറ്റം.
മാർച്ചിൽ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് ശേഷവും, ഇന്ധന ഉപഭോഗം കുറയ്ക്കാനും എണ്ണ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് തുടർച്ചയായ ഈ വിലവർധന.
ഇനിയും വിലവ കൂടാനാണ് സാധ്യത എന്ന് കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. വ്യവസായ രംഗത്തെ കണക്കുകൾ പ്രകാരം, നിലവിലെ ചെലവിനൊത്ത് ഇന്ധനവില എത്തിക്കാൻ ആവശ്യമായ വർധനവിന്റെ അഞ്ചിലൊന്നോളം മാത്രമാണ് ഇപ്പോഴത്തെ കൂട്ടിച്ചേർക്കൽ. തിങ്കളാഴ്ച പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞത്, മേയ് 15ലെ വിലവർധന എണ്ണക്കമ്പനികളുടെ നഷ്ടം നാലിലൊന്ന് കുറച്ചെങ്കിലും, ഇപ്പോഴും ദിവസേന ഏകദേശം ₹750 കോടി നഷ്ടമുണ്ടാകുകയാണെന്നാണ്.
ഉയർന്നുവരുന്ന ഊർജച്ചെലവ് ഇന്ത്യയുടെ വിദേശനാണയ ശേഖരത്തെയും കറന്‍റ് അക്കൗണ്ട് കുറവിനെയും ബാധിക്കാതിരിക്കാൻ ഇന്ധന സംരക്ഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞാഴ്ച ആഹ്വാനം ചെയ്തിരുന്നു. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും യാത്രകൾ കുറയ്ക്കാനും അദ്ദേഹം നിർദേശിച്ചു. ഇപ്പോൾ
സംസ്ഥാന സർക്കാരുകളും ഔദ്യോഗിക യാത്രകൾ നിയന്ത്രിക്കാനും, നേരിട്ടുള്ള യോഗങ്ങൾ കുറയ്ക്കാനും, ഓഫീസ് ഹാജർ പരിമിതപ്പെടുത്താനും വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് അറിയുന്നു .
ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേൽ സേനകൾ ഇറാനെതിരേ നടത്തിയ ആക്രമണവും തുടർന്ന് ടെഹ്റാൻ്റെ തിരിച്ചടിയും മൂലം ലോകത്തെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത മാർഗങ്ങളിലൊന്നാ യ ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണക്കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ, ആഗോള ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.






