എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61

കുതിച്ചുയർന്ന് എണ്ണ വില , രണ്ടാഴ്ചയ്ക്കിടെ നാലാം വർധന
പി. ബി. ബാലു
കൊച്ചി:പൊതുമേഖല എണ്ണക്കമ്പനികൾ വീണ്ടും ഇന്ധന വില വർദ്ധിപ്പിച്ചു. സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (OMCs) തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് ₹2.61യും ഡീസൽ ലിറ്ററിന് ₹2.71യും വർധിപ്പിച്ചു. ഇതോടെ രണ്ട് ആഴ്ചയ്ക്കുള്ളിൽ നാലാമത്തെ ഇന്ധനവില വർധനവാണിത്.
മേയ് 15 മുതൽ ആരംഭിച്ച വിലപരിഷ്‌കരണത്തിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ആകെ വർധന ഏകദേശം ₹7.5 ആയി. മേയ് 23-നാണ് ഇതിനുമുമ്പ് ഇന്ധനവില വർധിപ്പിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടിയിരുന്നു.
ആഗോള ക്രൂഡ് ഓയിൽ വിലവർധന, പശ്ചിമേഷ്യയിലെ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് പുതിയ വിലവർധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് എണ്ണക്കമ്പനികൾ പറയുന്നു . യുദ്ധം മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നതായും പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത സാമ്പത്തിക സമ്മർദത്തിലായതു മറികടക്കാനാണ് നിലവിലെ നീക്കം .
ആഗോള എണ്ണവില വർധനയുടെ മുഴുവൻ ഭാരം ഉപഭോക്താക്കൾക്ക് ബാധിക്കാതിരിക്കാൻ കമ്പനികൾ ആഴ്ചകളായി വൻ നഷ്ടം സഹിച്ചുവരികയാണ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം കാരണം ക്രൂഡ് ഓയിൽ വില അസ്ഥിരമാണ്. വില വർധന നിർത്തിവെച്ചിരുന്ന കാലയളവിൽ എണ്ണ വിപണന കമ്പനികൾ ദിവസേന ഏകദേശം ₹1,000 കോടി നഷ്ടം സഹിച്ചതായും അവർ പറയുന്നു.






