റോസ്ഗർ മേള :23 ന് കൈമാറുന്നത് 51,000 ത്തിലധികം നിയമനോത്തരവുകൾ

തിരുവനന്തപുരം റോസ്ഗർ മേളയിൽ കൈമാറുന്നത് 130-ഓളം നിയമനോത്തരവുകൾ
ന്യൂഡൽഹി :മെയ് 23 ന് നടക്കുന്ന 19-ാമത് റോസ്ഗർ മേളയിൽ രാവിലെ 11 മണിക്ക്, വിവിധ സർക്കാർവകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 51,000 ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്യും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുക എന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധത പാലിച്ചുകൊണ്ട്, ഈ ദർശനം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് റോസ്ഗർ മേള. തുടക്കം മുതൽ, രാജ്യത്തുടനീളം സംഘടിപ്പിച്ച 18 റോസ്ഗർ മേളകളിലൂടെ ഏകദേശം 12 ലക്ഷം നിയമന കത്തുകൾ നൽകിയതായി അധികൃതർ അവകാശപ്പെട്ടു.

രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലാണ് 19-ാമത് റോസ്ഗർ മേള നടക്കുക. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പുതുതായി നിയമിതരായ ഉദ്യോഗാർത്ഥികൾ, റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാഗമാകും.
19-ാമത് ദേശീയ തല റോസ്ഗർ മേളയുടെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ,കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. 23 ന് രാവിലെ പത്തിന് തമ്പാനൂരിലെ റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കുന്ന തൊഴിൽ മേളയിൽ 130-ഓളം ഉദ്യോഗാർത്ഥികൾക്കുള്ള നിയമനക്കത്തുകൾ വിതരണം ചെയ്യും. ഇന്ത്യൻ റെയിൽവേ, വിഎസ്എസ്സി/ഐഎസ്ആർഒ, ഐഐഎസ്ഇആർ, സിഎസ്ഐആർ-എൻഐഐഎസ്ടി, ബാങ്ക് ഓഫ് ബറോഡ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ നാവികസേന, വ്യോമസേന/എംഇഎസ് എന്നിവിടങ്ങളിലെ നിയമനക്കത്തുകളാണ് കൈമാറുക.






